അഭിനയത്തിനോടപ്പം പിന്നണി പാടിയ മലയാളി താരങ്ങൾ

സിനിമയിൽ താരങ്ങള്‍ അഭിനയത്തിന് അപ്പുറത്തേക്ക് കടന്നു ചെല്ലുന്നവരുണ്ട്. ചിലര്‍ സംവിധായകരായും നിര്‍മ്മാതാവായും മറ്റു ചിലര്‍ ഗായകരായും വെള്ളിത്തിരയിൽ മിന്നി തിളങ്ങാറുണ്ട്. മലയാള സിനിമയില്‍ ഗായികരായും ഗായകരായും മാറിയ ഒരുപാട് താരങ്ങൾ ചലച്ചിത്രലോകത്തുണ്ട്. അഭിനയത്തിലെന്ന പോലെ തന്നെ പാട്ടു പാടുന്നതിലും ചിലര്‍ കഴിവ് തെളിയിച്ചു. അങ്ങനെ ഒരേ സമയം അഭിനയവും പാട്ടും മുന്നോട്ട് കൊണ്ട് പോയ താരങ്ങൾ. അഭിനയത്തിന്റെ കാര്യത്തിലെന്ന് പോലെ പാട്ടിന്റെ കാര്യത്തിലും സ്റ്റാറായ മലയാളി താരങ്ങൾ.

അഭിനയത്തിന്റെ കാര്യത്തിലെന്ന് പോലെ പാട്ടിന്റെ കാര്യത്തിലും നമ്പർ ഒൺ ആണ് മോഹൻലാൽ.
പ്രിയദർശൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത 1985 ലെ ‘ഒന്നാനാം കുന്നില്‍ ഓരടിക്കുന്നില്‍’ തുടങ്ങി റണ്‍ ബേബി റണ്‍ വരെ 33 സിനിമകളില്‍ മോഹന്‍ലാല്‍ പിന്നണി പാടിയിട്ടുണ്ട്. കമൽ സംവിധാനം ചെയ്‌ത മലയാളചലച്ചിത്രമാണ്‌ മഴയെത്തും മുൻപെ. മഴയെത്തും മുമ്പേയിലാണ് മമ്മൂട്ടിആദ്യമായി പിന്നണിപാടിയത്. ഒടുവില്‍ പാടിയത് ജവാന്‍ ഓഫ് വെള്ളിമലയിലാണ്. എട്ട് സിനിമകളിലാണ് മമ്മൂട്ടി പാടിയിട്ടുള്ളത്.

ഡാഡി മമ്മി വീട്ടീലില്ലാ…. പാട്ട് ഓര്‍മയില്ലേ. നമ്മുടെ മംമ്ത പാടിയതാണ്. കര്‍ണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചിട്ടുള്ള ആളാണ് മംമ്ത മോഹന്‍ദാസ്. മലയാളം ചിത്രം മയൂഖത്തിലൂടെയായിരുന്നു അഭിനയ ലോകത്തുള്ള മംമ്തയുടെ അരങ്ങേറ്റം. തെലുങ്കു ചലച്ചിത്ര രംഗത്ത് അഭിനേത്രിയായി അരങ്ങേറ്റം കുറിക്കുന്നതിനുമുമ്പായിത്തന്നെ ഒരു പിന്നണി ഗായികയായി റാഖി എന്ന തെലുങ്കു ചിത്രത്തിലെ ടൈറ്റിൽ ഗാനം ആലപിച്ചിരുന്നു. 2010-ൽ പുറത്തിറങ്ങിയ അൻവർ എന്ന മലയാള ചിത്രത്തിലൂടെ ആദ്യമായി മാതൃഭാഷയിലും പാടുവാൻ മംതയ്ക്ക് അവസരം ലഭിച്ചു. കന്നടയിലും തമിഴിലും മലാളത്തിലും ആയി കുറേ പാട്ടുകള്‍ പാടിയിട്ടുണ്ട്.

