ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി വരെ പിരിച്ച് വിട്ടിരുന്നു. അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മോഹൻലാൽ തിരികെ എത്തിയേക്കും എന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാർത്തകൾ. അമ്മ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ കണ്ടെത്താനുളള തിരഞ്ഞെടുപ്പ് നടത്തില്ലെന്നും തിരഞ്ഞെടുപ്പില്ലാതെ മോഹൻലാലിനെ പ്രസിഡണ്ടായി ജനറൽ ബോഡി യോഗത്തിൽ തീരുമാനിച്ചേക്കും എന്നും സൂചനയുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന യോഗത്തിൽ കാര്യങ്ങൾ തലകീഴായി മറിഞ്ഞിരുന്നു.
പ്രസിഡണ്ടാകാൻ താനില്ലെന്നാണ് മോഹൻലാലിന്റെ തീരുമാനം. ഇത് അമ്മ അംഗങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. മോഹൻലാൽ പ്രസിഡണ്ടാകണം എന്നാണ് അമ്മ അംഗങ്ങൾ ഒരേ സ്വരത്തിൽ യോഗത്തിൽ ആവശ്യപ്പെട്ടത്. പരിപാടിയിൽ പ്രസംഗിച്ച ഇരുപതോളം താരങ്ങൾ മോഹൻലാൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരിച്ച് വരണമെന്ന് വാദിച്ചു. എന്നാൽ തീരുമാനത്തിൽ മാറ്റമില്ലെന്ന് മോഹൻലാൽ വ്യക്തമാക്കി. ഇതോടെ അമ്മ ജനറൽ ബോഡി യോഗത്തിൽ നാടകീയ സംഭവവികാസങ്ങളാണ് അരങ്ങേറിയത് എന്നാണ് റിപ്പോർട്ട്. മോഹൻലാൽ തന്നെ പ്രസിഡണ്ടാകണം എന്ന് ആവശ്യപ്പെട്ട് അംഗങ്ങൾ പ്രതിഷേധം ഉയർത്തി. മാത്രമല്ല ചില താരങ്ങൾ വൈകാരികമായും പ്രതികരിച്ചു എന്നാണ് റിപ്പോർട്ടുകൾ.
യോഗത്തിൽ പ്രസംഗിച്ച നടന്മാരായ സുരേഷ് ഗോപി, ബൈജു സന്തോഷ് അടക്കമുളളവർ മോഹൻലാൽ തന്നെ പ്രസിഡണ്ടായി വരണം എന്ന് ആവശ്യപ്പെട്ടതായാണ് വിവരം. മോഹൻലാലിനെപ്പോലെ ഒരു ഗജവീരൻ ആണ് സംഘടനയെ നയിക്കേണ്ടത് എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. മോഹൻലാൽ പ്രസിഡണ്ട് സ്ഥാനത്ത് തുടരണം എന്നുളളവർ കൈ ഉയർത്താൻ നടൻ ബൈജു സന്തോഷ് ആവശ്യപ്പെട്ടപ്പോൾ എല്ലാ അംഗങ്ങളും കൈ ഉയർത്തുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് അമ്മ നേതൃത്വത്തിന്റെ കൂട്ടരാജി ഉണ്ടായത്.
ജനറൽ സെക്രട്ടറി ആയിരുന്ന നടൻ സിദ്ധിഖിനെതിരെയും ബാബുരാജിന് എതിരെയും അടക്കം ലൈംഗീകാരോപണം ഉയർന്നു. ഈ ഘട്ടത്തിലായിരുന്നു രാജി. പ്രസിഡണ്ട് സ്ഥാനം മോഹൻലാൽ രാജി വെച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ച് വിട്ട് പകരം രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയാണ് നിലവിൽ സംഘടനയെ നയിക്കുന്നത്. തിരഞ്ഞെടുപ്പ് കൂടാതെ ഈ കമ്മിറ്റിയെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയായി ഉയർത്തും എന്നായിരുന്നു റിപ്പോർട്ടുകൾ. മാത്രമല്ല ജോയിന്റ് സെക്രട്ടറിയായ ബാബുരാജിനെ ജനറൽ സെക്രട്ടറിയാക്കിയേക്കും എന്നും സൂചനയുണ്ടായിരുന്നു.
