മോഹൻലാലിന്റെ അമ്മാവനും ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചു

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല. മോഹൻലാലിനോടുള്ളത് പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമാണ്.

ഇപ്പോഴിതാ കുടുംബത്തിൽ ഉണ്ടായ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് മോഹൻലാൽ. അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ ഇക്കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. അമൃതപുരിയിലെ അന്തേവാസികൾ ആയിരുന്നു ഇദ്ദേഹവും ഭാര്യയും. പതിനാലു വര്ഷങ്ങളായി അമൃതാനന്ദമയിയുടെ സേവകർ ആയി ജീവിച്ചു പോരുകയായിരുന്നു. ഏകമകൾ വിദേശത്താണ് എന്നാണ് വിവരം.

ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ ജനറൽ മാനേജർ ആയിരുന്നു അദ്ദേഹം. ശനിയാഴ്ച പുലർച്ചെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ. ലളിതമായ ഇടപെടലുകളിലൂടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആളുകളുമായി വലയ ബന്ധമാണ് ഗോപിനാഥൻ കാത്തുസൂക്ഷിച്ചത്. ആത്മീയ കാര്യങ്ങളിൽ ഉള്ള താത്പര്യമാണ് അമൃതാനന്ദ മായി ആശ്രമത്തിൽ സജീവമാകാൻ കാരണം.

കുഞ്ഞുനാൾ മുതൽക്കേ അമ്മാവനുമായി അടുത്ത ബന്ധം ആയിരുന്നു മോഹൻലാലിന്. നടന് മോഹൻലാൽ എന്ന പേരും സഹോദരന് പ്യാരി ലാൽ എന്ന പേരും നിർദ്ദേശിച്ചത് ഈ അമ്മാവനായിരുന്നു. ഇരുവരും ഒരുമിച്ചുള്ള യാത്രകളും നിമിഷങ്ങളും എല്ലാം മോഹൻലാൽ പറഞ്ഞിട്ടുണ്ട്. ആത്മീയ പാതയിലേക്കുള്ള അല്ലെങ്കിൽ വിശ്വാസത്തിലേക്കുള്ള വഴി തുറന്നു കൊടുക്കുന്നതും അമ്മാവൻ ഗോപിനാഥൻ ആയിരുന്നു.

വളരെ വർഷങ്ങൾക്ക് മുൻപേ വള്ളിക്കാവിൽ അമൃതാനന്ദമയിയെ കാണിച്ചു നൽകുന്നതും പിന്നീട് ആ വിശ്വാസത്തിലേക്കുള്ള വാതിൽ തുറന്നു നൽകിയതും അദ്ദേഹം ആയിരുന്നു. അമ്മ ശാന്തകുമാരിയുടെ എല്ലാ ചികിത്സകളും അതിന് ഫലം കിട്ടാനും കാരണം അമൃതാനന്ദ മായി ദേവിയുടെ അനുഗ്രഹം ആണെന്നും അടുത്തിടെയും മോഹൻലാൽ പറയുകയുണ്ടായി. അമൃതാനന്ദമയിയുടെ ഉടമസ്ഥതയിലുള്ള അമൃത ആശുപത്രിയിലെ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മോഹൻലാൽ ഇതേ കുറിച്ച് പറഞ്ഞത്.

ഓം അമൃതേശ്വരിയെ നമഃ എന്ന് ഉച്ചരിച്ചുകൊണ്ടാണ് മോഹൻലാൽ സംസാരിച്ച് തുടങ്ങിയത്. വർഷങ്ങളായി മലയാളികൾക്ക് സാന്ത്വന താങ്ങായി നിലനിൽക്കുന്ന അമൃത ആശുപത്രിയിലെ ന്യൂറോളജി ഡിപ്പാർട്ട്മെന്റ് രജത ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തിൽ ഇവിട എത്താനും എല്ലാവരോടും രണ്ട് വാക്ക് സംസാരിക്കാനും സാധിച്ചത് ഭാഗ്യമായി കാണുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ ചടങ്ങിൽ പങ്കെടുക്കുക എന്നത് നിയോഗം എന്നതിനേക്കാൾ കർത്തവ്യമായി കണക്കാക്കുന്നു.

