കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു.
ഇതിനിടെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍. എറണാകുളം കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് ബാലചന്ദ്രകുമാര്‍ എത്തിയത്. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ബാലചന്ദ്രകുമാറിനെ പൊലീസ് വിളിച്ച് വരുത്തിയിരിക്കുന്നത്. ബാലചന്ദ്രകുമാറില്‍ നിന്നും ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് വിവരങ്ങള്‍ ശേഖരിക്കുകയാണ് എന്നാണ് വിവരം.
ദിലീപ് ഫോണ്‍ കൈമാറാത്തത് തെളിവ് നശിപ്പിക്കാനാണെന്നും അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജാമ്യഹര്‍ജി ഇന്നു തന്നെ പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കൈമാറാത്തത് ശരിയായ നടപടിയല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണത്തിന് ആവശ്യമെങ്കില്‍ ഫോണ്‍ നല്‍കണമെന്നും കോടതി നിരീക്ഷിച്ചു.
ഫോണ്‍ താന്‍ നേരിട്ട് ഒരു സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ച് പരിശോധിക്കുന്നത് ബാലചന്ദ്രകുമാറുമായുള്ള സംഭാഷണങ്ങള്‍ വീണ്ടെടുക്കാനാണെന്നു ദിലീപ് പറഞ്ഞു. ഇവര്‍ നല്‍കുന്ന വിവരം കോടതിക്കു നല്‍കാമെന്നും ദിലീപ് അറിയിച്ചു. താന്‍ എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നു വരുത്തിത്തീര്‍ക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നതെന്ന് ദിലീപ്. ഫോണ്‍ ഹാജരാക്കാന്‍ നോട്ടിസ് നല്‍കിയത് ചോദ്യം ചെയ്യലിന്റെ അവസാന ദിവസമാണെന്നും ദിലീപ് അറിയിച്ചു. ഫോണ്‍ കൈമാറണമെന്ന് ആവശ്യപ്പെടുന്നത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ദിലീപ് ആരോപിക്കുന്നു.
ഇന്നാണ് ക്രൈംബ്രാഞ്ച് അപ്രതീക്ഷിത നീക്കം നടത്തിയത്. ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനായി പ്രത്യേക അപേക്ഷ നല്‍കി. ഉച്ചയ്ക്ക് 1.45ന് പരിഗണിക്കണമെന്നായിരുന്നു.