ആദ്യകാല സിനിമാനടനും നാടകപ്രവര്‍ത്തകനുമായ ആലപ്പി ലത്തീഫ് അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.
ചുങ്കം പുത്തൻ പുരയ്ക്കൽ ലത്തീഫ് എന്നാണ് മുഴുവൻ പേര്. ഉദയായുടെ ഉമ്മ, ആരോമലുണ്ണി, കണ്ണപ്പനുണ്ണി ചിത്രങ്ങളിലും നവോദയ അപ്പച്ചന്റെ ചിത്രങ്ങളായ തച്ചോളി അമ്പു, കടത്തനാട്ടുമാക്കം, മാമാങ്കം, തീക്കടല്‍ തുടങ്ങിയവയുള്‍പ്പെടെ 50-ലധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.
നടന്മാരായ സുകുമാരൻ, രതീഷ്, അമാൻ നവോദയ എന്നിവർക്കൊപ്പം ‘തീക്കടൽ’ സിനിമയിൽ ‘അടിച്ചങ്ങ് പൂസായി…..’ എന്ന ഗാനരംഗത്തിൽ ശ്രദ്ധേയമായ വേഷമണിഞ്ഞിട്ടുണ്ട്
ചെറുപ്പകാലത്ത് നാടകാഭിനയം, ചെറുകഥ എഴുത്ത് തുടങ്ങിയ മേഖലകളിൽ തിളങ്ങിയിരുന്ന ലത്തീഫിനെ കുഞ്ചാക്കോയുടെ ഉദയാ സ്റ്റുഡിയോയിൽ എത്തിച്ചത് തിരക്കഥാകൃത്ത് ശാരംഗപാണിയുമായുള്ള സൗഹൃദമാണ്. അക്കാലത്ത് പുറത്തിറങ്ങിയ ഉദയായുടെ ഉമ്മ, ആരോമലുണ്ണി, കണ്ണപ്പനുണ്ണി ചിത്രങ്ങളിലും നവോദയ അപ്പച്ചന്റെ തച്ചോളി അമ്പു, കടത്തനാട്ടുമാക്കം, മാമാങ്കം, തീക്കടൻ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഉദയാ സ്റ്റുഡിയോയിലെ അഭിനയകാലത്ത് നടന്മാരായ നസീർ, ഉമ്മർ എന്നിവരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു.
സിനിമാഭിനയം നിർത്തിയ ശേഷം ആലപ്പുഴയിൽ വലിയകുളത്ത് പുരാവസ്തു വ്യാപാരവും ടാക്സി ഹൗസും നടത്തുകയായിരുന്നു.
ഭാര്യ: ബീമ. മക്കൾ: ബീന, ഹാസ്ലിം, നൈസാം, ഷാഹിർ (ദുബായ്). മരുമക്കൾ: ഷാജി (ദുബായ്), കെ.എസ്. അനീഷ (ട്രേഡിംഗ് കമ്പനി, ആലപ്പുഴ), മുംതാസ് (വിവൺ ഹോസ്പിറ്റൽ). ആലപ്പുഴ മസ്താൻപള്ളി കിഴക്കേ ജുമാമസ്ജിദിൽ കബറടക്കി.