ഭക്ഷണമോ കിടക്കയോ കുളിക്കാന്‍ ബാത്ത്‌റൂമോ ഇല്ല, നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യ നേരിടുന്നത് കൊടിയ പീ ഡനമെന്ന് അഭിഭാഷകന്‍

നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് നവാസുദ്ദീന്‍ സിദ്ദിഖി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടന്റെ അമ്മ മെഹ്‌റുന്നിസ സിദ്ദിഖി അദ്ദേഹത്തിന്റെ ഭാര്യ ആലിയയ്‌ക്കെതിരെ കേസ് നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. വെര്‍സോവ പൊലീസില്‍ മെഹ്‌റുന്നിസ നല്‍കിയ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ ഇട്ടിരുന്നു. ഐപിസി 452, 323, 504, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് വെര്‍സോവ പോലീസ് ആലിയയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നടന്റെ ഭാര്യയും അമ്മയും തമ്മില്‍ നേരത്തെ തര്‍ക്കവും വഴക്കും നിലനിന്നിരുന്നു. പിന്നാലെ തന്നെ ഉപദ്രവിക്കണം എന്ന ഉദ്ദേശത്തോടെ മകന്റെ ഭാര്യ വീട്ടിലെത്തുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് മെഹ്‌റുന്നിസ നല്‍കിയ പരാതിയില്‍ പറയുന്നത്.

ഇപ്പോഴിതാ നവാസുദ്ദീന്‍ സിദ്ദിഖിക്ക് എതിരെയും കുടുംബത്തിനെതിരെ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആലിയയുടെ അഭിഭാഷകന്‍. തന്റെ കക്ഷിക്ക് നവാസുദ്ദീന്റെ കുടുംബം ഭക്ഷണം നല്‍കിയില്ലെന്നും, ബാത്ത് റൂം ഉപയോഗിക്കാന്‍ പോലും അനുവദിച്ചില്ലെന്നുമാണ് ആലിയയുടെ അഭിഭാഷകന്‍ പറയുന്നത്.

‘നവാസുദ്ദീന്‍ സിദ്ദിഖിയും കുടുംബാംഗങ്ങളും ആലിയ സിദ്ദിഖിയെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ സാധ്യമായതെല്ലാം ചെയ്തു. അവര്‍ ആലിയയ്‌ക്കെതിരെ ക്രിമിനല്‍ പരാതി നല്‍കി. തുടര്‍ന്ന്, പോലീസ് മുഖേന അവര്‍ അവളെ അറസ്റ്റ് ചെയ്യുമെന്ന് എല്ലാ ദിവസവും വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു’ എന്നും അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘അതേസമയം, പോലീസിന്റെ നടപടികളിലും വീഴ്ചകള്‍ പറ്റി. അത് ഇപ്പോള്‍ തുറന്നുപറയാന്‍ ആഗ്രഹിക്കുന്നില്ല. ഐപിസി സെക്ഷന്‍ 509 പ്രകാരം ആലിയ സിദ്ദിഖി നല്‍കിയ രേഖാമൂലമുള്ള പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ നടപടിയെടുത്തില്ല എന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ ഏഴു ദിവസമായി നവാസുദ്ദീന്‍ സിദ്ദിഖിയുടെ കുടുംബാംഗങ്ങള്‍ എന്റെ കക്ഷിക്ക് ഭക്ഷണമോ കിടക്കയോ കുളിക്കാന്‍ ബാത്ത്‌റൂമോ ഒന്നും നല്‍കുന്നില്ല. ആലിയയെ നിരീക്ഷിക്കാന്‍ ബോഡിഗാര്‍ഡിനെ വയ്ക്കുകയും, സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തു. സിദ്ദിഖിയുടെ വീട്ടിലെ ഹാളിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോടൊപ്പം ആലിയ താമസിക്കുന്നത്’ എന്നും അഭിഭാഷകന്‍ പറയുന്നു.

2010ലാണ് ആലിയയെ നവാസുദ്ദീന്‍ സിദ്ദിഖി വിവാഹം കഴിക്കുന്നത്. ഇത് നവാസുദ്ദീന്‍ സിദ്ദിഖിയുടെ രണ്ടാം വിവാഹമായിരുന്നു. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. എന്നാല്‍ 2020 ല്‍ നവാസുദ്ദീന്‍ സിദ്ദിഖിയില്‍ നിന്നും ആലിയ വിവാഹ മോചനം തേടിയിരുന്നു. ഒപ്പം നടനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസും നല്‍കി.

മുംബൈയിലാണ് അന്ന് നവാസുദ്ദീന്‍ സിദ്ദിഖിക്കും ബാക്കി നാല് കുടുംബാഗങ്ങള്‍ക്കുമെതിരെ കേസ് കൊടുത്തത്. എന്നാല്‍ 2021 ല്‍ ആലിയയ്ക്ക് കൊവിഡ് വന്നപ്പോള്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ പരിചരണത്തില്‍ മനസ് മാറി തന്റെ പരാതികള്‍ പിന്‍വലിക്കുകയും. വീണ്ടും തുടര്‍ന്ന് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് പിന്നീട് ഇവര്‍ തന്നെ വ്യക്തമാക്കിയത്.

Vijayasree Vijayasree :