എന്നാൽ മോഹൻലാൽ പ്രസിഡണ്ടാകാനില്ലെന്ന് തീരുമാനിച്ചതോടെ സംഘടനയിൽ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായി. മൂന്ന് മാസം കൂടി അഡ്‌ഹോക് കമ്മിറ്റി പ്രവർത്തനം തുടരും. അതിന് ശേഷം സംഘടന തിരഞ്ഞെടുപ്പിലേക്ക് പോകും. പ്രസിഡണ്ട് സ്ഥാനത്തേക്ക് യുവതാരങ്ങളോ സ്ത്രീകളോ വരട്ടെ എന്നാണ് മോഹൻലാലിന്റെ നിലപാട്. എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ച് വിട്ട സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നത് കൊണ്ട് തിരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ കണ്ടെത്തുന്നതാണ് നല്ലത് എന്നാണ് മോഹൻലാൽ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാൻ മോഹൻലാലിന് മേൽ കടുത്ത സമ്മർദ്ദമാണ് ഉളളത്. തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്നും മത്സരിക്കണോ വേണ്ടയോ എന്നുളള കാര്യം പിന്നീട് തീരുമാനിക്കാം എന്നുമാണ് അവസാനം മോഹൻലാൽ പറഞ്ഞത്. ഇന്നലെ കൊച്ചിയിൽ ചേർന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ നടന്മാരായ മമ്മൂട്ടി, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, നിവിൻ പോളി എന്നിവർ പങ്കെടുത്തിരുന്നില്ല. അസുഖബാധിതനായി ചികിത്സയിലായത് കൊണ്ടാണ് മമ്മൂട്ടി പങ്കെടുക്കാതിരുന്നത്.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാത്തത് കൊണ്ട് സിനിമാ സെറ്റിലെ ലഹരി ഉപയോഗം, താരങ്ങളുടെ ഉയർന്ന ശമ്പളം അടക്കമുളള വിഷയങ്ങളിൽ നിർമ്മാതാക്കളുടെ സംഘടന നൽകിയ കത്ത്, മുതിർന്ന താരങ്ങൾക്ക് നൽകുന്ന കൈനീട്ടം അടക്കമുളള വിഷയങ്ങൾ അമ്മ യോഗത്തിൽ ചർച്ചയായില്ല. പുതിയ ഭരണസമിതി അധികാരമേറ്റെടുത്തതിന് ശേഷമായിരിക്കും ഈ വിഷയങ്ങളിൽ ചർച്ചയും തീരുമാനങ്ങളുമുണ്ടാവുക.
അടുത്തിടെ, സംഘടനയുടെ തകർച്ചയെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ഒരു സംഘടന നല്ല രീതിയിൽ നിലനിൽക്കണമെങ്കിൽ, കെട്ടുറപ്പുള്ളതാകണമെങ്കിൽ അടിസ്ഥാനപരമായി വേണ്ടത് അതിന്റെനേതൃസ്ഥാനത്തുള്ളവർ നീതിബോധമുള്ളവരും നിർഭയരും നിഷ്പക്ഷരും സത്യസന്ധരുമായിരിക്കണം. നിർഭാഗ്യമെന്ന് പറയട്ടേ, ഈ പറഞ്ഞ ഗുണങ്ങളൊന്നും തൊട്ടുതീണ്ടിയിട്ടില്ലാത്ത ചിലർ സംഘടനയുടെ തലപ്പത്ത് കയറിക്കൂടിയതാണ് സംഘടനയുടെ ഇന്നത്തെ പതനത്തിനുള്ള കാരണം.
