പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും നടൻ കൂടുതലും തിളങ്ങിയത് സീരിയലുകളിലാണ്. സിനിമയിലും സീരിയലും എല്ലാം തനിക്ക് ശോഭിക്കാൻ ആകും എന്ന് തെളിയിച്ച നടനായിരുന്നു വിഷ്ണു.
ഇപ്പോഴിതാ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു എന്ന വാർത്തയാണ് പുറത്തുവരുന്നത്. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്.
നടന്‍ കിഷോര്‍ സത്യയാണ് ഫേസ്ബുക്കിലൂടെ വിഷ്ണുവിന്റെ മരണ വിവരം അറിയിച്ചത്. ഒരു സങ്കട വാർത്ത എന്ന് പറഞ്ഞാണ് കിഷോര്‍ സത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്.
‘ഒരു സങ്കട വാർത്ത… വിഷ്ണു പ്രസാദ് അന്തരിച്ചു. കുറച്ച് നാളുകളായി രോബാധിതനായി ചികിത്സയിൽ ആയിരുന്നു. ആദരാജ്ഞലികൾ… അദ്ദേഹത്തിന്റെ അകാല വിയോഗം നേരിടാൻ കുടുംബത്തിന് ശക്തിയുണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു’ കിഷോർ സത്യ കുറിച്ചത്.
എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. സംസ്കാരം നാളെ നടക്കും. നേരത്തെ നടന്‍റെ ചികിൽസക്ക് 30 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും നടൻ കിഷോർ സത്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഏറെ നാളുകളായി കരൾ രോഗത്തെത്തുടർന്ന് അദ്ദേഹം അതിഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ആത്മ അംഗങ്ങൾ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായുള്ള പണം സമാഹരിക്കാൻ ഉള്ള ശ്രമത്തിലായിരുന്നു.
ഇദ്ദേഹത്തിന്റെ മകൾ കരൾ നല്കാൻ തയ്യാറെങ്കിലും 30 ലക്ഷം രൂപയോളം ആണ് ചികിത്സാചെലവ് വരുന്നത്. സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ ചെറിയ തുക നൽകിയെങ്കിലും വലിയ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം.
കാശി, കൈ എത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്. സീരിയൽ രംഗത്ത് സജീവമായിരുന്നു.
സിനിമകളേക്കാള്‍ വിഷ്ണു പ്രസാദിന് മേല്‍വിലാസമുണ്ടാക്കി കൊടുത്തത് സീരിയലുകളാണ്. രാക്കുയില്‍ സീരിയലിലെ കാരാളി ചന്ദ്രനും എന്റെ മാതാവിലെ ജോണ്‍സണുമെല്ലാം കനല്‍പ്പൂവിലെ ചെട്ടിയാരുമെല്ലാം വിഷ്ണുവിന്റെ അഭിനയമികവിൽ ആരാധകർ കണ്ട കഥാപാത്രങ്ങളാണ്.