എംജി ശ്രീകുമാറിനെ കേരള സംഗീത-നാടക അക്കാദമി ചെയര്‍മാനായി നിയമിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി വിമർശനമാണ് ഉയർന്നത്. ശ്രീകുമാറിന്റെ സംഘപരിവാര്‍ ബന്ധമാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. കെപിഎസി ലളിതയ്ക്ക് ശേഷമായി സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് എംജി ശ്രീകുമാറിനെ നിയമിച്ചേക്കുമെന്നുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ഇപ്പോഴിതാ ഈ വാര്‍ത്തകളോട് പ്രതികരിച്ച് എംജി ശ്രീകുമാര്‍. അക്കാദമി ചെയര്‍മാനായി തന്നെ നിയമിക്കാന്‍ തീരുമാനിച്ച കാര്യം മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും സിപിഐഎം ഇങ്ങനെയൊരു തീരുമാനം എടുത്തതായി ഒരാളും തന്നെ അറിയിച്ചിട്ടില്ലെന്നും എംജി ശ്രീകുമാര്‍ പറഞ്ഞു.
ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ സംബന്ധിച്ചു കേട്ടുകേള്‍വി മാത്രമേ ഉള്ളൂ. കേട്ടു കേള്‍വി വച്ച് വിഷയത്തില്‍ പ്രതികരിക്കാന്‍ ഇല്ല. കലാകാരന്റെ രാഷ്ട്രീയം നോക്കിയല്ല സിനിമയടക്കം ഒരു കലാരൂപവും ആളുകള്‍ കാണാന്‍ പോകുന്നത്. കല ആസ്വദിക്കാനാണ്. സംഗീത നാടക അക്കാദമിക്കു രാഷ്ട്രീയ പ്രതിഛായ കൊടുക്കേണ്ട കാര്യമില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം സിപിഐഎമ്മിലെ കുറച്ചു നേതാക്കളെ മാത്രമേ പരിചയമുള്ളൂ. വകുപ്പ് മന്ത്രി സജി ചെറിയാനെ പരിചയം പോലുമില്ല.” എംജി ശ്രീകുമാര്‍ പ്രതികരിച്ചു.