ചെന്നൈയിൽ പോയി അമ്മയുടെ സമ്മതവും അനുഗ്രഹവും വാങ്ങിയ ശേഷമാണ് കുഞ്ഞാറ്റ സിനിമ കമ്മിറ്റ് ചെയ്തത്; മനോജ് കെ ജയൻ

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് സന്തോഷം ഇരട്ടിയായിരുന്നു. ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഉർവ്വശിയും മനോജ് കെ ജയനും ജീവിതത്തിൽ ഒന്നായത്. അഭിനയ മികവിൽ ഉർവശിക്ക് പകരമായി മറ്റാരുമില്ലെന്ന് ആരാധകർ പറയുന്നു.

കോമഡിയും വൈകാരികതയുമെല്ലാം ഒരുപോലെ വഴങ്ങുന്ന ഉർവശി നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തലയണമന്ത്രം, മഴവിൽക്കാവടി, സ്ത്രീധനം, ഭരതം, മിഥുനം തുടങ്ങിയ സിനിമകളിലെ ഉർവശിയുടെ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. ഉർവശിയുടെ വ്യക്തിജീവിതം ഒരു കാലത്ത് സിനിമാ ലോകത്തുണ്ടാക്കിയ കോളിളക്കങ്ങൾ ചെറുതല്ല.

നടൻ മനോജ് കെ ജയനുമായുള്ള ഉർവശിയുടെ വിവാഹബന്ധത്തിന് കുറച്ച് വർഷങ്ങൾ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. 2000 ലായിരുന്നു താര വിവാഹം. പ്രണയ വിവാഹം ഉർവശിയുടെ വീട്ടുകാർ എതിർത്തെങ്കിലും നടി തന്റെ തീരുമാനവുമായി മുന്നോട്ട് പോയി. 2001 ൽ തേജാ ലക്ഷ്മി എന്ന മകളും ഉർവശിക്കും മനോജ് കെ ജയനും ജനിച്ചു. 2008 ലാണ് ഇരുവരും വേർപിരിയുന്നത്. വിവാഹമോചന സമയത്ത് ഉർവശിക്കെതിരെ മനോജ് കെ ജയൻ ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യവും ഉണ്ടായി. മകളുടെ സംരക്ഷണാവകാശം സംബന്ധിച്ചുള്ള തർക്കം കുറച്ച് നാൾ തുടർന്നിരുന്നു.

ഇപ്പോൾ കുഞ്ഞാറ്റയെന്ന് അറിയപ്പെടുന്ന തേജാലക്ഷ്മി സിനിമയിലേയ്ക്ക് ചുവട് വെയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. സുന്ദരിയായവൾ സ്റ്റൈല്ല എന്നാണ് സിനിമയുടെ പേര്. അച്ഛൻ മനോജ് കെ ജയനൊപ്പമാണ് ആദ്യ സിനിമയുടെ ലോഞ്ചിൽ പങ്കെടുക്കാൻ കുഞ്ഞാറ്റ എത്തിയത്. ഇപ്പോഴിതാ ചടങ്ങിൽ ഉർവശിയെ കുറിച്ച് മനോജ് കെ ജയൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ലോഞ്ചിൽ വികാരധീനനായാണ് മനോജ് കെ ജയൻ സംസാരിച്ചത്.

ചെന്നൈയിൽ പോയി അമ്മയുടെ സമ്മതവും അനുഗ്രഹവും വാങ്ങിയ ശേഷമാണ് കുഞ്ഞാറ്റ സിനിമ കമ്മിറ്റ് ചെയ്തതെന്നും മനോജ് കെ ജയൻ പറഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ്. ഏഴാമത്തെ വയസിൽ കുഞ്ഞിനേയും കൊണ്ട് ചെന്നൈയിൽ നിന്നും വരുമ്പോൾ ഒരിക്കലും ഇങ്ങനെയുള്ള കാര്യങ്ങൾ ഞാൻ ചിന്തിച്ചിട്ടില്ലായിരുന്നു. നന്നായി പഠിപ്പിക്കുക.

