ലോക്ഡൗണ്‍; മാനസിക സമ്മര്‍ദത്തിനടിപ്പെടുന്നവര്‍ക്ക് ഔഷധമായി അലക്സ് പോളിന്റെ മ്യൂസിക് തെറാപ്പി

ലോക്ഡൗണ്‍ കാലത്ത് മാനസിക സമ്മര്‍ദത്തിനടിപ്പെടുന്നവര്‍ക്ക് ഔഷധമായി സംഗീതം. മ്യൂസിക് തെറാപ്പിയിലൂടെ മനുഷ്യമനസ്സിനെ കുളിരണിയിക്കുകയാണ് ലക്ഷ്യം. സംഗീതജ്ഞന്‍ അലക്സ് പോള്‍ നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വെറുതെയിരിപ്പ് പ്രയാസപ്പെട്ടൊരു പണിയാണെന്ന തിരിച്ചറിവാണ് വേറിട്ട ആശയത്തിനു പിന്നില്‍. ഒരു സ്മാര്‍ട് ഫോണും ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടെങ്കില്‍ മ്യൂസിക് തെറാപ്പിയില്‍ പങ്കെടുക്കാം.

ഫോണില്‍ ബന്ധപ്പെട്ടാല്‍ അലക്സ് പോളിന്റെ നേതൃത്വത്തിലുള്ള സംഘം നിങ്ങളെ കേള്‍ക്കും. ഒരോരുത്തരുടെയും അഭിരുചികള്‍ മനസ്സിലാക്കി നിര്‍ദേശങ്ങള്‍ നല്‍കും. മുക്കാല്‍ മണിക്കൂര്‍ നീളുന്ന ആദ്യഘട്ടം. അഭിരുചിക്കനുസരിച്ച് രാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള മ്യൂസിക് തെറാപ്പിയാണ് പിന്നീട്.

മാനസിക പിരിമുറുക്കത്താല്‍ ഒറ്റപ്പെട്ടുകഴിയുന്നവര്‍ക്ക് സംഗീതം നല്ലമരുന്നാകും. നിരീക്ഷണത്തില്‍ കഴിയുന്നവര്‍, തനിച്ചു കഴിയുന്നവര്‍, അമിതജോലികള്‍ക്കൊണ്ട് കഷ്ടപ്പെടുന്നവര്‍ അങ്ങനെയുള്ളവര്‍ക്കെല്ലാം മ്യൂസിക് തെറാപ്പി ഗുണം ചെയ്യും. പണച്ചെലവൊന്നുമില്ലാതെ ഈയവസരം ഉപയോഗപ്പെടുത്താമെന്ന് അലക്സ് പോള്‍ പറഞ്ഞു.

ഹലോ, ചതിക്കാത്ത ചന്തു, ക്ലാസ്‌മേറ്റ്‌സ് തുടങ്ങി മുപ്പതിലധികം മലയാള ചലച്ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ അലക്സ് പോള്‍ അഞ്ചുവര്‍ഷമായി മ്യൂസിക് തെറാപ്പി ചെയ്യുന്നു.

വിദ്യാര്‍ഥികളടക്കം വിവിധ തുറയില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന സ്വരസ്പര്‍ശം എന്ന പദ്ധതിയാണ് കൊറോണക്കാലത്ത് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്നത്. ഫോണ്‍: 9747743437.

Music Therapy by Music Director Alex Paul During Covid19 Lock Down……

Noora T Noora T :