‌എന്റെ അമ്മ കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി വാക്കുകളിലൂടെയും അല്ലാതെയും ഞങ്ങളോടെല്ലാം സംസാരിക്കും വിധം ഞങ്ങൾക്ക് കാണാനും സന്തോഷങ്ങൾ പങ്കിടാനുമാക്കി തന്നത് ഈ ആശുപത്രിയിലെ ന്യൂറോ വിഭാഗത്തിലെ വിദഗ്ധരായ ഡോക്ടർമാരുടേയും ആരോഗ്യസേവകരുടേയും മറ്റ് പ്രവർത്തകരുടേയും ആത്മാർപ്പണത്തോടെയുള്ള പിന്തുണകൊണ്ട് മാത്രമാണ്. അമ്മയെ ഇവിടെ പ്രവേശിപ്പിച്ചിരുന്ന നാളുകളിൽ ഈ ആശുപത്രി എനിക്ക് എന്റെ വീട് തന്നെയായിരുന്നു.

അമ്മയുടെ മുറിയുടെ തൊട്ട് അടുത്ത് തന്നെയായിരുന്നു എന്റെ താമസം. ഇന്ന് ഞാൻ ഫോൺ ചെയ്യുമ്പോൾ മറുതലയ്ക്കൽ അമ്മയുടെ ശബ്ദം കേൾക്കാനും തിരക്കിനിടയിൽ നിന്നും ഓടി വരുമ്പോൾ ആ വാത്സല്യം അനുഭവിക്കാനും കഴിയുന്നത് മാതാ അമൃതാനന്ദമയി ദേവി അമ്മയുടെ കൃപയും ഇവിടുത്തെ സ്നേഹ പരിചരണവും കൊണ്ടാണെന്നുള്ളതിൽ എനിക്ക് മറ്റൊരു അഭിപ്രായമില്ല. അമ്പത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ് എന്റെ അമ്മാവനോടൊപ്പം വള്ളിക്കാവിൽ അമ്മയെ കാണാൻ എത്തിയവനാണ് ഞാൻ.

അമ്പത്തിരണ്ട് വർഷങ്ങൾ എന്ന് പറഞ്ഞാൽ വലിയ വർഷമാണ്. ഇന്ന് ഈ വേദിയിൽ അതിഥിയായി നിൽക്കുന്നത് അമ്മയുടെ അനുഗ്രഹമായി ഞാൻ കാണുന്നു. അമ്മയുടെ ദീർഘ വീക്ഷണത്തിൽ പിറന്ന് കേരളത്തിന്റെ അഭിമാനമായി മാറിയ ലോക നിലവാരത്തിലുള്ള ഈ ആശുപത്രിയും ന്യൂറോ വിഭാഗവും ഇനിയും ആതുരസേവന ശുശ്രൂഷ രംഗത്ത് അമ്മയുടെ ഇച്ഛ‌യും അനുഗ്രഹവും പോലെ തന്നെ വളർന്ന് പടർന്ന് പന്തലിക്കട്ടേയെന്നും ആയിരക്കണക്കിന് ആളുകൾക്ക് ആശ്രയവും ആശ്വാസവും ആകട്ടെയെന്നും ആശംസിക്കുന്നു എന്നാണ് മോഹൻലാൽ പറഞ്ഞത്.