നല്ലൊരു ജോലിയൊക്കെ കിട്ടി കഴിയുമ്പോൾ നല്ലൊരു പയ്യനെ കണ്ടെത്തി കല്യാണം കഴിപ്പിച്ച് സന്തോഷമായി പറഞ്ഞ് അയക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. എല്ലാം അവളുടെ ഇഷ്ടത്തിന് അനുസരിച്ച് ചെയ്ത് ഞാൻ ജീവിച്ചു. എന്റെ കരിയറിൽ പോലും ഇടയ്ക്കിടെ ഗ്യാപ്പ് വന്നതിന് കാരണം. എന്റെ മകളെ അതുപോലെ പുന്നാരിച്ച് നോക്കിയതുകൊണ്ടാണ്. മോൾക്ക് സ്കൂളിൽ പോകാനുള്ള എളുപ്പം നോക്കിയാണ് ഞാൻ വീട് പോലും വാങ്ങിയത്.

പ്ലസ് ടു കഴിഞ്ഞ് ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ പഠിക്കണമെന്ന ആഗ്രഹം മോൾ പറഞ്ഞിരുന്നു. അതായിരുന്നു ആദ്യമായി അവൾ പറഞ്ഞ ആഗ്രഹം. വിടാൻ ചെറിയ ഭയമുണ്ടായിരുന്നുവെങ്കിലും അവൾ ധൈര്യം കാണിച്ചപ്പോൾ അവിടെ ചേർത്തു. പിന്നീട് ബാംഗ്ലൂരിൽ തന്നെ ജോലിയും ചെയ്തു. അപ്പോഴെല്ലാം മോള് സിനിമയിലേക്ക് വരുമോ ഇല്ലയോ എന്ന് അറിയില്ലായിരുന്നു.

സെൽഫ് മാർക്കറ്റിങ് ചെയ്യാത്ത നടനാണ് ഞാൻ. ആരെങ്കിലും വിളിച്ചാൽ മാത്രമാണ് സിനിമയിൽ അഭിനയിക്കാൻ പോകുന്നത്. അതുകൊണ്ട് തന്നെ മോള് സിനിമയിലേക്ക് വന്നാൽ ഞാൻ എങ്ങനെ മാനേജ് ചെയ്യും എന്നൊക്കെ ഓർത്ത് പേടിയായിരുന്നു. രണ്ട് വർഷം മുമ്പാണ് സിനിമ ഇഷ്ടമാണെന്നും അഭിനയിക്കാൻ താൽപര്യമുണ്ടെന്നും മോള് പറഞ്ഞത്. ആശയോടാണ് ആദ്യം പറഞ്ഞത്. ആശ മോൾക്ക് അമ്മ മാത്രമല്ല നല്ല സുഹൃത്ത് കൂടിയാണ്.

ആശയോടാണ് മോളുടെ കമ്യൂണിക്കേഷൻ കൂടുതൽ. ശേഷം മോളുടെ അഭിനയമോഹം ആളുകൾ അറിഞ്ഞോട്ടെയെന്ന് കരുതി വനിതയിൽ ഞാൻ ഒരു ഇന്റർവ്യുകൊടുത്തു. ഒരുപാട് ഓഫറുകളും വന്നു. അതുപോലെ അമ്മയോട് സിനിമയോട് താൽപര്യമുള്ള കാര്യം പറയാനും ഞാൻ പറഞ്ഞു. ചെന്നൈയിൽ പോകേണ്ടി വന്നാലും കുഴപ്പമില്ല. ഉർവശിയോട് പറയണമെന്നാണ് മോളോട് പറഞ്ഞത്. കാരണം അവളുടെ അനുഗ്രഹമാണ് ആദ്യം വാങ്ങേണ്ടത്.

