കൊച്ചിയിൽ വാഹനാപകടത്തിൽ മോഡലുകൾ മരിച്ച സംഭവത്തിൽ ഓരോ ദിവസം കഴിയും തോറും നിരവധി വാർത്തകളാണ് പുറത്തുവരുന്നത്.
അഞ്ജനയുടെ സഹോദരൻ അർജുന്റെ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മരിച്ച അഞ്ജന ഷാജൻ സംഭവദിവസം രാത്രി അമ്മയ്ക്ക് ശബ്ദസന്ദേശം അയച്ചിരുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ . അൻസി കബീർ ഒപ്പമുണ്ടെന്നും ഹോട്ടലിന് പുറത്താണുള്ളതെന്നും അറിയിച്ചിരുന്നു. പിറ്റേന്ന് വരാമെന്നാണ് സന്ദേശത്തിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയതായി മാധ്യമങ്ങൾ പുറത്ത് വിടുന്നത്. പിറ്റേന്ന് വരാമെന്നാണ് ശബ്ദസന്ദേശത്തിൽ ഉണ്ടായിരുന്നതെങ്കിലും രാത്രിയിൽ തന്നെ വരാൻ അൻസി ഉദ്ദേശിച്ചിരിക്കണം. സംഭവവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ലഭിച്ച നിരീക്ഷണ ക്യാമറദൃശ്യങ്ങൾ അന്വേഷണ സംഘം കാണിച്ചു തന്നിരുന്നു.

എന്നാൽ ഹോട്ടലുടമ റോയിയും ജീവനക്കാരും ചേർന്ന് നീക്കം ചെയ്ത ദൃശ്യങ്ങൾ ലഭിച്ചാൽ മാത്രമേ അപകടവുമായി ബന്ധപ്പെട്ട യഥാർഥ വസ്തുതകൾ ലഭിക്കു. ഒപ്പമുണ്ടായിരുന്നവർ രണ്ട് പ്രാവശ്യം മദ്യം നൽകാൻ ഒരുങ്ങിയിട്ടും അഞ്ജന അത് നിരസിക്കുന്നത് ലഭ്യമായ വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് അർജുൻ പറഞ്ഞു. ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിക്ക് ശേഷമുള്ള രാത്രി 10.43നുള്ള സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് കൃത്യമായി മറുപടി നൽകുന്നുണ്ട്. താനും കുടുംബവും ഏറെ ഭയത്തോടെയാണ് കഴിയുന്നതെന്നും അർജുൻ വ്യക്തമാക്കി. മോഡലുകളുടെ മരണത്തിനിടയാക്കിയ കാറോടിച്ച അബ്ദുൾ റഹ്മാൻ്റെ മൊഴികളിൽ പൊരുത്തക്കേട് ഉള്ളതിനാൽ ഡിജെ പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവരുടെ മൊഴിയുമായി താരതമ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.
ഇതിന് ശേഷം അബ്ദുൾ റഹ്മാനിൽ നിന്നും വീണ്ടും മൊഴി രേഖപ്പെടുത്തും. കൂടുതൽ തെളിവുകൾ ലഭ്യമായ ശേഷം മാത്രം ഹോട്ടലുടമ റോയി വയലാട്ടിനെ വിളിച്ചുവരുത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനമെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. കാർ പിന്തുടർന്ന സൈജുവുമായും റോയിയുമായും യുവതികൾ തർക്കിച്ചെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും റൂഫ് ടോപ്പിലെയും പാർക്കിങ് ഏരിയയിലെയും സി സി ടി വി ക്യാമറുകളുടെ ഹാർഡ് ഡിസ്ക് ഊരി മാറ്റി ബ്ലാങ്ക് ഡിസ്ക് ഘടിപ്പിച്ച നിലയിലായിരുന്നു. അപകടത്തിന് പിന്നാലെ ഈ ഹാർഡ് ഡിസ്ക്കുകൾ കായലിൽ വലിച്ചെറിഞ്ഞെന്നാണ് ഹോട്ടൽ ജീവനക്കാരായ വിഷ്ണു കുമാറിൻ്റെയും മെൽവിൻ്റെയും മൊഴി.

അതേസമയം അൻസി കബീറിന്റെ പിതാവ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നൽകി. അൻസി സന്ദർശിച്ച ഹോട്ടലുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന ദുരൂഹതകൾ മാറ്റണമെന്നാണു പരാതിയിലെ പ്രധാന ആവശ്യം. പ്രത്യേക കേസായി പരിഗണിച്ച് അന്വേഷിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയതായി കുടുംബം പറഞ്ഞു.
കേസിലെ നിർണായക തെളിവായ ഹാർഡ് ഡിസ്ക് ഒളിപ്പിച്ചതില് ദുരൂഹതയുണ്ടെന്നു പരാതിയിൽ പറയുന്നു. ഹോട്ടലിൽ നടന്നതു ഒളിച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായേ ഇതിനെ കാണാനാകൂ. അൻസി കബീർ ലഹരിവസ്തുക്കളോ മദ്യമോ ഉപയോഗിച്ചിരുന്നില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഹോട്ടലിൽനിന്ന് സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങിയ അൻസിയെയും കൂട്ടുകാരെയും കാർ പിന്തുടർന്നതെന്തിനാണെന്ന കാര്യം അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും പരാതിയിൽ പറയുന്നു.