അമൃതാനന്ദമയി ഭക്തനാണ് മോഹൻലാൽ. മോഹൻലാലിനെ പോലെ ഒരു വിഭാഗം അമൃതാനന്ദമയി ഭക്തർ ഉണ്ടെങ്കിലും ആൾ ദൈവമെനന് നിലയിൽ മോഹൻലാലിനെപ്പോലൊരു പ്രശസ്ത വ്യക്തി മാതാ അമൃതാനന്ദമയിയെ ആരാധിക്കുന്നതിനോട് എതിർപ്പ് പ്രകടിപ്പിക്കുന്നവരും ഉണ്ട്. രണ്ട് വർഷം മുമ്പ് അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തിൽ പങ്കെടുത്ത് അനുഗ്രഹം തേടിയ മോഹൻലാലിന്റെ വീഡിയോ വൈറലായിരുന്നു. അന്ന് വലിയ രീതിയിലുള്ള കുറ്റപ്പെടുത്തലുകളും സൈബർ അറ്റാക്കുമായിരുന്നു മോഹൻലാലിന് നേര വന്നിരുന്നത്.

മുമ്പൊരിലും മോഹൻലാൽ അമൃതാനന്ദമയിയെ കുറിച്ച് സംസാരിച്ചിട്ടുണ്ടായിരുന്നു. നമുക്കുണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കുന്ന ആളാണ് ഗുരു. ഗുരുവെന്നോ അമ്മയെന്നോ ചൈതന്യമെന്നോ വിളിക്കാം. എനിക്ക് ഏതാണ്ട് 40 വർഷത്തോളമായി അമ്മയെ അറിയാം. ഞാൻ സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ അമ്മാവന്റെ കൂടെ അമ്മയെ കാണാൻ പോയിട്ടുണ്ട്. എനിക്കൊരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വിശ്വാസം രക്ഷിക്കട്ടെ എന്ന് പറയുന്നപോലെ നമ്മുടെ അനുഭവങ്ങൾ നമ്മുടെ മാത്രം പേഴ്‌സണലാണല്ലോ.

പിന്നെ എന്നോട് പലരും ചോദിക്കുന്ന ചോദ്യങ്ങൾ എല്ലാം ഞാൻ അമ്മയോട് ചോദിച്ചു. എനിക്ക് മറുപടി കിട്ടണ്ടേ പലതും അമ്മയിൽ നിന്നും എനിക്ക് കിട്ടി. എന്നോട് ഒരിക്കൽ ഒരു മാധ്യമം അമ്പത് വർഷത്തിനുള്ളിൽ ഞാൻ കണ്ട ഒരു മഹത് വ്യക്തിയെക്കുറിച്ച് പറയാൻ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത് അമ്മയുടെ പേരാണ്. അമ്മ റിഫൈൻഡ് ആയിട്ടുള്ള ഒരു സോൾ ആണ്. ഒരു ജന്മം കൊണ്ട് കിട്ടുന്നത് അല്ല അത്. ഒരുപാട് ജന്മം കൊണ്ട് ഒഴുകി വന്ന് ശുദ്ധീകരിച്ച ഒന്നാണ് റിഫൈൻഡ് സോൾ.

എന്റെ അമ്മയ്ക്ക് സുഖമില്ലാതെ ആയാൽ ഞാൻ ആദ്യം വിളിക്കുന്നത് ഈ അമ്മയെയാണ്. അമ്മയുടെ ഹോസ്പിറ്റലിലേയ്ക്കാണ് പോകുന്നത്. ആ ഹോസ്പിറ്റൽ ഉള്ളതുകൊണ്ട് മാത്രമാണ് എനിക്ക് എന്റെ അമ്മയെ ഇപ്പോഴും ഇവിടെയിരുന്ന് ഫോൺ ചെയ്യാൻ സാധിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് വളരെ വിചിത്രമായ സംശയങ്ങൾ ഉള്ളപ്പോൾ ഞാൻ നേരെ വണ്ടിയെടുത്ത് അമ്മയുടെ അടുത്തേക്ക് പോകും. കഥ പറയുമ്പോലെ അമ്മ എനിക്ക് അത് പറഞ്ഞ് തരും. ഓരോ സിനിമ തുടങ്ങും മുമ്പ് പ്ലീസ് ഹെൽപ് മീ എന്ന് ഞാൻ മാറി നിന്ന് പ്രാർത്ഥിക്കും.

