ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് തിയേറ്ററിൽ റിലീസ് ചെയ്തത്. കോവിഡ് പ്രതിസന്ധിക്കു ശേഷം തുറന്ന തീയേറ്ററുകളിൽ ഹൗസ് ഫുള്ളായി ഓടുകയാണ് ചിത്രം. ലോകമൊട്ടാകെ 1500 ഓളം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
‘കുറുപ്പ്’ എന്ന ദുൽഖർ സൽമാൻ ചിത്രമാണ് സുകുമാര കുറുപ്പിനെ വീണ്ടും ഇപ്പോൾ ചർച്ചകളിൽ സജീവമാക്കിയത്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്
സിനിമ ഹിറ്റായതോടെ സുകുമാരക്കുറുപ്പിനെ തപ്പി പലരും പലവഴിക്കോടി. അതിനിടയ്ക്ക് ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ആര്‍പ്പൂക്കര നവജീവനിലുണ്ടെന്ന പ്രചാരണത്തെ തുടര്‍ന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥ സംഘം പരിശോധനയ്‌ക്കെത്തി. വയോധികരുടെയും അനാഥരുടെയും സംരക്ഷണകേന്ദ്രമായ നവജീവനില്‍ ചികിത്സയില്‍ കഴിയുന്ന 62 വയസ്സുള്ള ഒരു അന്തേവാസി കുറുപ്പാണെന്നാണ് അഭ്യൂഹം ഉയര്‍ന്നത്. പാവം ആ അന്തേവാസി ക്രൈംബ്രാഞ്ചിനെ കണ്ടപ്പോള്‍ ഞെട്ടി വിറച്ചു. അവസാനം ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയില്‍ സുകുമാരക്കുറുപ്പല്ല ഇതെന്ന് സ്ഥിരീകരിച്ചു.
2017ല്‍ ലക്‌നൗവില്‍ നിന്നാണ് ഈ അന്തേവാസി നവജീവനില്‍ എത്തിയത്. അടൂര്‍ പന്നിവിഴ സ്വദേശിയാണെന്നും വ്യോമസേനയിലാണ് ജോലിയെന്നുമാണ് ആള്‍ പറഞ്ഞിരുന്നത്. ഇദ്ദേഹത്തെ ചികിത്സിച്ചവരുടെ കൂട്ടത്തില്‍ പുതുപ്പള്ളി സ്വദേശി നഴ്‌സ് അജേഷ് കെ. മാണിയുണ്ടായിരുന്നു. രോഗവിമുക്തനായതോടെ ആളെ നവജീവന്‍ ഏറ്റെടുത്തുവെന്ന് മാനേജിങ് ട്രസ്റ്റി പി.യു. തോമസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ കാണാന്‍ വരാറുണ്ടെന്നും പി.യു. തോമസ് പറഞ്ഞു.