എന്റെ ചെറിയ വീഴ്ചകള്‍ക്ക് പോലും നോക്കിയിരിക്കുന്നവരുണ്ട്, സിനിമയില്‍ പരിഗണന ലഭിക്കാത്തവരില്‍ ഓരാളാണ് ഞാന്‍; നാദിര്‍ഷ

ദിലീപിനൊപ്പം തന്നെ, മിമിക്രിയിലൂടെ എത്തി, ഇന്ന് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് നാദിര്‍ഷ. നടന്‍, സംവിധായകന്‍, ഗാന രചയിതാവ്, ഗായകന്‍ എന്നീ നിലകളിലെല്ലാം വളരെ പേരുകേട്ട വ്യക്തിയാണ് നാദിര്‍ഷ. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നാദിര്‍ഷ. തനിക്ക് ദിലീപ് സഹോദര തുല്യനാണെന്ന് പല അഭിമുഖങ്ങളിലും നാദിര്‍ഷ തുറന്ന് പറഞ്ഞിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായ സമയത്തും സുഹൃത്ത് എന്ന നിലയില്‍ ദിലീപിനൊപ്പം എന്ന് പ്രഖ്യാപിച്ചയാള്‍ ആണ് നാദിര്‍ഷ. ദിലീപിന്റെ കുടുംബവുമായും അടുത്ത സൗഹൃദം നാദിര്‍ഷയ്ക്കുണ്ട്. ഇരുവരുടെ മക്കളും അടുത്ത സുഹൃത്തുക്കളാണ്. നാദിര്‍ഷയുടെ മക്കളായ ആയിഷയും ഖദീജയും ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. പ്രേക്ഷകരുടെ പിന്തുണകൊണ്ടുമാത്രം സിനിമയിലേയ്ക്ക് വന്നവരാണ് താനും തന്റെ ബാച്ചുമെന്നുമാണ് നാദിര്‍ഷ പറയുന്നത്. മറ്റ് പലര്‍ക്കും കിട്ടിയതുപോലുള്ള പിന്തുണ തനിക്ക് കിട്ടിയിരുന്നില്ലെന്നും നാദിര്‍ഷ പറഞ്ഞു. സിനിമ ഇറങ്ങുന്ന സമയം കൂടെനില്‍ക്കാനോ, അതിനെക്കുറിച്ച് തള്ളിമറിക്കാനോ, പാടിപുകഴ്ത്താനോ ആരുമുണ്ടായിരുന്നില്ല.

എന്റെ ചെറിയ വീഴ്ചകള്‍ക്ക് പോലും നോക്കിയിരിക്കുന്നവരുണ്ട്. സിനിമയില്‍ പരിഗണന ലഭിക്കാത്തവരില്‍ ഓരാളാണ് ഞാന്‍. വീഡിയോ കാസറ്റുകളിലൂടെയും ഓഡിയോ കാസറ്റുകളിലൂടെയും മുഖവും ശബ്ദവും തിരിച്ചറിഞ്ഞ് സിനിമയിലെത്തിയവരാണ് അഭി, നാദിര്‍ഷ, ദിലീപ്, ഷിയാസ്, ഹരിശ്രീ അശോകന്‍, കലാഭവന്‍ മണി, സലീം കുമാര്‍ തുടങ്ങിയവര്‍.

ആ പ്രായത്തിലെ എല്ലാവരും കഷ്ടപ്പെട്ട് വന്നവരാണ്. ജനങ്ങളാണ് ഇവിടെവരെയെത്തിച്ചത്. എന്നാല്‍ പെട്ടെന്നുവന്നവര്‍ക്ക് ലഭിക്കുന്ന കൂട്ടായ പരിഗണന ഞങ്ങള്‍ക്ക് കിട്ടാറില്ല. കരുതിക്കൂട്ടിയുള്ള ആക്രമണം ഉണ്ടാകാറുണ്ട്. ഞാന്‍ മനഃപ്പൂര്‍വ്വം ഒന്നും ചെയ്തിട്ടില്ല. എന്തെങ്കിലും കാരണം കിട്ടിയാലും മെക്കിട്ടുകേറാമെന്ന് കരുതുന്നവരുണ്ട് എന്നും വികാരാധീനനായി നാദിര്‍ഷ മനസുതുറന്നു.