ഏതോ ഒരു ശക്തി എന്നെ ഹെൽപ്പ് ചെയ്യും. ഞാൻ സംസ്‌കൃത നാടകം ചെയ്യുന്നതിന് മുമ്പ് അമ്മയെ വിളിച്ച് പറഞ്ഞു അമ്മേ എനിക്ക് സംസ്‌കൃതം അറിയില്ലെന്ന് അമ്മ പറഞ്ഞു എനിക്ക് വരാൻ പറ്റില്ല മോനെ നീ ധൈര്യമായി ചെയ്‌തോളുവെന്ന്. ഞാൻ ആ നാടകം ചെയ്ത് കഴിഞ്ഞപ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു ഒന്നുകൂടി ചെയ്യാമോ എന്നും ചോദിച്ചുവെന്നുമാണ് തന്റെ അനുഭവം പങ്കുവെച്ച് മോഹൻലാൽ പറഞ്ഞിരുന്നത്.

തന്റെ അനുഭവങ്ങളാണ് തന്നെ മാതാ അമൃതാനന്ദമയിലേക്ക് അടുപ്പിക്കുന്നതെന്നാണ് മോഹൻലാൽ പറയുന്നത്. ആത്മീയതയ്ക്ക് ജീവിതത്തിൽ വളരെ അധികം പ്രാധാന്യം നൽകുന്ന വ്യക്തിയാണ് മോഹൻലാൽ. അതുകൊണ്ട് തന്നെ വർഷങ്ങളായി അമൃതാനന്ദമയിയുടെ ഭക്തനാണ് താരം. ഏതൊരു ക്ലേശ സമയങ്ങളിലും മോഹൻലാൽ ആദ്യം ആശ്രയം വെക്കുന്നത് അമൃതാനന്ദമയിയിലാണ്. അക്കാര്യം താരം തന്നെ പലപ്പോഴും വെളിപ്പെടുത്തിയിട്ടുമുണ്ട്.

കേരളത്തിൽ അമൃതാനന്ദമയിയ്‌ക്കെതിരായ വിവാദങ്ങൾ കത്തി നിന്നപ്പോഴും അവരെ പിന്തുണച്ച് രംഗത്തെത്തിയ താരമായിരുന്നു മോഹൻലാൽ. അമൃതാനന്ദമയിയെ യഥാർത്ഥ മാലാഖയെന്നാണ് മുമ്പൊരിക്കൽ മോഹൻലാൽ വിശേഷിപ്പിച്ചത്. ഒരിക്കൽ മോഹൻലാലുമായുള്ള ബന്ധത്തെ കുറിച്ച് ഒരു ചാനൽ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ അമൃതാനന്ദമയും പറഞ്ഞിരുന്നു. ലാലു മോൻ എന്നാണ് നടനെ വിശേഷിപ്പിക്കാറുള്ളത്.

കോളജിൽ പഠിക്കുന്ന കാലം തൊട്ട് ലാലു മോൻ അമ്മയെ കാണാൻ വരാറുണ്ട്. അന്നേ ധ്യാനത്തിലും ആത്മീയതയിലും ലാലു മോന് നല്ല താൽപര്യം ഉണ്ടായിരുന്നു. മനുഷ്യ മനസിൽ അന്തർലീനമായിരിക്കുന്ന അനന്ത ശക്തിയിലുള്ള വിശ്വാസവും ധ്യാനാത്മികമായി ചിന്തിക്കാനുള്ള കഴിവും ഉള്ളതുകൊണ്ട് ആയിരിക്കും കഥാപാത്രങ്ങളെ ഇത്രയും താനുമായി ഭാവത്തോടെ അവതരിപ്പിക്കാൻ ലാലു മോന് കഴിയുന്നത്.’

