സിനിമാ വ്യവസായത്തെ മാറ്റിമറിച്ച വ്യക്തിത്വം; രാമോജി റാവുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാല്‍

അന്തരിച്ച പ്രശസ്ത സിനിമ നിര്‍മ്മാതാവും വ്യവസായിയുമായ രാമോജി റാവുവിന് ആദാരാഞ്ജലികളുമായി മോഹന്‍ലാല്‍. അദ്ദേഹം ഒരു ദീര്‍ഘവീക്ഷണമുള്ള നേതാവെന്നതിലുപരി ദയയും പ്രചോദനവുമേകുന്ന വ്യക്തിയായിരുന്നുവെന്ന് പറഞ്ഞ മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ അഭിനിവേശം, രാമോജി ഫിലിം സിറ്റിയില്‍ പ്രകടമാണ് എന്നും അഭിപ്രായപ്പെട്ടു.

‘ശ്രീ രാമോജി റാവു ഗാരുവിന്റെ വിയോഗവാര്‍ത്തയില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹം ഒരു ദീര്‍ഘവീക്ഷണമുള്ള നേതാവെന്നതിലുപരി ദയയും പ്രചോദനവുമേകുന്ന വ്യക്തിയായിരുന്നു. ഇന്ത്യന്‍ സിനിമയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം, രാമോജി ഫിലിം സിറ്റിയില്‍ പ്രകടമാണ്. സിനിമാ വ്യവസായത്തെ അദ്ദേഹം മാറ്റിമറിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.’ എന്നാണ് മോഹന്‍ലാല്‍ എക്‌സില്‍ കുറിച്ചത്.

ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഈടിവി, ഈനാട് അടക്കമുള്ള വന്‍കിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ്. ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയില്‍ അദേഹത്തെ പ്രവേശിപ്പിച്ചത്.

ആന്ധ്രയുടെ രാഷ്ട്രീയ, മാധ്യമ രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് രാമോജി. നിര്‍മാതാവ്, വിദ്യാഭ്യാസ, പത്രപ്രവര്‍ത്തകന്‍, മാധ്യമ സംരംഭകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ്.

1983ല്‍ സ്ഥാപിതമായ ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഉഷാകിരന്‍ മൂവീസിന്റെ സ്ഥാപകന്‍ കൂടിയാണ് റാമോജി റാവു. നാലു ഫിലിംഫെയര്‍ അവാര്‍ഡുകളും ദേശീയ ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുണ്ട്. പത്രപ്രവര്‍ത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2016ല്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു .

മാര്‍ഗദര്‍ശി ചിറ്റ് ഫണ്ട്, ഈനാട് ന്യൂസ്‌പേപ്പര്‍, ഇടിവി നെറ്റ്വര്‍ക്ക്, രമാദേവി പബ്ലിക് സ്‌കൂള്‍, പ്രിയ ഫുഡ്‌സ്, കലാഞ്ജലി, മയൂരി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ്, ഡോള്‍ഫിന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് എന്നിവയാണ് രാമോജി റാവുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍.

Vijayasree Vijayasree :