കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥസ്ഥര്‍ക്കെതിരെ വധഗൂഢാലോചന നടത്തിയ കേസില്‍ ഒന്നാം പ്രതി ദിലീപിന്റേയും കൂട്ടുപ്രതികളുടേയും മൊബൈല്‍ ഫോണുകൾക്കായുള്ള നെട്ടോട്ടത്തിലാണ് ക്രൈംബ്രാഞ്ച്. ഫോണുകൾ കിട്ടിയാൽ നിർണ്ണായക നീക്കം നടത്താനൊരുങ്ങുകയാണ് അന്വേഷണ സംഘം. ദിലീപിന്റെ ഫോണുകൾ ലഭിച്ചാലുടൻ അവ കൈമാറിയ ഫൊറൻസിക് ലാബിലേക്ക് അന്വേഷണം വ്യാപിപ്പിക്കും.
മുംബൈയിൽ ഫോണിൽ നിന്ന് എന്തൊക്കെയാണു പരിശോധിച്ചതെന്നു കണ്ടെത്തുന്നതിനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. വർഷങ്ങളായി ദിലീപിന്റെ വീട്ടിൽ സഹായിയായി ഉണ്ടായിരുന്നയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയുണ്ടായി . ചോദ്യം ചെയ്തു വിട്ടയുടൻ സഹായി പോയ സ്ഥലവും ക്രൈംബ്രാഞ്ച് അന്വേഷിച്ചു. അയാൾ ആരെയൊക്കെ ബന്ധപ്പെട്ടുവെന്നതും ക്രൈംബ്രാഞ്ച് പരിശോധിച്ചു.ഇതിൽനിന്നു ലഭിച്ച ചില വിവരങ്ങളും അന്വേഷണത്തിനു സഹായകമാകുമെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ ഉള്ളത്. ഇതിനിടെ ദിലീപിന്റെയും അടുത്ത ബന്ധുക്കളുടെയും സാമ്പത്തിക ഇടപാടുകളിലും ക്രൈംബ്രാഞ്ച് സമാന്തരമായി അന്വേഷണം തുടങ്ങിയെന്നാണു ലഭ്യമാകുന്ന വിവരങ്ങൾസൂചിപ്പിക്കുന്നത്.
അതേസമയം ദിലീപിന്റേയും കൂട്ടുപ്രതികളുടേയും മൊബൈല്‍ ഫോണ്‍ ഇന്നാണ് ഹൈക്കോടതിയില്‍ ഹാജരാക്കേണ്ടത്. രാവിലെ 10.15 ന് മുമ്പ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് മുമ്പിലാണ് ഫോണുകള്‍ ഹാജരാക്കേണ്ടത്. ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകള്‍, സഹോദരന്‍ അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകള്‍, സഹോദരി ഭര്‍ത്താവ് സുരാജിന്റെ കൈവശമുള്ള ഒരു ഫോണുമാണ് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കേണ്ടത്.
ദിലീപ് ഫോറന്‍സിക് പരിശോധനക്കായി മുംബൈയിലേക്കയച്ച രണ്ട് ഫോണുകള്‍ ഇന്നലെ രാത്രി കൊച്ചിയില്‍ തിരിച്ചെത്തിച്ചതായാണ് വിവരം. കോടതി തീരുമാനിക്കുന്ന ഏജന്‍സിയാവും ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് നടത്തുക. ദിലീപിന്റേയും കൂട്ടുപ്രതികളുടേയും മുന്‍കൂര്‍ജാമ്യ ഹരജിയും ഇന്നാണ് പരിഗണിക്കുന്നത്. ഫോണുകള്‍ കേരളത്തില്‍ പരിശോധിക്കരുത് എന്നും, കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. ഫോണില്‍ അഭിഭാഷകരുമായി സംസാരിച്ചത് ഉള്‍പ്പെടെയുള്ള സംഭാഷണങ്ങളുണ്ട്. ഇത് പ്രിവിലേജ്ഡ് സംഭാഷണങ്ങളാണ് ഇവയെല്ലാം സംരക്ഷിക്കപ്പെടണമെന്ന വാദവും ദിലീപിന്റെ അഭിഭാഷകര്‍ ഉയര്‍ത്തിയിരുന്നു.