സിനിമകളുമായി ബന്ധപ്പെട്ട അനാവശ്യ ചര്‍ച്ചകളില്‍ നിന്ന് ബി.ജെ.പി നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഒഴിഞ്ഞുനില്‍ക്കണം; പ്രധാന മന്ത്രി

സിനിമകളുമായി ബന്ധപ്പെട്ട അനാവശ്യ ചര്‍ച്ചകളില്‍ നിന്ന് ബി.ജെ.പി നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഒഴിഞ്ഞുനില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടുദിവസം നീണ്ട ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാരൂഖ് ഖാന്‍ നായകനാവുന്ന പുതിയ ചിത്രം പഠാനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ നിര്‍ദേശം.

പ്രസ്താവനകള്‍ നടത്തി വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ നോക്കുന്നവരെ തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി താക്കീത് ചെയ്‌തെന്ന് എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അത്തരം കാര്യങ്ങളില്‍ നിന്ന് എല്ലാവരും അകന്നുനില്‍ക്കണം. സിനിമകളേക്കുറിച്ചും വ്യക്തികളേക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയുടെ കഠിനാധ്വാനത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

നിരവധി സിനിമകള്‍ക്കെതിരെയാണ് സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് ഈയിടെ ബഹിഷ്‌കരണാഹ്വാനമുണ്ടായത്. പഠാന്‍ സിനിമയിലെ ഗാനരംഗത്തില്‍ ദീപികാ പദുക്കോണ്‍ ധരിച്ച ബിക്കിനിയുടെ നിറത്തിന്റെ പേരിലുള്ള വിവാദമാണ് ഇതില്‍ ഒടുവിലത്തേത്.

ഷാരൂഖ് ഖാനും ദീപികയ്ക്കുമെതിരെ വ്യാപകമായ പ്രതിഷേധമാണ് ഗാനരംഗം പുറത്തിറങ്ങിയപ്പോള്‍ ഉയര്‍ന്നത്. മധ്യപ്രദേശില്‍ മന്ത്രിയും നിയമസഭാ സ്പീക്കറും ഉള്‍പ്പെടെയുള്ളവര്‍ ഗാനരംഗത്തിനെതിരെ പരസ്യ വിമര്‍ശനവുമായി എത്തിയിരുന്നു.

Vijayasree Vijayasree :