സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി കരുതിയാല്‍ മതി; പ്രസാദിന്റെ കുടുംബത്തിന്റെ കടബാധ്യത മുഴുവന്‍ തീര്‍ത്ത് മുംബൈ മലയാളി; ജപ്തി നോട്ടീസ് മരവിപ്പിച്ച് എസ്സിഎസ്ടി കമ്മീഷന്‍

കൃഷി ഇറക്കാന്‍ ബാങ്കില്‍ നിന്ന് വായ്പ ലഭിക്കാത്തതിനാല്‍ കുട്ടനാട്ടില്‍ ജീവനൊടുക്കിയ നെല്‍ക്കര്‍ഷകന്‍ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ് ലഭിച്ച വാര്‍ത്തയ്ക്ക് പിന്നാലെ സഹായവുമായി മുംബൈ മലയാളി. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുബൈ മലയാളിയാണ് കര്‍ഷകന്‍ പ്രസാദിന്റെ കുടുംബത്തിന് സഹായവുമായി രംഗത്തെത്തിയത്. ജപ്തി ഒഴിവാക്കുന്നതിനുള്ള കുടിശ്ശിക അടയ്ക്കാനുള്ള മുഴുവന്‍ തുകയും കൈമാറുകയും ചെയ്തു.

പേര് വെളിപ്പെടുത്തണ്ടെന്നും സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി കരുതിയാല്‍ മതിയെന്നും പറഞ്ഞാണ് മുബൈ മലയാളി പണം കൈമാറിയത്. അടിയന്തരമായി 17600 രൂപയാണ് ബാങ്കില്‍ അടയ്‌ക്കേണ്ടിയിരുന്നത്. എന്നാല്‍ പിന്നീട് എസ്‌സി എസ്ടി കമ്മീഷന്‍ പ്രസാദിന്റെ കുടുംബത്തിനയച്ച ജപ്തി നോട്ടീസ് മരവിപ്പിച്ചു. സഹായിച്ചയാള്‍ക്കു നന്ദിയുണ്ടെന്നു പ്രസാദിന്റെ ഭാര്യ ഓമന പ്രതികരിച്ചു.

രണ്ടുമാസമായി പലരുടെയും സഹായം കൊണ്ടാണ് കഴിയുന്നതെന്നും ചെറിയകടങ്ങളൊക്കെ കൊടുത്തു തീര്‍ക്കാന്‍ കഴിഞ്ഞത് അതുകൊണ്ടാണെന്നും പ്രസാദിന്റെ ഭാര്യ ഓമന പറഞ്ഞു. രണ്ട് മാസം മുമ്പാണ് തകഴി കുന്നുമ്മ സ്വദേശിയായ കര്‍ഷകര്‍ കെജി പ്രസാദ് ആത്മഹത്യ ചെയ്തത്. കര്‍ഷകന്റെ ആത്മഹത്യയും, മറ്റ് മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്നും താന്‍ പരാജയപ്പെട്ടെന്ന കുറിപ്പും ഏറെ ചര്‍ച്ചയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളാണ് പ്രസാദിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നടക്കമുള്ള ആരോപങ്ങള്‍ അന്ന് ഉയര്‍ന്നിരുന്നു. സംഭവം വിവാദമായതോടെ പ്രസാദിന്റെ കുടുംബത്തിന് വാഗ്ദാനങ്ങളുമായി മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമെത്തുകയും ചെയ്തിരുന്നു. എന്നാല്‍ വന്നവരെല്ലാം വാഗ്ദാനങ്ങള്‍ നല്‍കി മടങ്ങി. പ്രസാദിന്റെ ഭാര്യ ഓമന പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷനില്‍ നിന്ന് 2022 ആഗസ്റ്റില്‍ 60,000 രൂപ സ്വയം തൊഴില്‍ വായ്പ എടുത്തിരുന്നു.

15,000 രൂപയോളം തിരിച്ചടച്ചു. 11 മാസമായി തിരിച്ചടവ് മുടങ്ങി. കുടിശ്ശികയായ 17,600 രൂപ അഞ്ചു ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ വീടും പുരയിടവും ജപ്തി ചെയ്യുമെന്ന് ആയിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്.

പാട്ടത്തിനെടുത്ത മൂന്നര ഏക്കറില്‍ വളമിടാന്‍ അരലക്ഷം രൂപ വായ്പ ലഭിക്കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ നവംബര്‍ 11 ന് പ്രസാദ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് മരിക്കുന്നതിന് മുമ്പ് ഓമന തൊഴിലുറപ്പ് ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തിലാണ് കുടുംബം കഴിയുന്നത്.

Vijayasree Vijayasree :