ദക്ഷിണേന്ത്യ കണ്ട വേഴ്സറ്റാലിറ്റിയുള്ള നടിയാണ് ഉർവശി. അങ്ങനൊരാളുടെ മകളാണ് കുഞ്ഞാറ്റ. മോളുടെ കാര്യം വരുമ്പോഴെല്ലാം ഞാൻ ഇമോഷണലാകും. അങ്ങനെ കുഞ്ഞാറ്റ ചെന്നൈയിൽ പോയി. വളരെ സന്തോഷത്തോടെ അനുവാദം നൽകി. ഇന്ന് ഇവിടെ വരെ കാര്യങ്ങൾ എത്തി. പരസ്യ ചിത്രങ്ങൾ ചെയ്തിട്ടുള്ള ബിനു എന്നൊരാളാണ് കുഞ്ഞാറ്റയുടെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. ഉർവശിയാണ് ആദ്യം കഥ കേട്ടത്.

അവരുടെ അത്ര എക്സ്പീരിയൻസ് എനിക്കില്ലല്ലോ. അവർക്ക് ഇഷ്ടപ്പെട്ടു. അതിനുശേഷമാണ് ഞാൻ കഥ കേട്ടത്. ഉർവശിയും ചെറിയ വേഷങ്ങളിലൂടെയാണ് തുടങ്ങിയത്. ഞാനും അതുപോലെ തന്നെയാണ് കുഞ്ഞാറ്റ നടിയായി കാണാൻ എന്റെ അച്ഛനും ഏറെ ആഗ്രഹിച്ചിരുന്നുവെന്നും മനോജ് കെ ജയൻ പറഞ്ഞു. മനോജ്.കെ. ജയൻ്റെയും ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ കൊച്ചി ക്രൗൺ പ്ളാസാ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

കഴിഞ്ഞ കുറച്ചുനാളുകളായി തേജാ ലഷ്മിയുടെ അഭിനയ രംഗത്തേക്കുള്ള കടന്നു വരവിൻ്റെ അഭ്യൂഹങ്ങൾ ചലച്ചിത്ര രംഗത്ത് നിലനിന്നിരുന്നു. അതു ബ്രേക്ക് ചെയ്യുകയായിരുന്നു ഇവിടെ മനോജ്.കെ ജയൻ, ചിത്രത്തിൻ്റെ സംവിധായകൻ ബിനു പീറ്റർ, നിർമ്മാതാവ് മുഹമ്മദ് സാലി, ജയരാജ്, നടൻ സർജാനു, പ്രശസ്ത തിരക്കഥാകൃത്ത് സേതു, അലക്സ് ഈ കുര്യൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഈ പ്രഖ്യാപനം നടന്നത്.

സമ്പന്ന കുടുംബത്തിൽപ്പിറന്ന് ചിത്രശലഭത്തേപ്പോലെ പാറിനടന്ന് ജീവിതത്തെ സന്തോഷത്തോടെ ആസ്വദിക്കുന്ന സ്റ്റെല്ല എന്ന പെൺകുട്ടിയുടെ ജീവിതമാണ് ഹ്യൂമർ, ഇമോഷൻ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്. യുവനടന്മാരിൽ ശ്രദ്ധേയനായ സർജാനുവാണ് ഈ ചിത്രത്തിലെ നായകൻ.
ലാലു അലക്സും,കനിഹയും പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കു പുറമേ നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

വിവാഹമോചനത്തിന്റെ സമയത്തുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് മുമ്പൊരിക്കൽ ഉർവശി സംസാരിച്ച വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്. അതൊരു വിധിയാണ്. അതിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. മനസിന്റെ പ്രസന്നമായ കാര്യങ്ങളിലേക്ക് കടക്കുമ്പോഴാണ് മുന്നോട്ട് പോകാൻ കൂടുതൽ ആത്മവിശ്വാസം ഉണ്ടാകുന്നത്. വീണ്ടും വീണ്ടും പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കേണ്ട കാര്യമില്ല. കഴിഞ്ഞ് വന്ന വഴികളിൽ ദുർഘടമായ സംഭവങ്ങളുണ്ട്. അതിനെ തിരിഞ്ഞ് നോക്കാം. വീണ്ടും അവിടെ പോയി നിന്ന് അവിടെ നോക്കരുത്. അത് അർത്ഥശൂന്യമാണെന്ന് എനിക്ക് തോന്നുന്നെന്നും ഉർവശി അന്ന് വ്യക്തമാക്കി.

