വീടുകളും സ്ഥലവും മാറി മാറി താമസിച്ചു; പൂച്ചയെപോലെയാണ് തങ്ങളുടെ ജീവിതമെന്നു പലരും കളിയാക്കി!

ബിഗ് ബോസ് സീസൺ രണ്ടിലെ ഒരു പ്രധാന ടാസ്‌ക്കാണ് എന്നെ അറിയാം എന്ന സെക്ഷൻ. നിർദേശിക്കപ്പെടുന്ന മത്സരാർത്ഥി തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുകയാണ് ഇവിടെ ചെയ്യുന്നത്. ജീവിതത്തിലെ ഉയർച്ചകളും താഴ്ചകളും കയ്പ്പേറിയ നിമിഷങ്ങളും സ്വാധീനിച്ച വ്യക്തികളും എല്ലാം ഈ സെക്ഷനിൽ മറ്റുള്ളവവരോട് പങ്കുവെക്കപ്പെടുന്നു. ഓരോ മത്സരാർത്ഥിയെയും കൂടുതലായി അറിയാൻ സഹായിക്കുമെന്നതാണ് ഈ സെക്ഷന്റെ ഏറ്റവും വലിയ പ്രത്യേകത. സന്തോഷത്തോടെ പറഞ്ഞു തുടങ്ങുന്ന മത്സരാർത്ഥികൾ അവസാനം പൊട്ടികരയുകയാണ് ഇവിടെ പതിവ്. വികാരപരമായ രംഗങ്ങളാണ് ഈ നിമിഷങ്ങളിൽ അരങ്ങേറുന്നത്. 13 ദിനങ്ങൾ പിന്നിട്ടപ്പോൾ ഇതുവരെ രാജിനി ചാണ്ടി, ആര്യ, വീണ നായർ ,സോമദാസ്‌ , അലക്‌സാൻഡ്രിയ, എലീന പടിക്കൽ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. കഴിഞ്ഞ എപ്പിസോഡിൽ മഞ്ജു പത്രോസ് ആണ് തന്റെ ജീവിതത്തിലെ കറുത്ത ദിനങ്ങൾ മറ്റുള്ളവരോട് പങ്കുവെച്ചത്.

താൻ ഒരു കുഗ്രാമത്തിലാണ് ജനിച്ചു വളർന്നതെന്നു മഞ്ജു വെളിപ്പെടുത്തി. വളരെ ദാരിദ്രയാവസ്ഥയിലാണ് താൻ ജീവിച്ചത്. വീട്ടിൽ കറണ്ട് വരുന്നതും പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു. വീട്ടിൽ ആദ്യമായി ടെലിവിഷൻ വാങ്ങുന്നതും താൻ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന സമയത്തായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അച്ഛനും അമ്മയും തങ്ങളെ വളർത്തിയത്. അച്ഛൻ കൂലിപ്പണിക്കും വിറകു വെട്ടാനും ഒക്കെ പോകാറുണ്ടായിരുന്നു. അച്ഛൻ വളരെ ആരോഗ്യവാനായ മനുഷ്യനായിരുന്നു. ഉരുക്കു മനുഷ്യൻ എന്ന് തന്നെ പറയാം. സൂപ്പർ മാനെ പോലെ തങ്ങളുടെ എല്ലാ ആവശ്യങ്ങളും അച്ഛൻ നടത്തി തരുമായിരുന്നു. അതുകൊണ്ടു തന്നെ വലിയ കഷ്ടപാടുകളൊന്നും താൻ അറിഞ്ഞിരുന്നില്ല. എന്നാൽ വിവാഹത്തിന് ശേഷം തന്റെ ജീവിതം മാറി മറിയുകയായിരുന്നു.

ഭർത്താവിന് വളരെയധികം കടബാധ്യതകൾ ഉണ്ടെന്നു അദ്ദേഹം പറഞ്ഞാണ് അറിയുന്നത്. തന്റെ സ്വർണ്ണം മുഴുവനും കടം വീട്ടാനായി നൽകി. എന്നാൽ അതുകൊണ്ടൊന്നും അവസാനിച്ചില്ല. അതിനു ശേഷം തന്റെ സ്വർണ്ണം തിരികെ കണ്ടിട്ടില്ല. കടം പെരുകി പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലായി. ഭർത്താവിന് ഇടയ്ക്കിടയ്ക്ക് മാത്രമേ ജോലി ഉണ്ടാകുകയുള്ളൂ. ആ സമയങ്ങളിൽ വീട്ടു ചെലവിനായി വീണ്ടും കടം വാങ്ങി. ഇനി കടം വാങ്ങാത്തതായി ആരും തന്നെ ഉണ്ടായിരുന്നില്ല. വീടുകളും സ്ഥലവും മാറി മാറി താമസിച്ചു. പൂച്ചയെപോലെയാണ് തങ്ങളുടെ ജീവിതമെന്നു പലരും കളിയാക്കി. പൈസ കൊടുക്കാനുള്ളവർ വീട്ടിൽ വന്നും ഫോൺ വിളിച്ചും ഭീഷണിപ്പെടുത്താൻ തുടങ്ങി.

തനിക്ക് കാളിങ് ബെൽ കേൾക്കുമ്പോഴും ഫോണിന്റെ റിങ് കേൾക്കുമ്പോഴും പേടിയായിരുന്നു. കടക്കാരാണോ വിളിക്കുന്നതെന്നോർത്തു. തന്നോട് വളരെ മോശമായി കടം കൊടുക്കാനുള്ളവർ സംസാരിച്ചിട്ടുണ്ട്. അതൊക്കെ കേൾക്കുമ്പോൾ താൻ പൊട്ടി കരഞ്ഞിട്ടുണ്ട്. സഹിക്കാൻ പറ്റുമായിരുന്നില്ല. നീയാപണിക്കു പോകുമോ എന്ന് തന്നോട് വളരെ അടുത്ത ഒരു സുഹൃത്തു ചോദിച്ചു. വളരെ മോശം അവസ്ഥയിലും തനിക്കങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ല. തനിക്കതും സഹിക്കാനായില്ല. ഒരു സുഹൃത്തുക്കളും ആരോടും അങ്ങനെ ഒരിക്കലും ചോദിക്കരുത്. കടം എല്ലാം തീർത്തു ഒരു കുഞ്ഞു വീട് വെക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം. പൊട്ടിക്കരഞ്ഞു കൊണ്ട് മഞ്ജു വെളിപ്പെടുത്തി.

ഏവരും ചേർന്ന് മഞ്ജുവിനെ ആശ്വസിപ്പിച്ചു. കഷ്ടപ്പാടിന്റെ സമയങ്ങളിൽ കൂടെനിൽക്കാത്ത സുഹൃത്തുക്കൾ വേദനിപ്പിക്കുന്ന രീതിയിൽ സംസാരിച്ചാലും അതുക്കെ അവഗണിക്കണമെന്നു സാജു ഉപദേശിച്ചു. വികാര നിർഭരമായ നിമിഷങ്ങളായിരുന്നു കഴഞ്ഞ എപ്പിസോഡിൽ ബിഗ് ബോസ്സിൽ അരങ്ങേറിയത്.

manju talks about her family in bigboss

Vyshnavi Raj Raj :