നടിയെ ആക്രമിച്ച കേസിൽ കേസിന്റെ വിചാരണ അവസാനിക്കാൻ ഇരിക്കെവെയാണ് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നത്. കേസിനെ മാറ്റി മറിക്കുന്ന വെളിപ്പെടുത്തലായിരുന്നു അദ്ദേഹം നടത്തിയത്.
നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച ശേഷം നടന്‍ ദിലീപും ഭാര്യ കാവ്യാ മാധവനും മലപ്പുറം വേങ്ങരയില്‍ എത്തി കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന് അമ്പത് ലക്ഷം രൂപ കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാർ പറയുന്നു. ഒരു ചാനൽ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജാമ്യത്തില്‍ ഇറങ്ങി പത്ത് മാസം പിന്നിട്ട ശേഷമാണ് ഇരുവരും വേങ്ങരയില്‍ എത്തി പണം കൈമാറിയത് . ദിലീപ് ജയിലില്‍ കിടക്കുന്ന സമയത്ത് സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ഒരു രാഷ്ട്രീയ കക്ഷിയുടെ യുവജന സംഘടനയുടെ നേതാവിന്റെ വേങ്ങരയിലെ വീട്ടിലെത്തിയിരുന്നു. പിന്നീട് ദിലീപിന് ജാമ്യം ലഭിച്ച ശേഷം ദിലീപും കാവ്യവും ഡ്രൈവര്‍ അപ്പുണ്ണിക്കൊപ്പം ഇതേ വിട്ടീല്‍ എത്തി. അന്നവിടെ മറ്റൊരു പ്രമുഖ നേതാവും എത്തിയിരുന്നു. മൂവരും ഭക്ഷണം കഴിച്ച് പണം കൈമാറിയ ശേഷമാണ് പിരിഞ്ഞതെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.
ബാലചന്ദ്രകുമാറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു
തിരുവനന്തപുരത്തെ ഒരു സംവിധായകന്‍ വഴി കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിയുടെ യുവജന സംഘടനയുടെ നേതാവിനെ 2017 സെപ്തംബര്‍ 21 ന് അനീപും സുരാജും കാണാന്‍ പോയി. വേങ്ങരയിലാണ് നേതാവിന്റെ വീട്. അവരുടെ സിഡിആര്‍ പരിശോധിച്ചാല്‍ അക്കാര്യം മനസിലാവും. 6 മണിക്കാണ് അവരെത്തിയത്. 7 മണിക്ക് തിരികെ പോരുന്നു. അന്നൊക്കെ ദീലീപ് ജയിലില്‍ കിടക്കുകയാണ്. ഒക്ടോബര്‍ 3 നാണ് ജാമ്യത്തില്‍ ഇറങ്ങുന്നത്
ജാമ്യത്തില്‍ ഇറങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോള്‍ കാവ്യയും ദിലീപും ഡ്രൈവര്‍ അപ്പുണ്ണിയോടൊപ്പം ഈ യുവജന സംഘടനാ നേതാവിനെ കാണാന്‍ വീണ്ടും പോയി. രാത്രിയാണ് പോയത്. കൈയ്യില്‍ 50 ലക്ഷം രൂപയുണ്ടായിരുന്നു. അന്നവിടെ കേരളത്തിലെ മറ്റൊരു പ്രമുഖനായ രാഷ്ട്രീയ നേതാവും എത്തി. ആഹാരം കഴിച്ചു, പാട്ട് പാടി. പൈസയും വാങ്ങിയിട്ടാണ് അദ്ദേഹം പോയത്. രാഷ്ട്രീയ നേതാവിന്റെ ഭാര്യയും മക്കളോടൊപ്പം ചിത്രവും എടുത്തിട്ടുണ്ട്. അത് രണ്ട് ദിവസത്തിനകം പുറത്ത് വരും. കാവ്യയുടെ 4686 ല്‍ അവസാനിക്കുന്ന നമ്പറിന്റെ സിഡിആര്‍ പരിശോധിക്കുക. എന്നാല്‍ കൃത്യമായി കാര്യങ്ങള്‍ മനസിലാവും. 50 ലക്ഷം കൊടുത്തുവെന്ന് സുരാജ് തന്നെയാണ് എന്നോട് പറഞ്ഞത്. വേങ്ങരയുള്ള നേതാവിനെ പ്രോസിക്യൂഷനെ വരെ സഹായിക്കാമല്ലോയെന്നും ബാലചന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു.
അതോടൊപ്പം നടി ആക്രമണ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതി ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ ബുധനാഴ്ച്ചത്തേക്ക് മാറ്റി. ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, ചെങ്ങമനാട് സ്വദേശി ബൈജു, അപ്പു, ആലുവ സ്വദേശി ശരത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് മാറ്റിയിരിക്കുന്നത്. പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി ബുധനാഴ്ച്ചത്തേക്ക് ഹർജി മാറ്റിയത്. അതേസമയം ബുധനാഴ്ച്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.