മകള്‍ ​ഗര്‍ഭിണിയായിരുന്നില്ല, പീഡിപ്പിക്കപ്പെട്ടിട്ടില്ല, അവളുടെ അവയവങ്ങളെല്ലാം നല്ല നിലയില്‍ തന്നെയായിരുന്നു

സുശാന്തിന്റെ മുൻ മാനേജർ ദിശ സാലിയന്റെ മരണത്തിന് ശേഷമായിരുന്നു സുശാന്ത് ആത്മഹത്യ ചെയ്തത്.
ജൂണ്‍ ഒമ്ബതിന് മുംബയിലെ ഫ്ലാറ്റില്‍ നിന്ന് ചാടിയാണ് ദിശ ആത്മഹത്യ ചെയ്തത്.

ഇപ്പോൾ ഇതാ ദിശയുടെ മരണവുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി ദിശയുടെ മാതാപിതാക്കള്‍. ദിശ ബലാത്സം​ഗത്തിനിരയായിരുന്നുവെന്നും ​ഗര്‍ഭിണിയായിരുന്നുവെന്നുമുള്ള ആരോപണങ്ങള്‍ വ്യാജമാണെന്ന് പിതാവായ സതീഷ് പറഞ്ഞു.

‘മാദ്ധ്യമങ്ങള്‍ക്ക് എന്തും പറയാനുള്ള അധികാരമുള്ള പോലെ ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്വകാര്യത സംരക്ഷിക്കാനും അധികാരമുണ്ട്. ഞങ്ങളുടെ ജീവിതത്തില്‍ ഇടപെടരുത്. എല്ലാവരോടുമുള്ള അഭ്യര്‍ഥനയാണ്, പൊലീസ് ഞങ്ങളോട് എല്ലാം പറഞ്ഞിട്ടുണ്ട്. കേസിലെ തെളിവുകളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുമെല്ലാം കാണിച്ച്‌ തന്നിട്ടുണ്ട്.എന്റെ മകള്‍ ​ഗര്‍ഭിണിയായിരുന്നില്ല, അവള്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ല, അവളുടെ അവയവങ്ങളെല്ലാം നല്ല നിലയില്‍ തന്നെയായിരുന്നു. അവള്‍ ഞങ്ങളുടെ ഏക മകളായിരുന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടെ മകളെ നഷ്ടമായി. അവര്‍ അവളുടെ പേര് കളങ്കപ്പെടുത്തി, ഇപ്പോള്‍ അവളുടെ മരണശേഷം ഞങ്ങള്‍ക്ക് പിന്നാലെയാണ്. ഇതുപോലെ പീഡിപ്പിച്ച്‌ ഞങ്ങളെ കൊല്ലണം അതാണ് അവര്‍ക്ക് വേണ്ടത്. പുറത്ത് വരുന്ന വാര്‍ത്തകളെല്ലാം വ്യാജമാണ്. ദിശയുടെ കേസ് അന്വേഷിക്കുന്ന പൊലീസുകാരുടെ കയ്യില്‍ എല്ലാ രേഖകളും ഉണ്ട്. മുംബയ് പൊലീസിനെ ഞങ്ങള്‍ വിശ്വസിക്കുന്നു, അവര്‍ നല്ല രീതിയിലാണ് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നത്. ഞങ്ങള്‍ ഇത്ര നാളും മിണ്ടാതിരിക്കുകയായിരുന്നു പക്ഷേ എന്റെ മകളെ മാദ്ധ്യമങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്നത് കണ്ട് നില്‍ക്കാനാവില്ല. എന്താണ് സത്യമെന്ന് മനസിലാക്കാന്‍ അഭ്യര്‍ഥിക്കുകയാണ്.’ ദിശയുടെ മാതാപിതാക്കള്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

Noora T Noora T :