അമ്മയുടെ മനസിന്റെ പോസിറ്റിവിറ്റിയാണത്. വിഷമിക്കാനാണെങ്കിൽ എന്റെ അമ്മയ്ക്ക് ഒരിക്കലും കണ്ണീർ തോർന്ന സമയം ഉണ്ടാകില്ല. മറ്റെന്തോ നന്മയ്ക്ക് വേണ്ടിയാണെന്നാണ് ഓരോ കാര്യങ്ങൾ വരുമ്പോഴും ചിന്തിക്കാറ്. അതായിരിക്കും നല്ലതെന്നും ഉർവശി അഭിപ്രായപ്പെട്ടു. വിവാഹമോചനത്തിന്റെ സമയത്ത് ഉർവശിക്കെതിരെ സംസാരിച്ചെങ്കിലും പിന്നീട് മനോജ് കെ ജയൻ ഉർവശിയെ പ്രശംസിച്ചിട്ടുണ്ട്.

മകൾ തേജാ ലക്ഷ്മിയെക്കുറിച്ച് സംസാരിക്കവെയാണ് മനോജ് കെ ജയൻ ഉർവശിയെ പരാമർശിച്ചത്. ഞാനും ആക്ടറാണ് അവളുടെ അമ്മ ഉർവശിയും വലിയ നടിയാണ്. ഞങ്ങളുടെ മകൾക്ക് അഭിനയത്തിലാണ് വിധിയെങ്കിൽ അതിൽ സന്തോഷമേയുള്ളൂയെന്ന് അന്ന് മനോജ് കെ ജയൻ വ്യക്തമാക്കി. ഉർവശിയെ കാണാൻ ഇടയ്ക്കിടെ മകൾ തേജാ ലക്ഷ്മി എത്താറുണ്ട്.

രണ്ടാമത് വിവാഹം ചെയ്ത ശിവപ്രസാദിനൊപ്പം ചെന്നൈയിലാണ് ഉർവശി താമസിക്കുന്നത്. 2013 ലാണ് ഉർവശിയും ശിവപ്രസാദും വിവാഹിതരായത്. സ്വകാര്യമായാണ് വിവാഹം നടന്നത്. ഇഷാൻ പ്രജാപതി എന്ന മകനും ദമ്പതികൾക്ക് പിറന്നു. കൺസ്ട്രക്ഷൻ മേഖലയിലാണ് ശിവപ്രസാദ് പ്രവർത്തിക്കുന്നത്. തന്റെ സിനിമാ കരിയറിന് വലിയ പിന്തുണ ഭർത്താവ് നൽകുന്നുണ്ടെന്ന് ഉർവശി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

അടുത്തിടെയും ഉർവശി മകളെ കുറിച്ച് വാചാലയായിട്ടുണ്ട്. മകളുടെ മുറിയിലേയ്ക്ക് അനുവാദമില്ലാതെ കടന്നുചെല്ലില്ലെന്നാണ് ഉർവശി പറയുന്നത്. ഇത്ര വയസായിട്ടും ഒറ്റയ്ക്ക് യാത്ര ചെയ്യാനോ ഒരു മുറിയിൽ ഒറ്റയ്ക്ക് കഴിയാനോ എനിക്ക് ധൈര്യമില്ല. ചിലപ്പോൾ വളർന്നുവന്ന രീതി അങ്ങനെ ആയതുകൊണ്ടായിരിക്കാം, ഞാൻ കൂട്ടുകുടുംബത്തിലാണ് വളർന്നത്.