അഞ്ഞൂറോളം പേരുള്ള സംഘടനയിൽ പത്തോ പതിനഞ്ചോ പേർ പ്രശ്നം സൃഷ്ടിച്ചാൽ അവരെ നിർദാക്ഷിണ്യം ഒഴിവാക്കിക്കൊണ്ട് സംഘടനയെ നയിക്കാൻ തക്കവണ്ണം പ്രാപ്തരായവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നിരുന്നെങ്കിൽ അമ്മയ്ക്ക് ഇപ്പോൾ മുഖത്തേറ്റ കളങ്കം കുറച്ചെങ്കിലും തുടച്ചുമാറ്റാമായിരുന്നു. അമ്മയുടെ അംഗമായ അതീജീവിതക്കൊപ്പം നിൽക്കേണ്ട സംഘടനയെ വേട്ടക്കാരനൊപ്പം നിൽക്കാൻ പ്രേരിപ്പിച്ചപ്പോൾ ഈ സംഘടനയിൽ നിന്നും തനിക്കൊരിക്കലും നീതി കിട്ടില്ലെന്ന് മനസിലാക്കി അവർ രാജിവെച്ച് പുറത്ത് പോയി. അവരോടൊപ്പം ചില നടിമാരും.
ഗണേഷ് കുമാർ സിനിമാമന്ത്രിയായിരിക്കുമ്പോൾ ഇടവേള ബാബുവിനെ കെഎസ്എഫ്ഡിസി വൈസ് ചെയർമാനായി നിയമിച്ചു. ഇല്ലാത്ത ഒരു പോസ്റ്റ് സൃഷ്ടിച്ചാണ് നിയമനം. അവിടെ തീയേറ്റർ ചാർട്ടിംഗ് ആയിരുന്നു ബാബുവിന്റെ പ്രധാന തൊഴിൽ. കെഎസ്എഫ്ഡിസിക്ക് പത്ത് പതിമൂന്ന് നല്ല തീയേറ്ററുകളുണ്ട്. അതിൽ നല്ല കളക്ഷൻ കിട്ടുന്ന തീയേറ്ററിൽ സിനിമ പ്രദർശിപ്പിക്കണമെങ്കിൽ ബാബുവിന്റെ അനുവാദം കൂടിയേ തീരൂ. ആ തീയേറ്ററുകളിൽ ചിത്രങ്ങൾ കളിക്കണമെങ്കിൽ ബാബുവിന് കൈക്കൂലി കൊടുത്തേ പറ്റുമെന്ന് തീയേറ്റർ ഉടമയായ ലിബർട്ടി ബഷീർ ഒരിക്കൽ പറയുകയുണ്ടായി.
പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ അമ്മയിൽ മെമ്പർഷിപ്പിനായി അപേക്ഷ കൊടുത്തിരുന്നു. കുറേനാൾ കഴിഞ്ഞ് എന്തായി എന്ന് ചോദിച്ചപ്പോൾ എനിക്ക് അതിന് യോഗ്യത ഇല്ലെന്ന് പറഞ്ഞു. ഒരിക്കൽ എന്റെ സുഹൃത്തായ ഒരു ബിസിനസുകാരൻ അമ്മയുടെ യോഗത്തിൽ പങ്കെടുക്കാൻ വിദേശത്ത് നിന്നെത്തി. ചോദിച്ചപ്പോൾ പറഞ്ഞത് വിദേശത്ത് വെച്ച് നടന്നൊരു സിനിമയിൽ എന്നേയും പിടിച്ച് നിർത്തി ബാബു എനിക്ക് മെമ്പർഷിപ്പ് തന്നുവെന്നാണ്. എത്രരൂപ ചെലവായി എന്ന് ചോദിച്ചപ്പോൾ കാശ് മുടക്കിയാൽ അല്ലേ ഇതൊക്കെ പറ്റൂവെന്ന് പറഞ്ഞു.
