മിഥുന്‍ ചക്രബര്‍ത്തിയ്ക്ക് സംഭവിച്ചത് സ്‌ട്രോക്ക്; ആശുപത്രിയില്‍ എത്തിച്ചത് കൈകാലുകള്‍ തളര്‍ന്ന നിലയില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മുതിര്‍ന്ന നടനും ബിജെപി പ്രവര്‍ത്തകനുമായ മിഥുന്‍ ചക്രബര്‍ത്തിയെ ശനിയാഴ്ച രാവിലെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോഴിതാ നടന്റെ ആരോഗ്യനില സംബന്ധിച്ച് ആശുപത്രി ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ്. മിഥുന്‍ ചക്രവര്‍ത്തിയ്ക്ക് തലച്ചോറിലെ അസ്‌കിമിക് സെറിബ്രോവാസ്‌കുലര്‍ ആക്‌സിഡന്റ് (സ്‌ട്രോക്ക്) ഉണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

വലത് ഭാഗത്തെ കൈകാലുകള്‍ക്ക് തളര്‍ച്ച നേരിട്ട രീതിയിലാണ് മിഥുനെ ആശുപത്രിയില്‍ എത്തിച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു. നിലവില്‍ ആവശ്യമായ ചികില്‍സ നല്‍കുന്നുണ്ട്. നിലവില്‍ അദ്ദേഹം ഡോക്ടര്‍മാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.

ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ ശ്രീ മിഥുന്‍ ചക്രബര്‍ത്തിയെ (73) കൊല്‍ക്കത്തയിലെ അപ്പോളോ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ശനിയാഴ്ച രാവിലെ 9.40 ഓടെ വലത് മുകളിലും താഴെയുമുള്ള കൈകാലുകള്‍ക്ക് ബലക്കുറവുണ്ടെന്ന പരാതിയുമായി കൊണ്ടുവന്നത്.

ആവശ്യമായ പരിശോധനകളും മസ്തിഷ്‌കത്തിന്റെ എംആര്‍ഐ ഉള്‍പ്പെടെയുള്ള റേഡിയോളജി പരിശോധനകളും നടത്തി.മസ്തിഷ്‌കത്തിന് ഒരു അസ്‌കിമിക് സെറിബ്രോവാസ്‌കുലര്‍ ആക്‌സിഡന്റ് (സ്‌ട്രോക്ക്) സംഭവിച്ചതായി കണ്ടെത്തി.ഇപ്പോള്‍, അദ്ദേഹം പൂര്‍ണ്ണ ബോധത്തില്‍ തന്നെയാണ് ഉള്ളത്. ഭക്ഷണത്തോടും മരുന്നിനോടും പ്രതികരിക്കുന്നുണ്ട്. കൂടുതല്‍ നിരീക്ഷണം ആവശ്യമാണ്. ഒരു ന്യൂറോ ഫിസിഷ്യന്‍, കാര്‍ഡിയോളജിസ്റ്റ്, ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് എന്നിവരുള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ ഒരു സംഘമാണ് അദ്ദേഹത്തെ നോക്കുന്നത് ആശുപത്രി പത്ര കുറിപ്പില്‍ പറയുന്നു.

1976 മുതല്‍ ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ സജീവമാണ് മിഥുന്‍ ചക്രബര്‍ത്തി.ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.കഴിഞ്ഞ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് മിഥുന്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അമിത് ഷാ വീട്ടിലെത്തി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മിഥുന്‍ ചക്രബര്‍ത്തി ബിജെപിയില്‍ ചേര്‍ന്നത്.

Vijayasree Vijayasree :