നേരറിയാൻ സിബിഐ ; സുശാന്ത് കേസ് സിബിഐ അന്വേഷിക്കും

നടന്‍ സുശാന്തിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ബിഹാര്‍ പൊലീസിന് അധികാരമുണ്ടെന്നും സിബിഐക്ക് മഹാരാഷ്ട്ര പൊലീസ് ആവശ്യമായ സഹായം നല്‍കണമെന്നും സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയ കേസിന്റെ അന്വേഷണം സിബിഐക്കു വിട്ട ബിഹാര്‍ സര്‍ക്കാര്‍ നടപടി ശരിവച്ചുകൊണ്ട് സുപ്രീം കോടതി ജസ്റ്റിസ് ഋഷികേശ് റോയ് വ്യക്തമാക്കി..

തനിക്കെതിരെയുള്ള എഫ്‌ഐആര്‍ പട്‌നയില്‍നിന്നു മുംബൈയിലേക്കു മാറ്റണണമെന്നും ബിഹാര്‍ പൊലീസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും നടന്റെ കാമുകി റിയ ചക്രവര്‍ത്തി നല്‍കിയ ഹര്‍ജിയിലാണു സിംഗിള്‍ ബെഞ്ച് വിധി. അന്വേഷണത്തെച്ചൊല്ലി മഹാരാഷ്ട്ര, ബിഹാര്‍ സര്‍ക്കാരുകള്‍ തമ്മിലുണ്ടായ വാക്‌പോര്, നടപടികളെ സംശയത്തിന്റെ നിഴലിലാക്കിയെന്നു കോടതി വിമര്‍ശിച്ചു.സിബിഐ അന്വേഷണം വേണമെന്നു റിയ തന്നെ ആവശ്യപ്പെട്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. നീതിപൂര്‍വകവും ഫലപ്രദവും നിഷ്പക്ഷവുമായ അന്വേഷണവുമാണ് ഇപ്പോള്‍ വേണ്ടത്. തന്റെ ഏകമകനെ നഷ്ടപ്പെട്ട പരാതിക്കാരന് ഒരളവുവരെ അതു നീതി ലഭ്യമാക്കും. അന്വേഷണ ഫലത്തിനായി സുശാന്തിന്റെ കുടുംബവും സുഹൃത്തുക്കളും ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്നു. അത് ഊഹാപോഹങ്ങള്‍ക്ക് അറുതിയുണ്ടാക്കും.

മുംൈബ പൊലീസ് സ്വീകരിച്ച നടപടികള്‍ ശരിവച്ച കോടതി, അവരുടെ ഭാഗത്ത് എന്തെങ്കിലും പിഴവുണ്ടായെന്നു വിലയിരുത്താന്‍ പ്രഥമദൃഷ്ട്യാ കാരണങ്ങളില്ലെന്നും വ്യക്തമാക്കി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ കേസ് റജിസ്റ്റര്‍ ചെയ്താല്‍ അതും സിബിഐയാണ് അന്വേഷിക്കേണ്ടതെന്നു കോടതി വിശദീകരിച്ചു.

സുശാന്ത് സിങ് കേസിലെ സിബിഐ അന്വേഷണസംഘത്തെ നയിക്കുന്നത് തിരുവനന്തപുരം സ്വദേശിയായ ജോയിന്റ് ഡയറക്ടര്‍ മനോജ് ശശിധരന്‍. ഗുജറാത്ത് കേഡറിലുള്ള ഉദ്യോഗസ്ഥനായ അദ്ദേഹം, ഗുജറാത്തില്‍ ഇന്റലിജന്‍സിന്റെ ചുമതലയുള്ള എഡിജിപി ആയിരുന്നു. ഈ വര്‍ഷം ആദ്യമാണ് സിബിഐയിലെത്തിയത്. അന്വേഷണത്തിന് 15 സംഘങ്ങളാണുള്ളത്. ആദ്യസംഘം ഇന്നു മുംബൈയിലെത്തും.

Noora T Noora T :