ജൂഡ് കേരളത്തിന് നൽകിയ ഏറ്റവും വിലപിടിച്ച സമ്മാനമാണ് ഈ ചിത്രം! 2018 ആണ് യഥാർഥ കേരള സ്റ്റോറി; കുറിപ്പ്

കേരളം നേരിട്ട മഹാപ്രളയം ആസ്പദമാക്കി എത്തിയ ‘2018 എവരിവണ്‍ ഈസ് ഹീറോ’ ചിത്രം ഏറ്റെടുത്ത് പ്രേക്ഷകര്‍. ആദ്യ ദിനം തന്നെ കോടി കളക്ഷന്‍ നേടി മുന്നേറിയിരിക്കുകയാണ് ചിത്രം.

സംവിധായകനായ ജൂഡ് ആന്റണി കേരളത്തിന് നൽകിയ ഏറ്റവും വിലപിടിച്ച സമ്മാനമാണ് 2018 എന്ന സിനിമയെന്നാണ് സംവിധായകൻ സജീവൻ അന്തിക്കാട് പറയുന്നത്

സജീവൻ അന്തിക്കാടിന്റെ വാക്കുകൾ:

‘‘2018 ൽ ലോകം കണ്ട കേരളത്തെയും അതിജീവനത്തിനായി മഴയോട് പൊരുതിയ മലയാളിയെയും പൊടുന്നനെ മറക്കാനാവുമോ? കേരളത്തെ ഒരപകടം ബാധിച്ചു എന്ന് തോന്നിയാൽ മലയാളി ഒറ്റക്കെട്ടാകുമെന്ന് അന്ന് തെളിഞ്ഞു. പക്ഷേ തോന്നണം. പണ്ട് ടി. ദാമോദരന്റെ തിരക്കഥയിൽ ഐ.വി. ശശി സിനിമകൾ സംവിധാനം ചെയ്യാറുണ്ട്. അങ്ങാടി , ഈ നാട് തുടങ്ങി കുറെ സിനിമകൾ. മലയാളത്തിലെ ഏകദേശം എല്ലാ നടന്മാരും ആ സിനിമകളിലുണ്ടാകും. അവർക്കൊക്കെ വേണ്ടത്ര പ്രാധാന്യവും ഉണ്ടാകും.

2018 ഉം അങ്ങനെ താരബാഹുല്യമുള്ള സിനിമയാണ്. വിനീത്, അപർണ, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ജോയ്മാത്യു, ഇന്ദ്രൻസ്, ലാൽ, സിദ്ദീഖ്, നരേൻ അജു വർഗീസ് തുടങ്ങി നമുക്ക് പരിചിതങ്ങളായ മുഖങ്ങളാണെവിടെയും. എല്ലാവരും പതിവിൽ കവിഞ്ഞ പ്രകടനം കാഴ്ചവെച്ചു. തിരക്കഥ വിസ്മയകരമാം വിധം വികേന്ദ്രീകൃതമായിരുന്നു. പലയിടത്തു നിന്നായി അതു കഥ പറഞ്ഞു തുടങ്ങി. ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കാത്ത തിരക്കഥകൾ ടി. ദാമോദരൻ സാറിന്റെ ഒരു സ്ഥിരം രചനാ രീതിയായിരുന്നെങ്കിലും ഏറെ ശ്രദ്ധ വേണ്ട ഒരു പ്രയത്നമാണ്. പൊതുവെ ആരും ആ ഭാരം ഷോൾഡറിലേറ്റാറില്ല. കാൻവാസ് വലുതാകും ചിലപ്പോൾ കയ്യീന്നു പോകുകയും ചെയ്യും.

എന്നാൽ 2018 ൽ ആ രചനാ രീതി വൻ വിജയമാകുന്നത് നമുക്ക് ശരിക്കും ഫീൽ ചെയ്യുന്നു. മറ്റെല്ലാ കഥാപാത്രങ്ങളെ പോലെയായിരുന്ന ടൊവീനോ അവതരിപ്പിച്ച കഥാപാത്രം നമ്മളെ കേറി കൊളുത്തിയതോടെ ഈ രചനാ രീതി സമ്പൂർണ്ണ വിജയമായി മാറി. സ്വാഭാവികമായ ബിഹേവിങ്ങുകളിലൂടെ എല്ലാ കഥാപാത്രങ്ങളെയും മറികടന്ന് ടൊവീ നമുക്ക് ഒരിക്കലും മറക്കാനാകാത്ത ഒരനുഭവം സമ്മാനിച്ചു. ടൊവിയെ പറ്റി ശരിക്കും എഴുതേണ്ട വാക്കുകൾ ഇവിടെ എഴുതുന്നില്ല, കഥയിലെ മെയിൻ ട്വിസ്റ്റ് പറയാൻ പാടില്ലല്ലോ. സിനിമയുടെ മേക്കിങ്ങിനെ പറ്റി എക്സലന്റ് എന്നു മാത്രമെ പറയാനാകൂ. പശ്ചാത്തല സംഗീതവും എഡിറ്റിങ്ങും ഛായാഗ്രഹണവും ഒന്നിനെപ്പറ്റിയും ഒരു ചെറിയ പോരായ്മ പോലും പറയാനില്ല.

സംവിധായകനായ ജൂഡ് ആന്തണി കേരളത്തിന് നൽകിയ ഏറ്റവും വിലപിടിച്ച സമ്മാനമാണ് 2018 എന്ന സിനിമ. ആ സിനിമ കളിക്കുന്ന തിയറ്ററുകൾ നിറക്കുക എന്നതാണ് “നിരോധനം, നിരോധനം ” എന്ന് നിലവിളിച്ചു നടക്കുന്ന രാഷ്ട്രീയക്കാർക്ക് ചെയ്യാവുന്ന ഒരു നല്ല കാര്യം. സിറിയയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട മലയാളികളെ കുറിച്ച് ഒരു സിനിമ ആരെങ്കിലും ചെയ്താൽ മത സൗഹാർദ്ദം തകരുമെന്നാണല്ലോ ഇവിടത്തെ രാഷ്ട്രീയക്കാർ പേടിപ്പിക്കുന്നത്. അങ്ങനെ തുമ്മിയാൽ തകരുമെന്ന് നിങ്ങൾ പേടിപ്പിക്കുന്ന മതസൗഹാർദ്ദമെല്ലാം 2018 എന്ന സിനിമ കൊണ്ട് ഊട്ടിയുറപ്പിക്കാവുന്നതെ ഉള്ളൂ. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം ആവിഷ്ക്കാര സ്വാതന്ത്യത്തിന്റെ ഗുണവത്തായ ഉപയോഗം കൊണ്ടാണ് പരിഹരിക്കേണ്ടത്, നിരോധനം കൊണ്ടല്ല. 2018 എന്ന സിനിമയിൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ഭദ്രമായ ഉപയോഗം കാണാം. ഉറപ്പിച്ചു നമുക്ക് പറയാം 2018 എന്ന സിനിമയാണ് യഥാർഥ കേരള സ്റ്റോറി. (ഫിലിം ഫെസ്റ്റിവെല്ലുകളിലെ പ്രേക്ഷകരാണ് സിനിമ കഴിഞ്ഞാൽ കയ്യടിക്കാറ്. കുറെ നാളുകൾക്ക് ശേഷം ഇന്നത് കേട്ടു.)’’

Noora T Noora T :