പെട്ടെന്ന് മനസിലൂടെ ഒരുപാട് കാര്യങ്ങള്‍ കടന്ന് പോയി, അതല്ലാതെ ആ സമയത്ത് എനിക്ക് വേറൊന്നും ചെയ്യാന്‍ തോന്നിയില്ല; ശ്രീനിവാസനെ ചുംബിച്ച സംഭവത്തെ കുറിച്ച് മോഹന്‍ലാല്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍.

വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍.

തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാകാന്‍ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

കഴിഞ്ഞ ദിവസം മോഹന്‍ലാലിനെക്കുറിച്ചുള്ള ശ്രീനിവാസന്റെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അവാര്‍ഡ് വേദിയിലെത്തിയ തന്നെ അദ്ദേഹം ചുംബിച്ചപ്പോള്‍ കംപ്ലീറ്റ് ആക്ടറാണെന്ന് മനസിലായി എന്നായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശം. കേണല്‍ പദവിയെക്കുറിച്ചും പ്രേംനസീറിനൊപ്പമുള്ള സിനിമയെക്കുറിച്ചും ശ്രീനിവാസന്‍ സംസാരിച്ചിരുന്നു.

മോഹന്‍ലാലിനെക്കുറിച്ചുള്ള ശ്രീനിവാസന്റെ വാക്കുകളെക്കുറിച്ച് പ്രതികരിച്ച് ആരാധകരും വ്‌ളോഗേഴ്‌സുമെല്ലാം എത്തിയിരുന്നു. സീക്രട്ട് ഏജന്റ് ഉള്‍പ്പടെയുള്ളവര്‍ ഈ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. കേണല്‍ പദവിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ രാജീവ് നാഥാണ് പ്രതികരിക്കേണ്ടതെന്നായിരുന്നു സീക്രട്ട് ഏജന്റ് വ്യക്തമാക്കിയത്. മോഹന്‍ലാലിനെക്കുറിച്ചുള്ള ഷാനവാസിന്റെ വാക്കുകളും വീഡിയോയില്‍ കാണിച്ചിരുന്നു.

അവാര്‍ഡ് വേദിയില്‍ ശ്രീനിക്ക് സ്‌നേഹ ചുംബനം നല്‍കിയതിനെക്കുറിച്ച് പറഞ്ഞുള്ള മോഹന്‍ലാലിന്റെ വീഡിയോയും വൈറലാവുന്നുണ്ട്. ശ്രീനിവാസന്‍ വരുമെന്നോ അതങ്ങനെ നടക്കുമെന്നൊന്നും പ്ലാന്‍ ചെയ്തതല്ല. നമുക്ക് അറിഞ്ഞൂടാതെ സംഭവിക്കുന്നൊരു കെമിസ്ട്രിയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്തൊരു ശ്രീനിവാസനെയാണ് കണ്ടത്. പെട്ടെന്ന് മനസിലൂടെ ഒരുപാട് കാര്യങ്ങള്‍ കടന്ന് പോയി. ഞങ്ങള്‍ ചെയ്ത സിനിമകള്‍, ഒന്നിച്ച് ചെലവഴിച്ച നിമിഷങ്ങള്‍. അതല്ലാതെ ആ സമയത്ത് എനിക്ക് വേറൊന്നും ചെയ്യാന്‍ തോന്നിയില്ല. സങ്കടമായിപ്പോയി എന്നായിരുന്നു മോഹന്‍ലാല്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.

പ്രേംനസീറിന്റെ ജീവിതത്തിലെ നടക്കാതെ പോയ ആഗ്രഹങ്ങളിലൊന്നായിരുന്നു മോഹന്‍ലാലിനെ വെച്ചുള്ള സിനിമ. പതിവിന് വ്യത്യസ്തമായി സംവിധായകന്റെ വേഷത്തില്‍ താന്‍ ഉണ്ടാവണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. അതേക്കുറിച്ച് മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ഡേറ്റ് കൊടുത്തെന്നായിരുന്നു നിര്‍മ്മാതാവായ താജ് ബഷീര്‍ പറഞ്ഞത്. അങ്കിളിന് വേണ്ടി ഞാന്‍ അഭിനയിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നതായി നിര്‍മ്മാതാവ് വ്യക്തമാക്കിയതിന്റെ വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം മോഹന്‍ലാല്‍ സംസാരിക്കാറുണ്ട്. വിവാദമായി മാറിയ കാര്യങ്ങളെക്കുറിച്ച് ചോദിച്ചാല്‍ ചിരിയോടെ അദ്ദേഹം ഒഴിഞ്ഞ് മാറാറുണ്ട്. താരജാഡകളൊന്നുമില്ലാതെ ഡൗണ്‍ റ്റു എര്‍ത്തായി പെരുമാറുന്ന വ്യക്തിയാണ് മോഹന്‍ലാല്‍ എന്നാണ് സഹതാരങ്ങളും പറയാറുള്ളത്. ഇപ്പോഴത്തെ ചര്‍ച്ചകളെക്കുറിച്ച് ചോദിച്ചാലും മോഹന്‍ലാല്‍ പ്രതികരിക്കില്ലെന്നുമായിരുന്നു ആരാധകര്‍ പറയുന്നത്.