അമ്മയുടെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ടീമിൽ പല കോടീശ്വരൻമാരുടെ മക്കളും അംഗങ്ങളായിട്ടുണ്ട്. അതിലൊരാൾ പറഞ്ഞ് ഇടവേള ബാബുവാണ് എനിക്ക് അംഗത്വം വാങ്ങിത്തന്നത് എന്നാണ്. നടിമാർക്കാണെങ്കിൽ പണമില്ലെങ്കിലും മെമ്പർഷിപ്പ് കൊടുക്കാം. മറ്റ് ചില സഹകരണങ്ങൾ ബാബു പ്രതീക്ഷിക്കുന്നുണ്ടെന്ന് പലരും സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത് നമ്മൾ കേട്ടതാണ്. ഇടവേള ബാബു പാല് കൊടുത്ത കൈക്ക് തന്നെ കൊത്തിയെന്ന് പിന്നീടൊരിക്കൽ ഗണേഷ് കുമാർ പറഞ്ഞിട്ടുണ്ട്.
ഗണേഷ് കുമാർ പറഞ്ഞിരുന്നു നടൻ വിജയ് ബാബുവിന്റെ പീഡന കേസ് വന്നപ്പോൾ നടൻ മോഹൻലാലിന് ഞാനൊരു കത്ത് കൊടുത്തു, നടി കേസിൽ ദിലീപ് സ്വയം പുറത്ത് പോയത് പോലെ വിജയ് ബാബുവും പുറത്ത് പോകട്ടെയെന്ന്. വിജയ് ബാബുവിനെ സംഘടനയിൽ നിലനിർത്തുന്നത് പണം വാങ്ങിയിട്ടാണെന്ന ആരോപണം അതിജീവിത ഉയർത്തിയിരുന്നു. ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാനും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.
ഇതിന് ഫേസ്ബുക്കിലൂടെയാണ് ഇടവേള ബാബു മറുപടി നൽകിയത്. അമ്മ ക്ലബ് ആണെന്നാണ് ബാബു പറഞ്ഞത്. ഇതിന് ചുട്ടമറുപടി നൽകി ഗണേഷ് കുമാർ സംഘടനയിൽ നിന്നും രാജിവെച്ചു. അതിജീവിതയെ മുൻപ് ഇടവേള ബാബു അധിക്ഷേപിച്ചിട്ടുണ്ട്. അറപ്പുളവാക്കുന്ന വാക്കുകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ഇടവേള ബാബുവിനെയൊക്കെ ഒഴിവാക്കി പാർവതി തിരുവോത്തിനെ പോലെ ധീരവനിതകളെയാണ് സംഘടനയുടെ തലപ്പത്തേക്ക് കൊണ്ടുവരേണ്ടത് എന്നും ആലപ്പി അഷ്റഫ് പറഞ്ഞിരുന്നു.
അമ്മയെ നയിക്കാൻ കഴിവുള്ളവർ മുന്നോട്ട് വരണം എന്നാണ് മല്ലിക സുകുമാരൻ നേരത്തെ പ്രതികരിച്ചിരുന്നത്. കാര്യങ്ങൾ പറയാനും സംസാരിക്കാനും കഴിവുള്ളവരാണ് നേതൃനിരയിലേക്ക് വരേണ്ടത് എന്ന് മല്ലിക പറഞ്ഞു. മമ്മൂട്ടിയും മോഹൻലാലും അതിന് ഏറ്റവും അനുയോജ്യരാണ് എന്നും അവർ അഭിപ്രായപ്പെട്ടു. അമ്മയിലെ പ്രശ്‌നങ്ങളെല്ലാം മോഹൻലാലിന് അറിയാം എന്നും അറിയാത്തത് പോലെ നിൽക്കുകയാണ് എന്നും അവർ പറഞ്ഞു.