മലയാളത്തിന്‍റെ സൂപ്പര്‍ നായിക മഞ്ജു വാര്യർ അഭിനേത്രിയെന്ന നിലയില്‍ പകരം വയ്ക്കാനില്ലാത്ത നടിയാണ്. വര്‍ഷങ്ങളുടെ ഇടവേളയെടുത്തിട്ടും തിരിച്ചു വരവില്‍ കേരളം മഞ്ജുവിനെ ഇരുകെെകളും നീട്ടിയാണ് സ്വീകരിച്ചത്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തില്‍ ചെമ്പഴുക്കാ എന്ന ഗാനം ആലപിച്ചാണ് മഞ്ജു പിന്നണി ഗാനരംഗത്തേയ്ക്ക് എത്തിയത്.

അഭിനയത്തിൽ മാത്രമല്ല പാട്ടുപാടാനും തനിക്ക് കഴിവുണ്ടെന്ന് തെളിയിച്ച നടനാണ് ജയറാം. കഥാനായകന്‍ , എന്റെ വീട് അപ്പൂന്റേം, മയിലാട്ടം, സലാം കാശ്മീര്‍ നാല് സിനിമകളിലാണ് ജയറാം പിന്നണിഗായകനായത്. ചെണ്ടയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടനാണ് ജയറാം. കലാഭവന്‍ മണി സിനിമയില്‍ എത്തും മുമ്പ് തന്നെ നല്ല നാടന്‍ പാട്ടുകാരനായിരുന്നു.തുടർന്ന് സിനിമയിലെത്തിയപ്പോള്‍ അഭിനയത്തിനോടൊപ്പം പിന്നണി പാടാനും തുടങ്ങി 24 പാട്ടുകളാണ് മണി സിനിമയില്‍ പാടിയിട്ടുള്ളത്.

ജയറാം ചിത്രം ആനചന്തത്തിലൂടെയായിരുന്നു രമ്യ നമ്പീശന്റെ നായികയായുള്ള അരങ്ങേറ്റം. അതിന് മുമ്പ് ബാലതാരമായി അഭിനയിച്ചിരുന്നു. തെന്നിന്ത്യന്‍ ഭാഷകളിലും അംഗീകരിക്കപ്പെട്ട നടിയാണ് രമ്യ. ഇവന്‍ മേഘരൂപനിലെ ആണ്ടലോണ്ടെ എന്ന പാട്ടിലൂടെയാണ് മലയാള സിനിമയില്‍ ഗായികയായി രമ്യ അരങ്ങേറുന്നത്. തുടർന്ന് നിരവധി ഹിറ്റ് പാട്ടുകള്‍ പാടി. ബാച്ചിലര്‍ പാര്‍ട്ടി, തട്ടത്തിന്‍ മറയത്ത്,ഓം ശാന്തി ഓശാന തുടങ്ങി 13 സിനിമകളില്‍ രമ്യ പാടി.

മലയാളികളുടെ പ്രിയങ്കരിയായ താരമാണ് കാവ്യാ മാധവൻ. ബാലതാരമായി തുടങ്ങി നായികയായി വളര്‍ന്ന കാവ്യ പാട്ടുകൊണ്ടും പേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയിട്ടുണ്ട്. മാറ്റിനിയിലൂടെയായിരുന്നു ഗായികയായി കാവ്യയുടെ അരങ്ങേറ്റം. പാട്ടുകള്‍ എഴുതിയും കാവ്യ കെെയ്യടി നേടിയിരുന്നു. പിന്നീട് സ്വന്തമായി സംഗീത ആല്‍ബവും കാവ്യ തയ്യാറാക്കിയിട്ടുണ്ട്.

മുല്ല വള്ളിയും തേന്‍മാവും, ചേകവര്‍. ഹാപ്പി ഹസ്ബന്‍ഡ്‌സ്, നായകന്‍, അരികില്‍ ഒരാള്‍ എന്നീ സിനിമകളില്‍ പിന്നണി പാടി നടൻ ഇന്ദ്രജിത്തും അഭിനയിത്തിലൊന്നപോലെ പാട്ടിലും മികവ് തെളിയിച്ചു. ഇന്ദ്രജിത്ത് മാത്രമല്ല സഹോദരൻ പൃഥ്വിരാജും പുതിയ മുഖം മുതല്‍ ഹീറോ വരെ ആറ് സിനിമകളിലാണ് പിന്നണി ഗായകനായാത്.

