അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ശബ്ദപരിശോധന നടത്താന്‍ നടന്‍ ദിലീപും മറ്റ് കൂട്ട് പ്രതികളും ഇന്ന് പതിനൊന്ന് മണിയോടെയാണ് കൊച്ചിയിലെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തിയത്. ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരും ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തി ശബ്ദ സാമ്പിളുകൾ നൽകിയിരുന്നു. ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ നിർദേശപ്രകാരമാണ് പ്രതികൾ ചിത്രാഞ്ജലിയിലെത്തിയത്. സുരാജിന്റെ ശബ്ദസാംപിളുകളാണ് ആദ്യം ശേഖരിച്ചത്.
ശബ്ദ പരിശോധന പൂർത്തിയായെന്നും, സാമ്പിളുകൾ ഉടൻ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രൻ അറിയിച്ചു.
മണിക്കൂറുകൾക്കൊടുവിൽ ശബ്ദ സാമ്പിൾ നൽകിയതിന് ശേഷം ദിലീപ് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിന്ന് പുറത്തുവന്നിരിക്കുകയാണ്. ദിലീപിന്റെ സഹോദരനായിരുന്നു ആദ്യം പുറത്തിറങ്ങിയത്. തൊട്ട് പിന്നാലെയായിരുന്നു ദിലീപ് ഇറങ്ങിയത്. എന്തെങ്കിലും പ്രതികരിക്കാനുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മൗനമായിരുന്നു ദിലീപിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത്
വധ ഗൂഢാലോചന കേസിലെ നിർണായക തെളിവായിട്ടാണ് സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദ രേഖയെ കാണുന്നത്. ഇതിലെ ശബ്ദം പ്രതികളുടേത് തന്നെയാണെന്ന് ഉറപ്പാക്കാനാണ് പരിശോധന നടത്തുന്നത്. ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കേസിലെ തുടരന്വേഷണത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനമെടുക്കുക.ശബ്ദരേഖയിലെ ശബ്ദം തങ്ങളുടേതല്ലെന്ന് പ്രതികൾ ഇതുവരെ പറഞ്ഞിട്ടില്ല. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ശേഖരിക്കുന്ന സാംപിളുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയക്കും.