കുട്ടിക്കാലം തൊട്ടെ ലാൽ അങ്ങനെയാണ് എന്നും എന്നാൽ വലിയ ലോകവിവരമുള്ള ആളാണ് അദ്ദേഹമെന്നും മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ. ലാൽ കുട്ടിക്കാലം തൊട്ടെ കുശാഗ്രബുദ്ധിയാണ്. എല്ലാം മനസിലായാലും ഒന്നും മനസിലാകാത്ത പോലെ നിൽക്കും. അതിപ്പോഴും ഉണ്ട്. എല്ലാം അറിയാം അദ്ദേഹത്തിന്. അദ്ദേഹം നയിക്കുന്ന സംഘടനയിലെ പ്രശ്നങ്ങളും അറിയാം, പുറത്തുള്ള പ്രശ്നങ്ങൾ അറിയാം, രാഷ്ട്രീയമായുള്ള പ്രശ്നങ്ങൾ അറിയാം.. എല്ലാം അറിയാം.
ലാൽ അത്ര മണ്ടനൊന്നുമല്ല. അതീവ ബുദ്ധിമാനാണ്. മിടുമിടുക്കനാണ്. കൊച്ചിലെ അതെ. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ക്വാളിറ്റി എന്ന് പറയുന്നത് സൈലന്റായിട്ട് ഇരുന്ന് അതെയതെ എന്ന് പറയുന്നതാണ്. അങ്ങനെ മിണ്ടാതിരിക്കാനും ഒരു പ്രത്യേക ക്ഷമ വേണം. മമ്മൂട്ടിയും മോഹൻലാലുമൊക്കെയാണെങ്കിൽ പെട്ടെന്ന് കാര്യങ്ങൾ നടക്കും. മമ്മൂട്ടിയും മോഹൻലാലുമൊക്കെ പറയണം പിള്ളേരുടെ കാര്യങ്ങൾ. ഒരു പരസ്യവാചകം പറയുന്നത് പോലെയല്ല പറയേണ്ടത്.
അമ്മ എന്ന് പറയുന്ന സംഘടനയിൽ ഒരു പ്രസ്ഥാനം തുടങ്ങിക്കൂടെ. തുടങ്ങിയിട്ട് സംസാരിക്കാൻ അറിയാൻ പാടില്ലാത്തവർ അതിലെ കമ്മിറ്റിയിൽ ഇരുന്നിട്ട് കാര്യമില്ല. കാര്യകാരണങ്ങൾ അതിന്റെ ഗൗരവത്തിൽ പറയാനും മനസിലാക്കാനും അറിയുന്നവർ വേണം അതിനകത്ത് വരാൻ. അല്ലാതെ മൂന്നാല് പെമ്പിള്ളാര് സ്ത്രീ സമത്വം എന്ന് പറഞ്ഞ് വന്ന് തുല്യ സംവരണം, ഇതൊന്നും വേണ്ട.
നല്ല അന്തസായിട്ട് സംസാരിക്കുന്ന രണ്ട് മൂന്ന് ആണുങ്ങൾ മതി അതിനകത്ത്. പിക്നിക് പോകുന്നത് പോലെ മീറ്റിംഗ് എന്ന് പറഞ്ഞ് കറങ്ങാനുള്ള ഉപാധിയാക്കി സംഘടനകളെ മാറ്റരുത്. മോഹൻലാൽ എന്ന വ്യക്തിക്ക് എല്ലാ പ്രശ്നങ്ങളും അറിയാം. ലാലുവിന്റെ ബുദ്ധിയും ലോകവിവരവുമാണ് ഇത്രത്തോളം ഉയർത്തിയത്. സംസാരിക്കുമ്പോൾ ആരെയും വേദനിപ്പിക്കാതിരിക്കുക എന്നതാണ്. മോഹൻലാൽ അതിന്റെ ഒന്നാമത്തെ ആളാണ്. ഫീൽഡിൽ അങ്ങനെ ദേഷ്യപ്പെട്ട് സംസാരിച്ചതായി അറിയില്ല. അതൊരു കഴിവാണ് എന്നും മല്ലിക സുകുമാരൻ പറഞ്ഞിരുന്നു.