ഹലോ! ഇത് ലാലങ്കിളാണ് മോനെ.. അനുജിത്തിന്റെ കുടുംബത്തിലേക്ക്‌ ലാലേട്ടന്റെ ആ ഫോൺ കോൾ

ബൈക്ക് അപകടത്തിൽ അകാലത്തിൽ പൊലിഞ്ഞെങ്കിലും അവയവദാനത്തിലൂടെ 8 പേർക്ക് പുതുജീവൻ നൽകിയാണ് അനുജിത്ത് ഓർമയായത് . കൊട്ടാരക്കര എഴുകോണ്‍ ഇരുമ്ബനങ്ങാട് വിഷ്ണു മന്ദിരത്തില്‍ ശശിധരന്‍ പിള്ളയുടെ മകനാണ് അനുജിത്ത്. കഴിഞ്ഞ 14നു കൊട്ടാരക്കരയ്ക്കു സമീപമാണു അനുജിത്ത് ഓടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്ന അനുജിത്ത് ലോക്ഡൗൺ ആയതോടെ കൊട്ടാരക്കരയിലെ സൂപ്പർ മാർക്കറ്റിലെ സെയിൽസ്മാനായി ജോലി നോക്കുമ്പോഴാണ് അപകടം. അതീവ ഗുരുതരാവസ്ഥയിൽ ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലും കിംസ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു 17നു മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു

ജീവന്‍ നഷ്ടപ്പെട്ടിട്ടും പലരുടെയും ജീവിതത്തിന് പുതുവെളിച്ചം ഏകിയ ആളായിരുന്നു മരണത്തെ പോലും അവയവദാനത്തിലൂടെയാണ് അനുജിത്ത് തോല്‍പിച്ചത്. ഇപ്പോള്‍ അനുജിത്തിന്റെ കുടുംബത്തിന് ആശ്വാസമേകിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. അനുജിത്തിന്റെ ഭാര്യ പ്രിന്‍സി രാജുവിന്റെ ഫോണില്‍ വിളിച്ചാണ് മോഹന്‍ലാല്‍ ദു:ഖത്തില്‍ പങ്കുചേരുകയും ആശ്വസിപ്പിക്കുകയും ചെയ്തത്.- അവയവദാനത്തിലൂടെ എട്ട് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച അനുജിത്ത് മനുഷ്യസ്‌നേഹത്തിന്റെ ഉത്തമ മാതൃകയാണെന്നും നാടിന് അഭിമാനമാണെന്നും ലാല്‍ പറഞ്ഞു. മാത്രമല്ല ഭര്‍ത്താവിന്റെ അപ്രതീക്ഷിതമായ വേര്‍പാടില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴും അവയവദാനത്തിന് പൂര്‍ണ പിന്തുണ നല്‍കിയ പ്രിന്‍സിയെ മോഹന്‍ലാല്‍ അനുമോദിക്കുകയും ചെയ്തു. ഇവരുടെ മകന്‍ മൂന്ന് വയസുള്ള എഡ്വിനോടും നടന്‍ സംസാരിച്ചു. മോഹന്‍ലാല്‍ അങ്കിളാണെന്നു പറഞ്ഞായിരുന്നു കുട്ടിയോട് മോഹന്‍ലാല്‍ സംസാരിച്ചത്. അവന്‍ മറുപടിയും നല്‍കി. വീണ്ടും വിളിക്കാമെന്നു ഉറപ്പ് നല്‍കിയാണ് മോഹന്‍ലാല്‍ ഫോണ്‍ വച്ചത്.

കുടുംബത്തെ സഹായിക്കാന്‍ എന്തു ചെയ്യാനാകും എന്ന കാര്യത്തില്‍ മോഹന്‍ലാല്‍ അഭിപ്രായം ആരാഞ്ഞതായി മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫിസര്‍ ഡോ.നോബിള്‍ ഗ്രേഷ്യസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് മോഹന്‍ലാല്‍. ഹൃദയം, വൃക്കകള്‍, 2 കണ്ണുകള്‍, ചെറുകുടല്‍, കൈകള്‍ എന്നിവയാണ് മറ്റുള്ളവര്‍ക്കായി നല്‍കിയത്.

പത്ത് വർഷം മുൻപ് റെയിൽ പാളത്തിൽ വിള്ളൽ കണ്ട് പുസ്തക സഞ്ചി വീശി ട്രെയിൻ നിർത്തിച്ച അനുജിത്തിന്റെ നല്ല മനസ്സിനെ മരണത്തിനും തോൽപിക്കാനായില്ല, 10 വർഷം മുൻപ് ഐടിഐ വിദ്യാർഥിയായിരുന്ന കാലത്താണ് അനുജിത്ത് ട്രെയിൻ യാത്രികർക്ക് രക്ഷകനായത്.
എഴുകോണിനു സമീപം പാളത്തിൽ വിള്ളൽ കണ്ടതിനെ തുടർന്ന് സുഹൃത്തുമൊത്ത് അര കിലോമീറ്ററോളം പാളത്തിലൂടെ ഓടി ചുവന്ന പുസ്തക സഞ്ചി വീശി ട്രെയിൻ നിർത്തിച്ചു. രക്തദാനം ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലും ശ്രദ്ധേയനായിരുന്ന അനുജിത്ത് അഗ്നി രക്ഷാ സേനയുടെ സിവിൽ ഡിഫൻസ് വൊളന്റിയറായിരുന്നു. മുൻപേ തന്നെ അവയവദാന സമ്മത പത്രവും നൽകിയിരുന്നു. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

Noora T Noora T :