നടൻ പുനീത് രാജ്കുമാറിന് വിട നൽകി നാട്. പൂർണ സംസ്ഥാന ബഹുമതികളോടെ ആയിരുന്നു സംസ്കാര ചടങ്ങുകൾ. സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉൾപ്പടെ പതിനായിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. രാജ്കുമാറിന്റെ സമാധിയിടമുള്ള കണ്ഠീരവ സ്റ്റുഡിയോയിലെ ആറ് അടി മണ്ണിലായിരുന്നു പ്രിയ താരത്തിന് അന്ത്യ വിശ്രമമൊരുങ്ങിയത്.
പൊതുദർശനമുണ്ടായിരുന്ന കണ്ഠീരവ സ്റ്റേഡിയത്തിൽ നിന്ന് വിലാപയാത്രയിൽ ഭാഗമായത് പതിനായിരങ്ങളാണ്. 46ആം വയസ്സിലെ പുനീത് രാജ്കുമാറിന്‍റെ അപ്രതീക്ഷിത വിയോഗം ചലച്ചിത്ര പ്രവർത്തകർക്കും ആരാധകർക്കും ഉൾക്കൊള്ളാനായിട്ടില്ല.
ജൂനിയർ എൻടിആർ പ്രഭു ദേവ യെഷ് രശ്മിക മന്താന എസ്എം കൃഷ്ണ മുഖ്യമന്ത്രി ബൊമ്മയ് അടക്കം സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. തലേദിവസം വരെ ടെലിവിഷൻ പരിപാടികളിൽ സജീവമായിരുന്ന താരം ഹൃദയാഘാതം കാരണം അന്തരിച്ചതിന്റെ ഞെട്ടലിലാണ് കർണാടക. തിങ്കളാഴ്ച വരെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് കര്‍ണാടകയില്‍.
സ്വന്തം ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച പുനീതിനെ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നാലെ വിക്രം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ച കഴിഞ്ഞ് 2.30 നാണ് മരണം സ്ഥിരീകരിച്ചത്.
മരിക്കുമ്പോഴും തന്‍റെ മറ്റൊരാഗ്രവും നിറവേറ്റിയാണ് പുനീത് രാജ്‍കുമാര്‍ മടങ്ങുന്നത്. അച്ഛനെപ്പോലെ മരണശേഷം നേത്രദാനം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. ബംഗളൂരുവിലെ നാരായണ നേത്രാലയയിലൂടെയാണ് നേത്രദാനം നടക്കുക. രണ്ട് പേര്‍ക്ക് കാഴ്ച പകര്‍ന്നാണ് പ്രേക്ഷകലക്ഷങ്ങളുടെ പ്രിയതാരത്തിന്‍റെ മടക്കം.