എന്നാൽ ഏത് വേഷം കെട്ടിയാലും ആള് മാറാത്ത പോലെ കണ്ണാടിയിൽ കാണുന്ന ഛായ സ്വരൂപം മാത്രമല്ല അതിനെ പ്രകാശിപ്പിക്കുന്ന ചൈതന്യത്തിന്റെ കൂടെ ഉടമയാണ് എന്ന ബോധവും ഉള്ള ആളാണ്. അതോടൊപ്പം ഇനിയും നല്ല കഥാപാത്രങ്ങൾ നല്ലതുപോലെ അവതരിപ്പിക്കുവാനുള്ള കൂടുതൽ ശക്തി ലാലു മോന് ഉണ്ടാകട്ടെ’, എന്ന് പറഞ്ഞാണ് അമൃതാനന്ദമയി അവസാനിപ്പിച്ചത്.

താൻ നാലരപതിറ്റാണ്ടായി സിനിമയുടെ ഭാഗമാണെന്നും തന്റെ ജീവിതത്തിലേയ്ക്ക് സിനിമയെത്തുകയായിരുന്നുവെന്നും താൻ അതിനുവേണ്ടി അലഞ്ഞിട്ടില്ലെന്നും കഴിഞ്ഞ 43 വർഷങ്ങളായി മറ്റുള്ളവരുടെ സമയത്തിനനുസരിച്ചാണ് താൻ ജീവിച്ചതെന്നും തന്റേതായ ഒരു സമയം തനിക്കുണ്ടായിരുന്നില്ലെന്നും മോഹൻലാൽ പറഞ്ഞിരുന്നു. ഒരു സിനിമയിൽ നിന്നും മറ്റൊന്നിലേക്കുള്ള കൂടുമാറ്റമായിരുന്നു.

അതുകൊണ്ടുതന്നെ തനിക്ക് ഒരു ജീവിതമുണ്ടായിരുന്നില്ലെന്നും ഈ തിരക്കിട്ട ഓട്ടത്തിനിടയിൽ തനിക്ക് ഒത്തിരി നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും നല്ല യാത്രകളും കുടുംബ നിമിഷങ്ങളുമെല്ലാം നഷ്ടമായെന്നും ഇനി തനിക്ക് വേണ്ടി കുറച്ച് ജീവിക്കണമെന്നും മോഹൻലാൽ പറയുന്നു. ചെറുപ്പം മുതലേ ആത്മീയതയോട് താത്പര്യമുണ്ട്. ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞാൽ ചിലപ്പോൾ പൂർണ്ണമായും ആത്മീയതയിലേക്ക് പോകുമെന്നുമാണ് നടൻ മുമ്പൊരിക്കൽ വ്യക്തമാക്കിയിരുന്നത്.

അതേസമയം, മോഹൻലാൽ ചിത്രങ്ങൾ തിയേറ്ററുകളില്ഡ വൻ കുതിപ്പാണ് നടത്തുന്നത്. റീറിലീസ് ചിത്രത്തിന് പോലും റെക്കോർഡ് കളക്ഷനാമ് നേടുന്നത്. അതേസമയം, ഛോട്ടാ മുംബൈ പ്രദർശനത്തിനെത്തി രണ്ട് ദിവസത്തിനുള്ളിൽ 1.02 കോടി ബോക്സ് ഓഫിസ് കലക്ഷൻ നേടിയിരുന്നു. റീറിലീസ് ചെയ്ത ചിത്രം ആദ്യ ദിനം നേടിയത് 40 ലക്ഷം രൂപയുടെ ഓപ്പണിങ് കലക്ഷനാണ്. തിരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിൽ മാത്രമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. അവയിൽ നിന്നാണ് ഇത്രയും മികച്ച പ്രതികരണം ചിത്രം നേടിയത്.

ആക്‌ഷൻ കോമഡി ഗണത്തിൽ പെടുന്ന ചിത്രം മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരും ഛോട്ടാ മുംബൈയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു.

Vijayasree Vijayasree :