കന്നഡ സൂപ്പർതാരം പുനീത് രാജ്‌കുമാർ അന്തരിച്ചു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരുവിലെ വിക്രം ആശുപത്രിയിൽ ചികിത്സയിലായിരുന്നു പുനീത്. കർണാടക മുഖ്യമന്ത്രി അടക്കമുള്ളവർ താരത്തെ സന്ദർശിക്കുകയും ചെയ്തിരുന്നു. ഇതിഹാസ താരം രാജ്‌കുമാറിന്റെ മകനാണ് പുനീത് രാജ്‌കുമാർ. ഇൻഡസ്‌ട്രിയിൽ അപ്പു എന്നാണ് താരം അറിയപ്പെടുന്നത്.
ഇന്നലെ രാത്രി മുതല്‍ പുനീത് രാജ്കുമാറിന് ആരോഗ്യ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. എന്നാല്‍ രാവിലെ കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞ് നടന്‍ ജിമ്മിലേക്ക് പോകുകയായിരുന്നു. ജിമ്മില്‍ വച്ച് വീണ്ടും ആരോഗ്യ അസ്വസ്ഥതകള്‍ നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
യാതൊരു തര ആരോഗ്യ പ്രശ്‌നങ്ങളും പിനീത് രാജുമാറിന് നേരത്തെ ഉണ്ടായിരുന്നില്ല. പൂര്‍ണ ആരോഗ്യവാനായ പുനീത് ഫിറ്റ്‌നസ്റ്റ് ഫ്രീക്കുമാണ്. പെട്ടന്നുള്ള വാര്‍ത്തയുടെ നടുക്കത്തിലാണ് ആരാധകരും വേണ്ടപ്പെട്ടവരും. ആശുപത്രിയില്‍ ആരാധകരെ നിയന്ത്രിയ്ക്കാന്‍ പാടുപെടുകയാണ് പൊലീസുകാര്‍.
കന്നടയിലെ പ്രശസ്ത രാജ്കുമാര്‍ കുടുംബത്തിലെ അംഗമാണ് പുനീത് രാജ്കുമാര്‍. അച്ഛന്‍ രാജ്കുമാറിന്റെ പാരമ്പര്യം പിന്‍തുടര്‍ന്ന് ബാലതാര വേഷങ്ങളിലൂടെയാണ് സിനിമയില്‍ എത്തിയത്. മികച്ച നടനുള്ള ദേശീയ – സംസ്ഥാന പുരസ്‌കാരം നേടിയ പുനീതിന് കന്നട സിനിമാ ലോകം ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. മൂന്ന് തവണ മികച്ച നടനുള്ള സംസ്ഥന പുരസ്‌കാരം ഉള്‍പ്പടെ നിരവധി ഫിലിം ഫെയര്‍ പുരസ്‌കാരവും അഭിനയത്തിലൂടെ പുനീത് നേടി. അഭിനയത്തിന് പുറമെ നിര്‍മാണ രംഗത്തും സജീവമാണ് പുനീത്
1985ൽ ബെട്ടഡ ഹൂവു എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് പുനീത് സിനിമയിലേക്കെത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ‌്തു. തുടർന്ന് കർണാടക സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.
2002ൽ പുറത്തിറങ്ങിയ അപ്പു എന്ന ചിത്രത്തിലൂടെയാണ് പുനീത് സൂപ്പർ താരപദവിയിലേക്ക് ഉയരുന്നത്. ഇതോടെയാണ് അപ്പു എന്ന ഓമനപ്പേര് ആരാധകർ ചാർത്തിനൽകിയത്. അഭി, വീര കന്നഡിഗ, അജയ്, അരശ്, റാം, ഹുഡുഗാരു, അഞ്ജനി പുത്ര എന്നിവയാണ് സൂപ്പർഹിറ്റ് ചിത്രങ്ങൾ. യുവരത്ന എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി റിലീസ് ചെയ‌്തത്. സാൻഡൽവുഡ് സൂപ്പർതാരം ശിവരാജ് കുമാർ സഹോദരനാണ്.