ഞാനും സഹോദരങ്ങളും രണ്ട് അമ്മുമ്മമാരുടെ കാവലിലാണ് വളർന്നത്. അതിനാൽത്തന്നെ കുട്ടിക്കാലത്ത് ഞങ്ങൾ ഒരുമിച്ചായിരുന്നു ഉറക്കം. ഒരു വാതിലും പൂട്ടാത്ത വീടായിരുന്നു ഞങ്ങളുടേത്. വാതിൽ അടച്ച് കിടക്കാൻ അമ്മ സമ്മതിക്കില്ല. പക്ഷെ ഇന്നത്തെ അവസ്ഥ അതല്ല. അനുവാദം ചോദിക്കാതെ ഞാൻ തേജയുടെ മുറിയിൽ കടക്കാറില്ല. അവൾ ഒറ്റയ്ക്ക് യാത്ര ചെയ്യും. ഒറ്റയ്ക്ക് ഒരു മുറിയിൽ കിടക്കും.

ആദ്യമൊക്കെ എനിക്ക് ടെൻഷനായിരുന്നു. മകൾ ബാംഗളൂരുവിൽ പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഇടയ്ക്ക് ഞാൻ ചെന്ന് കാര്യങ്ങളെല്ലാം സുരക്ഷിതമാണെന്ന് ഉറപ്പിക്കും. അതൊക്കെ പിന്നെ ഒഴിവാക്കി. ഞങ്ങൾ വളർന്ന രീതി വച്ചല്ല ഇപ്പോഴത്തെ കുട്ടികളെ വളർത്തേണ്ടതെന്ന് മനസിലായി. അവർ എന്നെപ്പോലെ ആവണ്ടന്ന് ഉറപ്പിച്ചു. കുട്ടികൾ സ്വാതന്ത്ര്യത്തോടെ വളരട്ടെ.

മകൾ പഠിച്ച് നല്ല ജോലിയൊക്കെ വാങ്ങി ജീവിക്കണം എന്നായിരുന്നു ആഗ്രഹം. അവളുടെ ജീവിതത്തിൽ സിനിമയുണ്ടാകുമെന്നൊന്നും കരുതിയിരുന്നില്ല. പഠനശേഷം മകൾ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്തിരുന്നു. നടിയുടെ മകൾ എന്ന ലേബലിലല്ല തേജ വളർന്നത്. ഒരു ഘട്ടത്തിൽ സുഹൃത്തുക്കൾ മകളോട് എന്തിനാണ് സിനിമയിൽ നിന്ന് അകന്ന് നിൽക്കുന്നതെന്ന് ചോദിച്ചു. അപ്പോഴാണ് അവൾ സിനിമയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. നല്ല വേഷങ്ങൾ വന്നാൽ ചെയ്യും എന്നും താരം പറഞ്ഞു.

മാത്രമല്ല, ബാംഗ്ലൂരിൽ പഠിച്ചതിനാൽ ഭാഷകൾ കൈകാര്യം ചെയ്യാൻ ഒരു പരിധി വരെ മകൾക്ക് പറ്റുന്നുണ്ടെന്നും ഉർവശി വ്യക്തമാക്കി. മകൾ എല്ലാ കഥാപാത്രങ്ങളും ചെയ്യണമെന്നാണ് ആഗ്രഹം. ഒപ്പം വെറുതെ വന്ന് പോകുന്ന കഥാപാത്രങ്ങൾ ചെയ്യരുത്. അത് എനിക്കും അവൾക്കും ഇഷ്ടമല്ല. സിനിമയുടെ വിജയത്തിന് കാരണമാകുന്ന കഥാപാത്രങ്ങളുണ്ട്. വിജയ സിനിമകളിൽ വന്ന് പോകുന്ന കഥാപാത്രങ്ങളുമുണ്ട്. ഇതിൽ ആദ്യത്തേതാണ് തനിക്കിഷ്ടമെന്നും ഉർവശി വ്യക്തമാക്കിയിരുന്നു.

Vijayasree Vijayasree :