‘ഒരു ചാനല്‍ പരിപാടിയില്‍ വച്ച് മോഹന്‍ലാല്‍ എന്നെ പിടിച്ചു ഉമ്മ വയ്ക്കുന്നുണ്ട്. ചാനലുകാര്‍ എന്നോട് വന്നു ചോദിച്ചു ഈ ഒരു അവസരത്തില്‍ എന്താണ് തോന്നിയത് എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞ മറുപടി മോഹന്‍ലാലിനെ കംപ്ലീറ്റ് ആക്ടര്‍ എന്ന് വിളിക്കുന്നത് വെറുതെ അല്ല എന്ന് മനസിലായി ‘ എന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. എന്തെങ്കിലും മോഹന്‍ലാലിന്റെ ഒപ്പം ചെയ്യാന്‍ സാധ്യത ഉണ്ടോ എന്ന് ചോദിക്കുമ്പോളും പരിഹാസരൂപത്തില്‍ ഉള്ള മറുപടിയായിരുന്നു ശ്രീനിവാസന്‍ നല്‍കിയത്.

അതിനിടെ സൂപ്പര്‍ സ്റ്റാര്‍ ഡോക്ടര്‍ സരോജ് കുമാര്‍ എന്ന തന്റെ ചിത്രത്തെ കുറിച്ചും ശ്രീനിവാസന്‍ സംസാരിച്ചിരുന്നു. സൂപ്പര്‍സ്റ്റാര്‍ സുരാജ് കുമാര്‍ എന്ന സിനിമയെടുക്കാന്‍ പ്രചോദനമായ ഒരു കാര്യമുണ്ടെന്ന് പറഞ്ഞ് മോഹന്‍ലാലിന് കേണല്‍ പദവി കിട്ടിയത് ചോദിച്ചു വാങ്ങിയത് ആണെന്ന നിലയ്ക്കും ശ്രീനിവാസന്‍ സംസാരിച്ചു.

രാജീവ് നാഥ് എന്നൊരു സംവിധായകനുണ്ട്. പുള്ളി കഴക്കൂട്ടം സൈനിക സ്‌കൂളില്‍ പഠിച്ചതാണ്. കപില്‍ ദേവിന് കേണല്‍ പദവി കിട്ടിയപ്പോള്‍ മോഹന്‍ലാല്‍ ലണ്ടനിലാണ്. അവിടെ നിന്ന് മോഹന്‍ലാല്‍ രാജീവ് നാഥിനെ വിളിച്ചു. താന്‍ ഒരുപാട് സിനിമകളില്‍ സൈനികനായി അഭിനയിച്ചിട്ടുണ്ടെന്നും തനിക്ക് കേണല്‍ പദവി ലഭിക്കാന്‍ സാധ്യതയുണ്ടോ എന്നും ചോദിച്ചു. ഇവര്‍ ശ്രമിച്ചിട്ടാണ് ഈ അവാര്‍ഡുകളൊക്കെ വാങ്ങുന്നത് എന്നതാണ് സിനിമയെടുക്കാനുള്ള എന്റെ പ്രചോദനം.

ഇത് രാജീവ് നാഥ് തന്നെ തുറന്നു പറഞ്ഞ കാര്യമാണ്. ഇതിലൂടെ എനിക്ക് മനസിലായി ഈ പുരസ്‌കാരങ്ങളെല്ലാം വെറുതെ ഇരുന്ന് കിട്ടുന്നതല്ല, പരിശ്രമിച്ച് വാങ്ങിയെടുക്കുന്നതാണെന്ന്. അതിനെ പരിഹസിക്കാന്‍ നമുക്ക് തോന്നുന്നത് തെറ്റല്ലല്ലോ എന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. അതേസമയം, ഇതേ അഭിമുഖത്തില്‍ മോഹന്‍ലാലുമായി അത്ര നല്ല ബന്ധമല്ലെന്നും മരിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് എഴുതുമെന്നുമാണ് ശ്രീനിവാസന്‍ പറയുന്നത്.

Vijayasree Vijayasree :