പ്രഗത്ഭരായ ചലച്ചിത്ര നിര്‍മ്മാതാക്കളെയും അഭിനേതാക്കളെയും പരിശീലിപ്പിച്ച അന്താരാഷ്ട്ര അംഗീകാരമുള്ള ഒരു സ്ഥാപനം പോലും ബിജെപി ഭരണത്തില്‍ സുരക്ഷിതമല്ല; എംപി വി ശിവദാസന്‍

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെക്രൂരമായ ആക്രമണമാണ് സംഘപരിവാര്‍ നടത്തിയിരിക്കുന്നതെന്ന് എംപി വി ശിവദാസന്‍. വിദ്യാര്‍ത്ഥികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനും അഭിനേതാവുമായ ആര്‍ മാധവനും, കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് ഠാക്കൂറിനും എം പി കത്ത് നല്‍കി.

‘രാം കേ നാം’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച ക്യാമ്പസ്സില്‍, മുദ്രാവാക്യം വിളികളുമായി ഒരു സംഘം ആളുകള്‍ പ്രവേശിച്ച് വിദ്യാര്‍ത്ഥിനികളെയടക്കം ശാരീരികമായി ആക്രമിക്കുകയാണുണ്ടായത്. പ്രഗത്ഭരായ ചലച്ചിത്ര നിര്‍മ്മാതാക്കളെയും അഭിനേതാക്കളെയും പരിശീലിപ്പിച്ച അന്താരാഷ്ട്ര അംഗീകാരമുള്ള ഒരു സ്ഥാപനം പോലും ബിജെപി ഭരണത്തില്‍ സുരക്ഷിതമല്ല എന്നതാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത് എന്നും വി ശിവദാസന്‍ കുറിപ്പില്‍ പറഞ്ഞു.

വിദ്യാര്‍ഥികള്‍ സ്ഥാപിച്ച ബാനര്‍ വലിച്ചുകീറുകയും ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ ഇന്‍സ്റ്റലേഷനുകളും വസ്തുവകകളും അക്രമികള്‍ നശിപ്പിക്കുകയും ചെയ്തു. ഇത്രയും ഗുരുതരമായ നിയമലംഘനം നടന്നിട്ടും പൊലീസ് നിഷ്‌ക്രിയത്വമാണ് കാണിച്ചത്. ഒരു ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടത്തിയ ആക്രമണത്തിന് ശേഷവും,ഇതിലും തീവ്രമായ ആക്രമണം അഴിച്ചുവിടുമെന്ന് അ ക്രമികള്‍, ഭീ ഷണിപ്പെടുത്തിയെന്നത് ഞെട്ടിപ്പിക്കുന്നതാണ്.

ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും നേരെയുള്ള ഗുരുതരവും അക്രമാസക്തവുമായ ആസൂത്രിതവുമായ കടന്നാക്രമണമാണിത്. ഭരണഘടനാപരമായി നാം ഉയര്‍ത്തിപ്പിടിക്കേണ്ടുന്ന ജനാധിപത്യബോധത്തിന്റെ നഗ്‌നമായ ലംഘനമാണിത്. വിദ്യാര്‍ത്ഥികളുടെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കുകയും അവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നത് ഭരണകൂടത്തിന്റെയും സ്ഥാപനത്തിന്റെയും പ്രാഥമിക കടമയാണ്. എന്നാല്‍ ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത് എന്നും ശിവദാസന്‍ പറഞ്ഞു.

Vijayasree Vijayasree :