നടനസൂര്യയുടെ മൃതദേഹം കണ്ടെത്തിയത് മരണം നടന്ന് 18 മണിക്കൂറിലേറെ സമയം കഴിഞ്ഞിട്ടെന്ന് നിഗമനം

യുവസംവിധായക നയന സൂര്യയുടെ മരണം സംഭവിച്ചത് പകല്‍ സമയത്താകാമെന്ന് സൂചന. നയന മരിച്ചു കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞാണ് സുഹൃത്തുക്കള്‍ മൃതദേഹം കണ്ടതെന്നാണ് നിഗമനം. മൃതദേഹത്തിന് മരണം നടന്ന് 18 മണിക്കൂറിലേറെ പഴക്കമുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സൂചനയുള്ളത്.

2019 ഫെബ്രുവരി 23ന് രാത്രി 12നോടടുപ്പിച്ച് നയനയെ മരിച്ചനിലയില്‍ കണ്ടെത്തിയതായാണ് സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുള്ളത്. അന്ന് പകല്‍ തന്നെ നയനയുടെ മരണം സംഭവിച്ചിരുന്നു എന്നാണ് കണ്ടെത്തല്‍. മൃതദേഹത്തിന്റെ കാലിന്റെ വണ്ണയിലും മുട്ടുകളിലും മാത്രമാണ് മരവിപ്പ് കണ്ടത് എന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരണശേഷമുണ്ടാകുന്ന ഇത്തരം മരവിപ്പ്് ശരീരത്തില്‍ മറ്റൊരിടത്തും ഇല്ലായിരുന്നെന്നും എടുത്തുപറയുന്നുണ്ട്.

മരണത്തിനു തൊട്ടുപിന്നാലെ മൃതശരീരത്തില്‍ മൊത്തത്തിലുള്ള മരവിപ്പ് മണിക്കൂറുകളോളമുണ്ടാകും. എന്നാല്‍ കാല്‍വണ്ണയിലും മുട്ടുകളിലും മാത്രം ഈ വിറങ്ങലിപ്പ് അവശേഷിക്കുന്നതിന്റെ സൂചന മരണം നടന്ന് കുറഞ്ഞത് 18 മണിക്കൂറെങ്കിലും പിന്നിട്ടു എന്നതാണ്‌വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം മരണം നടന്ന ഏകദേശ സമയവും മറ്റും പോസ്റ്റ്്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ല. അന്ന് കേസ് അന്വേഷിച്ച പോലീസ് പോസ്റ്റ്്‌മോര്‍ട്ടം നത്തിയ ഡോക്ടറുെട മൊഴിയെടുത്തെങ്കിലും മരണസമയം ചോദിച്ചറിയാനും ശ്രമിച്ചില്ല. അങ്ങനെയെങ്കില്‍ പകല്‍ മരിച്ച നയനയുടെ മൃതദേഹമാണ് സുഹൃത്തുക്കള്‍ രാത്രി പന്ത്രണ്ടോടെ കണ്ടതെന്നാണ് നിഗമനം.

ഫോണ്‍ വിളിച്ചിട്ട് എടുക്കാതായതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് വെള്ളയമ്പലം ആല്‍ത്തറ നഗറിലെ താമസസ്ഥലത്തെ മുറിക്കുള്ളില്‍ മരിച്ചനിലയില്‍ നയനയെ കണ്ടത്. ഇവരാണ് പിന്നീട് ആശുപത്രിയിലെത്തിച്ചതും. നയന കിടന്നിരുന്ന മുറിയുടെ വാതില്‍ ശക്തിയായി തള്ളിത്തുറക്കുകയായിരുന്നു എന്നാണ് സുഹൃത്തുക്കളുടെ മൊഴി.

നയനയുടെ കഴുത്തിനു ചുറ്റും ഉരഞ്ഞുണ്ടായ നിരവധി മുറിവുകള്‍ ഉള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടില്‍ കൃത്യമായി എഴുതിയിട്ടുണ്ട്. നാവ് പുറത്തേക്ക് തള്ളിയിരുന്നു, എന്നാല്‍ കടിയേറ്റ് മുറിഞ്ഞതായി കാണുന്നില്ല. അടിവയറ്റില്‍ ചവിട്ടേറ്റതിന് സമാനമായ ചതവും ആന്തരികാവയവങ്ങള്‍ പൊട്ടി രക്തസ്രാവവും ഉണ്ടായി.

പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്രയും ഗൗരവമുള്ള സംഭവം ആയിട്ടും പോലീസ് ഏകദേശ മരണസമയം പോലും അന്വേഷിക്കാന്‍ ശ്രമിച്ചില്ല എന്നതാണ് മരണത്തിലെ ദുരൂഹത കൂട്ടുന്നത്. എസ്.പി. മധുസൂദനന്റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി. ജലീല്‍ തോട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ െ്രെകംബ്രാഞ്ച് സംഘമാണ് ഇപ്പോള്‍ കേസ് പുനരന്വേഷിക്കുന്നത്.

Vijayasree Vijayasree :