പാവമായിരുന്ന ഉണ്ണി പിന്നീട് സാധാരണ വില്ലൻ വേഷങ്ങൾ അഭിനയിക്കുന്നത് കണ്ടപ്പോൾ കഷ്ടം തോന്നി; മേഘനാഥനെ അനുസ്മരിച്ച് സേതു

പ്രേക്ഷകർക്കേറെ സുപരിചിതനായ നടൻ മേഘനാഥൻ കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചത്. ശ്വസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. വില്ലൻ കഥാപാത്രമായി നിറഞ്ഞു നിന്നിരുന്ന മേഘനാഥനെ അനുസ്മരിച്ച് പ്രശസ്ത സാഹിത്യകാരനായ സേതു പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

‘നടൻ മേഘനാഥൻ വിട പറഞ്ഞു. തുടക്കകാലത്തു എന്റെ തിരക്കഥയിൽ ജി. എസ്. വിജയൻ സംവിധാനം ചെയ്ത ‘ഒറ്റു’ എന്ന ടെലിഫിലിമിൽ പ്രധാന വേഷമായിരുന്നു. വിജയരാഘവൻ, ബാബു നമ്പൂതിരി, സീനത്തു എന്നിവരായിരുന്നു മറ്റു അഭിനേതാക്കൾ. അങ്കമാലിയിലെ ലൊക്കേഷനിൽ ചിലപ്പോഴെല്ലാം ഞാനും പോയിരുന്നു. പാവമായിരുന്ന ഉണ്ണി പിന്നീട് സാധാരണ വില്ലൻ വേഷങ്ങൾ അഭിനയിക്കുന്നത് കണ്ടപ്പോൾ കഷ്ടം തോന്നി. ചെറു പ്രായത്തിൽ യാത്രയായ അദ്ദേഹത്തിന് ആദരാഞ്ജലികൾ’ എന്ന് സേതു കുറിച്ചു.

ഏകദേശം അമ്പതിലധികം സീരിയലുകളിലും സിനിമകളിലും മേഘനാഥൻ അഭിനയിച്ചിട്ടുണ്ട്. 1980ൽ പി.എൻ.മേനോൻ സംവിധാനം ചെയ്‌ത ‘അസ്‌ത്രം’ എന്ന ചിത്രത്തിൽ സ്‌റ്റുഡിയോ ബോയിയെ അവതരിപ്പിച്ചാണ് മേഘനാഥൻ സിനിമാ രംഗത്തേയ്ക്കു പ്രവേശിച്ചത്.

പഞ്ചാഗ്നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകൻ, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം, ആക്‌ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ജീത്തു ജോസഫ് സംവിധാനം ചെയ്‌ത കൂമൻ എന്ന ചിത്രത്തിലാണ് അവസാനമായി മേഘനാഥൻ അഭിനയിച്ചത്.

പറയാൻ ബാക്കി വച്ചത്, സ്‌നേഹാജ്ഞലി, മേഘജീവിതം, സ്ത്രീത്വം, കഥയറിയാതെ, ധനുമാസപ്പെണ്ണ്, ചന്ദ്രേട്ടനും ശോഭേട്ടത്തിയും തുടങ്ങിയവയാണ് മേഘനാഥൻ അഭിനയിച്ച പ്രധാനപ്പെട്ട സീരിയലുകൾ. കൂടാതെ ടെലിഫിലിമുകളിലും അദ്ദേഹം വേഷമിട്ടിരുന്നു. കരിയറിന്റെ തുടക്കകാലത്ത് വില്ലൻ വേഷങ്ങളിലാണ് കൂടുതലായി തിളങ്ങിയിരുന്നത്.

എന്നാൽ അടുത്ത കാലത്തായി സ്വഭാവ വേഷങ്ങൾ കൂടി അദ്ദേഹത്തിന് ലഭിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് മേഘനാഥൻ. ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ പഠനം. ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷമാണ് സിനിമയിലേക്ക് കടന്നുവന്നത്.

Vijayasree Vijayasree :