ദിലീപുമായി ബന്ധപ്പെട്ട കേസിനുശേഷമാണ് കൂടുതല്‍ ആക്രമണം വരുന്നതെന്ന് തോന്നുണ്ടോയെന്ന അവതാരകന്റെ ചോദ്യത്തിനും നാര്‍ദിര്‍ഷ മറുപടി പറഞ്ഞു. അക്കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ലെന്നും ഏതൊരു കാര്യത്തിനായാലും ചിലര്‍ പിന്തുണയ്ക്കുകയും സത്യാവസ്ഥ അറിയാവുന്നവര്‍ തള്ളിക്കളയുകയും ചെയ്യുമെന്നും മറ്റുചിലര്‍ അത് വിശ്വസിക്കുകയും ചെയ്യുമെന്നും നാദിര്‍ഷ പറഞ്ഞു.

ദിലീപ് ഏറ്റവും കൂടുതല്‍ സന്തോഷവാനായിരിക്കുന്നത് അവന്‍ നിരപരാധിയാണെന്ന് ലോകം അറിയുന്ന ദിവസം ആയിരിക്കുമെന്നാണ് നാദിര്‍ഷ പറഞ്ഞത്. ദിലീപിന്റെ കാര്യങ്ങളൊക്കെ എനിക്ക് അറിയാവുന്നതാണ്. അവന്‍ നിരപരാധിയാണെന്ന് ലോകം അറിയുന്ന ദിവസത്തിന് വേണ്ടിയിട്ടാണ് അവന്‍ കാത്തിരിക്കുന്നത്. ആ ദിവസത്തിനുവേണ്ടി, അവനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന ആളാണ് ഞാന്‍. നമ്മുക്ക് അറിയാലോ, ആളുകള്‍ പറയുന്നത് പോലെയല്ല കാര്യങ്ങളെന്ന്.

നൂറ്റിപ്പത്ത് ശതമാനം അവന്‍ നിരപരാധിയാണെന്ന് അറിയുന്ന സുഹൃത്തുക്കളാണ് ഞങ്ങള്‍. അത് ജനങ്ങളിലേയ്ക്ക് എത്തുന്ന ഒരു ദിവസം, അതിനാണ് ഞാനും അവന്റെ കുടുംബുമെല്ലാം കാത്തിരിക്കുന്നത്’, എന്നും നാദിര്‍ഷ പറഞ്ഞു. നടി കേസില്‍ നിരവധി തവണ നാദിര്‍ഷയേയും പോലീസ് ചോദ്യം ചെയ്തിരുന്നു. നാദിര്‍ഷാ തനിക്ക് പണം നല്‍കിയതായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. തൊടുപുഴയിലെ സിനിമാ ലൊക്കേഷനില്‍ വച്ച് 25,000 രൂപ നല്‍കിയെന്നായിരുന്നു പള്‍സര്‍ സുനി പോലീസിന് നല്‍കിയ മൊഴി.

അതേസമയം,താന്‍ ഒരു ഗായകന്‍ ആകും എന്നായിരുന്നു വീട്ടുകാരുടെ വിശ്വാസം എന്നാണ് നാദിര്‍ഷ പറയുന്നത്. വളരെ യാദൃശ്ചികമായിട്ടാണ് ഞാന്‍ മിമിക്രിയിലേക്ക് വരുന്നത്. ഒരിക്കല്‍ അതിന്റെ റിഹേഴ്‌സല്‍ കാണാന്‍ പോയി ഞാന്‍ ഒരു മിമിക്രിക്കാരന്‍ ആയിമാറുകയായിരുന്നു. കുട്ടിക്കാലം അത്ര ബുദ്ധിമുട്ട് ഒന്നും ഉണ്ടായിരുന്നില്ല. ബാപ്പയ്ക്ക് ഉള്ള പോലെ ഞങ്ങളെ നോക്കിയിട്ടുണ്ട്. മൂത്ത ആളായതുകൊണ്ട് ഉത്തരവാദിത്വം കൂടി എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Vijayasree Vijayasree :