ഏറെ പ്രാർത്ഥനകൾക്കും കാത്തിരിപ്പുകൾക്കും വിരാമമിട്ട് കൊണ്ടാണ് ബോളിവുഡ് നടൻ ഷാരൂഖാന്റെ മകൻ ആര്യൻഖാൻ ലഹരിമരുന്ന് കേസിൽ 25 ദിവസത്തിന് ശേഷം ജയിൽ മോചിതനായത്. മുംബൈയിലുള്ള അര്‍ത്തൂര്‍ ജയിലില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് ആര്യന്‍ ഖാന്‍ മന്നത്ത് വീട്ടില്‍ തിരിച്ചെത്തിയത്. മകൻ വീട്ടിൽ തിരിച്ചെത്തിയതിന്റെ സന്തോഷം കെട്ടടങ്ങുന്നതിന് മുൻപ് ഷാരൂഖ് വീണ്ടും ഊരാക്കുടുക്കിലേക്ക് നീങ്ങുകയാണ്. ഷാരൂഖിനെ കുടുക്കിലാക്കികൊണ്ട് ഒരു വെളിപ്പെടുത്തൽ പുറത്ത് വന്നിരിക്കുകയാണ്.
ആര്യൻഖാനെ മയക്കുമരുന്നുകേസിൽ നിന്നൊഴിവാക്കാൻ ഷാരൂഖ്ഖാന്റെ മാനേജർ പൂജ ദദ്‌ലാനി 50 ലക്ഷം രൂപ സാക്ഷിയായ കെ.പി. ഗോസാവിക്ക് നൽകിയിരുന്നതായി മറ്റൊരു സാക്ഷിയായ സാം ഡിസൂസയുടെ വെളിപ്പെടുത്തലാണ് പുറത്തുവന്നത്. ഗോസാവിയുടെയും പൂജയുടെയും കൂടിക്കാഴ്ചയ്ക്ക് താൻ ഇടനിലക്കാരനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗോസാവി പറ്റിക്കുകയാണെന്ന് മനസ്സിലാക്കിയതോടെ താൻ മുൻകൈയെടുത്ത് 50 ലക്ഷം രൂപ പൂജയ്ക്ക് തിരികെനൽകിയെന്നും ഈ ഇടപാടിൽ എൻ.സി.ബി.യുടെ അന്വേഷണഉദ്യോഗസ്ഥൻ സമീർ വാംഖഡെയ്ക്ക് പങ്കില്ലെന്നും സാംഡിസൂസ വ്യക്തമാക്കി.
ഒക്ടോബര്‍ മൂന്നാം തിയ്യതി പുലര്‍ച്ചെ നാല് മണിക്കാണ് പൂജ ദദ്‍ലാനിയും ഗോസാവിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് താന്‍ അവസരമൊരുക്കിയതെന്ന് സാം ഡിസൂസ പറയുന്നു. കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയ ശേഷം താന്‍ അവിടെനിന്നു പോയെന്നും ഗോസാവി 50 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പിന്നീട് കേട്ടതെന്നും സാം ഡിസൂസ വ്യക്തമാക്കി. സമീര്‍ സര്‍ എന്ന പേരില്‍ ഒരു നമ്പര്‍ ഗോസാവി മൊബൈലില്‍ സേവ് ചെയ്തിരുന്നുവെന്ന് സാം ഡിസൂസ പറയുന്നു. ഇത് സമീര്‍ വാങ്കഡെയുടെ നമ്പറാണെന്നാണ് പറഞ്ഞിരുന്നത്. തങ്ങളുടെ മുന്നില്‍വെച്ച് ഈ നമ്പറില്‍ നിന്ന് ഗോസാവിക്ക് കോള്‍ വരികയും സംസാരിക്കുകയും ചെയ്തു. എന്നാല്‍ ട്രൂകോളര്‍ പരിശോധിച്ചപ്പോള്‍ ഇത് ഗോസാവിയുടെ അംഗരക്ഷകനായ പ്രഭാകര്‍ സെയിലിന്‍റെ നമ്പറാണെന്ന് കണ്ടെത്തി. ഇതോടെ ഗോസാവി ചതിക്കുകയാണെന്ന് മനസിലായി. താന്‍ സമ്മര്‍ദം ചെലുത്തി ഈ പണം ഷാരൂഖിന്‍റെ മാനേജര്‍ക്ക് തിരികെ നല്‍കിയെന്നും സാം ഡിസൂസ അവകാശപ്പെട്ടു.
ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയെക്കുറിച്ച് തനിക്ക് ഒക്ടോബര്‍ ഒന്നാം തിയ്യതി തന്നെ വിവരം ലഭിച്ചിരുന്നുവെന്ന് ഡിസൂസ വെളിപ്പെടുത്തി. സുനില്‍ പാട്ടീല്‍ എന്നയാളാണ് കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കുമെന്നും ഇക്കാര്യം അറിയിക്കാന്‍ എന്‍.സി.ബി ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തി തരണമെന്നും ആവശ്യപ്പെട്ട് വിളിച്ചത്. തുടര്‍ന്ന് താന്‍ ഗോസാവിയെ വിവരമറിയിക്കുകയായിരുന്നുവെന്ന് സാം ഡിസൂസ പറഞ്ഞു.
ആര്യനെ മുംബൈയിലെ കപ്പലില്‍ നിന്ന് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഗോസാവി തന്നെ വിളിച്ചിരുന്നു. ആര്യന് ഷാരൂഖിന്‍റെ മാനേജറുമായി സംസാരിക്കണമെന്നാണ് ഗോസാവി പറഞ്ഞത്. ആര്യന്‍റെ കയ്യില്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്നും അതിനാല്‍ സഹായിക്കാനാകുമെന്നും ഗോസാവി പറഞ്ഞു. തുടര്‍ന്നാണ് പൂജയെ വിളിച്ചത്. ചില സുഹൃത്തുക്കള്‍ വഴിയാണ് പൂജയെ പരിചയമെന്നും സാം ഡിസൂസ വ്യക്തമാക്കി. താന്‍ ലഹരിമരുന്ന് കച്ചവടക്കാരനാണെന്ന ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സാം ഡിസൂസ നിഷേധിച്ചു. താന്‍ വ്യവസായി ആയിരുന്നു. ലഹരിമരുന്ന് ഇടപാടുകളെ കുറിച്ച് വിവരം ലഭിച്ചപ്പോഴെല്ലാം എന്‍സിബിയെ അറിയിച്ചിരുന്നുവെന്നും സാം ഡിസൂസ പറഞ്ഞു.
ഡിസൂസയുടെ വെളിപ്പെടുത്തലിന് പിന്നാലെ മാധ്യമങ്ങള്‍ പൂജ ദദ്‌ലാനിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. അഭിമുഖം സംപ്രേഷണം ചെയ്തതിന് പിന്നാലെ സാം ഡിസൂസയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്.
അതേസമയം നേരത്തെ കേസിലെ സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയില്‍ ഉന്നയിച്ച ആരോപണങ്ങൾ വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. ആര്യനെ കേസില്‍നിന്നൊഴിവാക്കാന്‍ സാം ഡിസൂസയും കെ പി ഗോസാവിയും തമ്മില്‍ 25 കോടിയുടെ ഡീല്‍ നടന്നതായും ഇതില്‍ എട്ട് കോടി സമീര്‍ വാംഖഡെയ്ക്കാണെന്ന് താന്‍ കേട്ടിരുന്നതായും പ്രഭാകര്‍ സെയില്‍ പറഞ്ഞത്.
കൈക്കൂലി ആരോപണം ഉയര്‍ന്നതോടെ സമീര്‍ വാംഖഡെയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണവും ആരംഭിച്ചിരുന്നു. കേസിലെ സാക്ഷിയും സ്വകാര്യ ഡിറ്റക്ടീവുമായ കെ.പി. ഗോസാവി ദിവസങ്ങള്‍ക്ക് മുമ്പ് പുണെ പോലീസിന്റെ പിടിയിലാവുകയും ചെയ്തു. നേരത്തെ രജിസ്റ്റര്‍ ചെയ്ത ജോലിതട്ടിപ്പ് കേസിലാണ് ഗോസാവി അറസ്റ്റിലായത്. ഇതിനുപിന്നാലെയാണ് ഗോസാവിയുമായി പണമിടപാട് നടത്തിയെന്ന് ആരോപിച്ചിരുന്ന സാം ഡിസൂസ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.