യഥാർഥ സംഭവത്തിന്റെ പിൻബലം… ഒരു യുവ വൈദികൻ ചെന്നുപെടുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്! എല്ലാം സസ്പെൻസ്; പള്ളിയിലച്ചൻ എഴുതിയ തിരക്കഥ, സിജു വിൽസണിന്റെ വരയൻ വേറെ ലെവൽ, മെയ് 20 തിയേറ്ററുകളിലേക്ക്

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്ത ‘വരയൻ’. യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം മെയ് 20 ന് പ്രേക്ഷകരിലേക്കെത്തുകയാണ്. പുരോഹിതന്റെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഫാദർ ഡാനി കപ്പൂച്ചിനാണ്. ഇത് ‘പുരോഹിതന്റെ സുവിശേഷവുമല്ല’ എന്ന് തിരക്കഥാകൃത്ത് തുറന്നുപറഞ്ഞിട്ടുണ്ട്.

ഒരു വൈദികൻ ഒരുക്കിയ തിരക്കഥയെന്ന അപൂർവതയോടെ സിജു വിൽസൻ നായകനായെത്തുന്ന ‘വരയൻ’ തിയറ്ററുകളിലെത്തുമ്പോൾ തിരക്കഥയൊരുക്കിയ ഫാ.ഡാനി തന്റെ കഥ പറയുകയാണ്. ഒരു അഭിമുഖത്തിലാണ് സിനിമയെക്കുറിച്ചും തന്റെ സ്വപ്നങ്ങളെക്കുറിച്ചും മനസ്സ് തുറന്നത്.

കുട്ടിക്കാലം മുതലേ കഥകൾ എന്നും മനസ്സിൽ ഉണ്ടായിരുന്നു. പിന്നീട് ക്രിസ്തുവിനെ കണ്ടതും കഥകളിലൂടെ കാര്യം പറയുന്ന ഒരാളായിട്ടാണ്. സുഹൃത്തുക്കളായ പല വൈദികരോടും എല്ലാകാലത്തും ചില കഥകൾ പറയുമായിരുന്നു. സുഹൃത്തായ ജിജോ ജോസഫിനോടു പറഞ്ഞ കഥയിൽ നിന്നാണു ‘വരയൻ’ പിറക്കുന്നത്. തുടർന്നു തിരക്കഥ തയാറാക്കാൻ എന്നോട് ആവശ്യപ്പെടുകയായിരുന്നു. ഞങ്ങൾ ഒരുമിച്ചു സിജു വിൽസനോട് കഥ പറഞ്ഞു. വളരെ ആവേശത്തോടെയാണ് അദ്ദേഹവും കഥ ഉൾക്കൊണ്ടത്. സത്യം സിനിമാസിന്റെ എ.ജി.പ്രേമചന്ദ്രൻ നിർമാണം ഏറ്റെടുത്തതോടെ സിനിമ യാഥാർഥ്യമായി

ഒരു യഥാർഥ സംഭവത്തിന്റെ പിൻബലം ഈ സിനിമയ്ക്കുണ്ട്. ഗുണ്ടകൾ വളഞ്ഞു നിന്ന് ഞങ്ങളുടെ 2 കപ്പൂച്ചിൻ വൈദികരെ മുട്ടിന്മേൽ നിർത്തി കൊന്ത ചൊല്ലിച്ച ഒരു സ്ഥലമുണ്ട്. ആദ്യം ഒന്നു ഞെട്ടിയ സംഭവം പിന്നീട് തമാശയായി കണക്കാക്കിയെങ്കിലും പക്ഷേ,എന്റെ മനസ്സിൽനിന്ന് അതു വിട്ടു പോയില്ല. അങ്ങനെ ഒരു നാട്ടിൽ ഒരു യുവ വൈദികൻ ചെന്നുപെടുന്നിടത്താണ് ‘വരയൻ’ ആരംഭിക്കുന്നത്. പിന്നെ എല്ലാം കീഴ്മേൽ മറിക്കുന്ന അയാളുടെ കളികളാണ്.

സഭയുടെ അനുമതിയും ആശീർവാദവും ഈ സിനിമയ്ക്കുണ്ട്. ദൃശ്യ മാധ്യമങ്ങളോട് എന്നും പുരോഗമനപരമായ സമീപനമാണ് കപ്പൂച്ചിൻ സഭയ്ക്ക്. ‘കൊല്ലം അസീസി’ എന്ന പ്രശസ്തമായ നാടകവേദി ഞങ്ങളുടേതാണ്. ഞങ്ങളുടെ നിരവധി യുവ വൈദികർ വളരെ അർഥവത്തായും കാര്യക്ഷമമായും സിനിമയെ സമീപിക്കുന്നവരാണെന്നാണ് അദ്ദേഹം പറയുന്നത്.

മുന്നോട്ടും സിനിമയിൽ സജീവമാകാനാണ് ഫാദറിന്റെ ആഗ്രഹം. ഞങ്ങളുടെ കൂട്ടുകെട്ടിൽ പുതിയ സിനിമകൾക്കുള്ള ചർച്ചകളും ആരംഭിച്ചു കഴിഞ്ഞെന്നും ഫാദർ ഡാനി കപ്പൂച്ചിൻ പറയുന്നു.

ഹാസ്യം, ആക്ഷൻസ്, കുടുംബ ബന്ധങ്ങൾ എന്നിവക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം സത്യം സിനിമാസിന്റെ ബാനറിൽ എ.ജി. പ്രേമചന്ദ്രനാണ് നിർമ്മിച്ചിരിക്കുന്നത്‌. ‘പുഞ്ചിരിക്ക് പിന്നിലെ ഭീകരത’ എന്ന ടാഗ്‌ലൈനിലാണ് പുറത്തിറങ്ങുന്ന ചിത്രത്തിൽ ലിയോണ ലിഷോയാണ് നായിക. മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, സംവിധായകൻ ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരാണ് മറ്റ് താരങ്ങൾ. ഇവർക്ക് പുറമെ ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ‘ടൈ​ഗർ’ എന്ന് പേരുള്ള നായയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.

Noora T Noora T :