‘മുടിയില്ലാതെ,അന്നൊക്കെ വളരെ വേദനിച്ചിട്ടുണ്ട് !

തൊണ്ണൂറുകള്‍ മുതല്‍ തമിഴ് നടന്‍ മൊട്ട രാജേന്ദ്രന്‍ സിനിമയിലുണ്ട്. സ്റ്റണ്ട് സീനുകളില്‍ തുടങ്ങിയ അഭിനയജീവിതമാണ്. അന്ന് പേരിനൊപ്പമുള്ള മൊട്ട എന്ന വിശേഷണം ഇല്ലായിരുന്നു. ഒരു മലയാളസിനിമാ ചിത്രീകരണത്തിനിടെ നടന്ന ഒരു സംഭവത്തെത്തുടര്‍ന്നാണ് രാജേന്ദ്രന് ശരീരത്തിലെ മുടിയെല്ലാം നഷ്ടപ്പെട്ടത്. താന്‍ മൊട്ട രാജേന്ദ്രന്‍ ആയ സംഭവത്തെക്കുറിച്ച് പറയുകയാണ് നടനിപ്പോള്‍. ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയാണ് നടന്‍ മനസു തുറന്നത്.

നിറയെ മുടിയുണ്ടായിരുന്നു. ചീപ്പു കൊണ്ട് ചീകി മിനുക്കി വെയ്ക്കുമായിരുന്നു. ഒരു മലയാള സിനിമയ്ക്കു വേണ്ടി വയനാട്ടില്‍ പോയിരുന്നു. ഒരു പത്തടി ഉയരത്തില്‍ നിന്നും വെള്ളത്തിലേയ്ക്ക് വീഴണം. അതായിരുന്നു രംഗം. എന്തു തരം വെള്ളമാണെന്നറിയില്ല. നടന്‍ ഇടിക്കുമ്പോഴാണ് വീഴേണ്ടത്. ആ നാട്ടുകാര്‍ പറയുന്നുണ്ടായിരുന്നു, അത് മോശം വെളളമാണെന്നും നിറയെ കെമിക്കല്‍ നിറഞ്ഞ് മലിനമാണെന്നും അടുത്തുള്ള ഫാക്ടറിയില്‍ നിന്നും വന്നതാണെന്നുമൊക്കെ അവര്‍ പറഞ്ഞുകൊണ്ടിരുന്നു. വലിയ നടന്‍മാര്‍ക്ക് അപ്പോള്‍ തന്നെ മേലെല്ലാം കഴുകി വൃത്തിയാക്കാന്‍ സൗകര്യമുണ്ട്. നമുക്കതില്ല. ഷൂട്ട് കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോള്‍ തലയില്‍ ചെറിയൊരു മുറിവുണ്ടായി. പിന്നീട് മുഴുവനായും ബാധിച്ചു. അങ്ങനെ മൊട്ട രാജേന്ദ്രന്‍ എന്ന പേരിലെത്തി നില്‍ക്കും വരെയെത്തിപ്പെട്ടു. മുടിയില്ലാതെ, കണ്ണാടിയില്‍ നോക്കുമ്പോള്‍ അന്നൊക്കെ വളരെ സങ്കടപ്പെട്ടിട്ടുണ്ട്. തലയില്‍ തുണിയെല്ലാം കെട്ടിവെച്ച് പിന്നീടും ഫൈറ്റ് സീനുകള്‍ ചെയ്തു തുടങ്ങി. സംവിധായകന്‍ ബാല സാറാണ് എന്നെ അവസരങ്ങള്‍ തന്ന് കരകയറ്റിയത്.’ മൊട്ട രാജേന്ദ്രന്‍ പറയുന്നു.

തമിഴ് സിനിമകള്‍ക്കൊപ്പം മലയാളത്തില്‍ താണ്ഡവം, സ്ട്രീറ്റ് ലൈറ്റ്‌സ്, ഒടിയന്‍ തുടങ്ങിയ ചിത്രങ്ങളിലാണ് രാജേന്ദ്രന്‍ അഭിനയിച്ചിരിക്കുന്നത്.

motta rajendran tamil actor about hair loss incident in shooting sets

Sruthi S :