അവതാരക, നടി തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച നടിയാണ് മീര നന്ദന്‍. ലാല്‍ ജോസ് ചിത്രം മുല്ലയിലൂടെയായിരുന്നു അരങ്ങേറ്റം. തുടർന്ന് മറ്റ് ഭാഷകളിലും മീര അഭിനയിച്ചു. വികെ പ്രകാശ് ചിത്രം സെെലന്‍സിലെ മഴയുടെ ഓര്‍മ്മകളില്‍ എന്ന പാട്ടിലൂടെ ഗായിക എന്ന നിലയിലും മീര നന്ദന്‍ ശ്രദ്ധ നേടി. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഭാമ ‘ബെക്ക്’ എന്ന ചിത്രത്തിലെ കണ്ണില്‍ കണ്ണില്‍ എന്ന പാട്ടിലൂടെയാണ് പിന്നണി ഗാനരംഗത്തേയ്ക്ക് എത്തുന്നത്. എന്നാല്‍ ചിത്രം പുറത്തിറങ്ങിയില്ല. തുടർന്ന് ഭക്തി ആല്‍ബങ്ങളിൽ പാടി. 100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിലും ഭാമ പാടിയിട്ടുണ്ട്.

തമാശ നിറഞ്ഞ പാട്ടുകൾ പാടിയാണ് ദിലീപ് പ്രേക്ഷകരെ കൈയ്യിൽ എടുത്തത്. തിളക്കം, സൗണ്ട് തോമ, ശൃംഗാരവേലന്‍ എന്നീ സിനിമകളിലാണ് ദിലീപ് പിന്നണി ഗായകനായത്. സംവിധായകന്‍, ഗായകന്‍, നായകന്‍ എന്നീ നിലകളിൽ സിനിമാലോകത്ത് കഴിവ് തെളിയിച്ച നടനാണ് വിനീത് ശ്രീനിവാസൻ. ഗായകനായാണ് വിനീത് സിനിമയില്‍ എത്തുന്നത്. കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ തുടങ്ങി, പൊട്ടാസ് ബോംബ് വരെ 78 പാട്ടുകളാണ് വിനീത് പാടിയത്. നായകൻ ജയസൂര്യയും പാടി ചില പാട്ടുകള്‍. അതില്‍ പുണ്യാളന്‍ അഗര്‍ബത്തീസിലെ പാട്ട് വന്‍ ഹിറ്റാവുകയും ചെയ്തു. പുണ്യാളനടക്കം നാല് സിനിമകളിലാണ് ജയസൂര്യ പാട്ടുപാടിയത്.

ബാലതാരമായി സിനിമയിലെത്തിയ നസ്രിയ നടിയെന്ന നിലയിലും ഗായിക എന്ന നിലയിലും വളരെ പെട്ടെന്ന് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ്. സലാല മൊബെെല്‍സിലൂടെയാണ് ആദ്യമായി സിനിമയ്ക്ക് വേണ്ടി പാടുന്നത്. പിന്നീട് ബാംഗ്ലൂര്‍ ഡെയ്സ്, വരത്തന്‍ എന്നീ ചിത്രങ്ങളിലും പാടിയിട്ടുണ്ട്. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യര്‍ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. രജീഷ വിജയന്‍ ചിത്രം ഫെെനല്‍സിലെ നീ മഴവില്ലു പോലെ എന്ന പാട്ടിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. ഒരു മലയാളചലച്ചിത്ര അഭിനേത്രിയും പിന്നണി ഗായികയുമാണ് നിത്യ മേനോൻ. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്, ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പോപ്പിന്‍സ്, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയ സിനിമകളില്‍ പാട്ടു പാടിയിട്ടുള്ള നിത്യ തെലുങ്കിലും പാടിയിട്ടുണ്ട്.

Noora T Noora T :