മുപ്പത് വര്‍ഷം നീണ്ട ഞങ്ങളുടെ സൗഹൃദത്തില്‍ വ്യക്തിപരമായി എന്നെ വേദനിപ്പിക്കുന്ന രീതിയിലുള്ള ഒരനുഭവവും തിലകന്‍ ചേട്ടനില്‍ നിന്നുണ്ടായിട്ടില്ല-മോഹൻലാൽ

മുപ്പത് വര്‍ഷം നീണ്ട ഞങ്ങളുടെ സൗഹൃദത്തില്‍ വ്യക്തിപരമായി എന്നെ വേദനിപ്പിക്കുന്ന രീതിയിലുള്ള ഒരനുഭവവും തിലകന്‍ ചേട്ടനില്‍ നിന്നുണ്ടായിട്ടില്ല – മോഹൻലാൽ

പുറമേ കാണുമ്പോള്‍ പരുക്കനാണെന്ന് തോന്നുമെങ്കിലും എനിക്ക് മുന്നില്‍ എന്നും സൗമ്യനായിരുന്നു തിലകന്‍ ചേട്ടന്‍ .ഓരോ വേഷത്തിനും ആത്മാവ് പറിച്ചു നല്‍കുന്ന സമര്‍പ്പണമായിരുന്നു തിലകന്‍ ചേട്ടന്‍ നല്‍കിയത്.അഭിനയ മികവിന്‍റെ പേരില്‍ എത്രയോ പുരസ്ക്കാരങ്ങള്‍ തിലകന്‍ ചേട്ടന് ലഭിക്കേണ്ടതായിരുന്നു.പക്ഷെ, പുരസ്ക്കാരങ്ങളുടെ ധവളിമയിലല്ല അഭിനേതാവ് കാലത്തെ അതി ജീവിക്കുന്നത്.അത് ശരീര ഭാഷയുടെ പകര്‍ന്നാട്ടങ്ങളിലൂടെയാണ്.മുപ്പത് വര്‍ഷം നീണ്ട ഞങ്ങളുടെ സൌഹൃദത്തില്‍ ഒരിക്കല്‍ പോലും വ്യക്തിപരമായി എന്നെ വേദനിപ്പിക്കുന്ന രീതിയിലുള്ള ഒരനുഭവവും തിലകന്‍ ചേട്ടനില്‍ നിന്നുണ്ടായിട്ടില്ല.

സിനിമയിലെ നിസാരമായ കാര്യങ്ങള്‍ക്ക് അദ്ദേഹം കലഹിച്ചപ്പോഴും വിലക്കുകള്‍ ഉണ്ടായപ്പോഴും ഞങ്ങളുടെ സ്നേഹബന്ധത്തെ അത് മുറിപ്പെടുത്തിയില്ല.അദ്ദേഹത്തിന് എന്നെയും എനിക്ക് ആദ്ദേഹത്തെയും വിശ്വാസമുണ്ടായിരുന്നു.ആ വിശ്വാസവും സ്നേഹവും തിലകന്‍ ചേട്ടന്‍റെ മരണം വരെ ഞങ്ങള്‍ പരസ്പ്പം കാത്തുസൂക്ഷിച്ചിട്ടുണ്ട്.തിലകന്‍ ചേട്ടന്‍ ഓര്‍മ്മയാവുമ്പോള്‍ ഞാന്‍ കേരളത്തിലില്ലായിരുന്നു.

അകലെയിരുന്ന് തിലക പര്‍വ്വത്തിന്‍റെ ഓര്‍മ്മകളിലേക്ക് ഞാന്‍ സഞ്ചരിച്ചു.വര്‍ഷങ്ങള്‍ എത്ര കടന്നുപോയാലും ആ കലാപ്രപഞ്ചം ജ്വലിപ്പിച്ച നടന വൈഭവം എന്നുമെന്നും എന്‍റെ ഹൃദയത്തിലുണ്ടാവും. ഇനിയൊരു സേതുമാധവനോ , ആട് തോമയോ ,ഇന്ദു ചൂഡനോ,ഉണ്ടായില്ലെന്ന് വരാം .പക്ഷേ ,എന്നെങ്കിലും അതിനു സമാനമായ കഥാപാത്രങ്ങള്‍ പുനര്‍ ജനിക്കുകയാണെങ്കില്‍ ഞാന്‍ ചിന്തിച്ചെന്ന് വരാം ” എന്‍റെ അച്ഛന്‍റെ റോളില്‍ തിലകന്‍ ചേട്ടനായിരുന്നു വെങ്കില്‍….!!!

mohanlal about thilakan

Sruthi S :