മഞ്ജുവിന്റെ മൊഴി അതിപ്രധാനം, മഞ്ജു ആ മൊഴിയില്‍ ഉറച്ച് നിന്നാല്‍…; അതിനിര്‍ണായക ദിവസം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്‌റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നുവെങ്കിലും അതി കഴിഞ്ഞിരുന്നില്ല. ജനുവരി 31 നകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീം കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ കേസില്‍ ഇനിയും സാക്ഷികളെ വിസ്തരിക്കേണ്ടതുണ്ടെന്നതിനാല്‍ വിചാരണ നടപടി ക്രമങ്ങള്‍ നീണ്ട് പോകുകയാണ്. ഈ സാഹചര്യത്തില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ച് വിചാരണയ്ക്കായി കൂടുതല്‍ സമയം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ആവശ്യപ്പെട്ടേക്കും.

അതേസമയം അതിപ്രധാനമായ ഘട്ടത്തിലേക്കാണ് വിചാരണ ഇനി കടക്കുന്നത്. കേസിലെ നിര്‍ണായക സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ ക്രോസ് വിസ്താരമാണ് ഇനി നടക്കാനുള്ളത്. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവും ഉടന്‍ കോടതിയിലെത്തും. നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന് 6 വര്‍ഷം കഴിഞ്ഞിട്ടും വിചാരണ നീണ്ട് പോകുകയാണ്. 2017 ഫെബ്രുവരി 17 നാണ് ഓടുന്ന കാറില്‍ വെച്ചായിരുന്നു നടി അതിക്രൂരമായി ആക്രമിക്കപ്പെടുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പള്‍സര്‍ സുനി അടക്കമുള്ളവര്‍ അറസ്റ്റിലായി. നടന്‍ ദിലീപിന്റെ അറസ്‌റ്റോട് കൂടിയാണ് കേസില്‍ വഴി തിരിവ് ഉണ്ടാവുന്നത്. 85 ദിവസത്തോളം ജയിലില്‍ കിടന്നതിന് ശേഷമായിരുന്നു കേസില്‍ ദിലീപിന് ജാമ്യം ലഭിക്കുന്നത്. തുടര്‍ന്ന് ദിലീപിനെ എട്ടാം പ്രതിയാക്കി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടു.

2021 ല്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാകുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാല്‍കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം മാത്രം ബാക്കി നില്‍ക്കെ 2021 ഡിസംബറില്‍ ദിലീപിന് കുരുക്ക് മുറുക്കി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വന്‍ വെളിപ്പെടുത്തല്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് കേസില്‍ തുടരന്വേഷണം പ്രഖ്യാപിക്കുകയും വിചാരണ താത്കാലികമായ നിര്‍ത്തിവെയ്ക്കുകയും ചെയ്തു. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദീലീപ് ഗൂഢാലോചന നടത്തിയെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ ആദ്യ വെളിപ്പെടുത്തല്‍. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടിരുന്നുവെന്നും ഈ ദൃശ്യങ്ങള്‍ ദിലീപിന് വീട്ടില്‍ എത്തിച്ചത് നല്‍കിയത് നടന്റെ സന്തതസഹചാരിയായ ശരത് ആണെന്നും ബാലചന്ദ്രകുമാര്‍ പോലീസിന് മൊഴി നല്‍കി.

തന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട നിരവധി ശബ്ദരേഖകളും അന്വേഷണ സംഘത്തിന് ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു. ആറ് മാസത്തെ തുടരന്വേഷണത്തിന് ശേഷം കഴിഞ്ഞ ജൂലൈയിലാണ് കേസില്‍ അധിക കുറ്റപത്രം സമര്‍പ്പിക്കുന്നത്. ദിലീപിനെതിരെ തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള ഗുരുതരമായ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം. ശരതിനെ അഞ്ചാം പ്രതിയായും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തുടര്‍ന്ന് മാസങ്ങള്‍ക്കുള്ളില്‍ നിര്‍ത്തിവെച്ച വിചാരണ പുനരാരംഭിച്ചു. 39 സാക്ഷികളെയാണ് രണ്ടാം ഘട്ടത്തില്‍ വിസ്തരിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ദിലീപിന്റെ ആദ്യ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍, കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിംസണ്‍, കാവ്യയുടെ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സാഗര്‍ വിന്‍സെന്റ് എന്നിവരുടെ മൊഴി ഈ കേസില്‍ അതിപ്രധാനമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ മാസം 16 നാണ് മഞ്ജു വാര്യര്‍ കോടതിയിലെത്തുക. നേരത്തേ കേസില്‍ മഞ്ജുവിനെ വിസ്തരിച്ചിരുന്നു. അന്ന് പലരും കൂറുമാറിയെങ്കിലും അതിജീവിതയ്‌ക്കൊപ്പം മഞ്ജു ഉറച്ച് നിന്നു. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം തന്നോട് നടി വെളിപ്പെടുത്തിയതാണ് ഈ വൈരാഗ്യത്തിന് കാരണമെന്നുമായിരുന്നു മഞ്ജു നല്‍കിയ മൊഴി. മുന്‍പത്തെ മൊഴിയില്‍ മഞ്ജു ഉറച്ച് നിന്നേക്കുമെന്ന് തന്നെയാണ് വിവരം.

ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദ രേഖകളിലെ സംഭാഷണങ്ങള്‍ കേസില്‍ നിര്‍ണായകമാണ്. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരുടെ ശബ്ദമാണ് അതില്‍ ഉള്ളതെന്നാണ് ബാലചന്ദ്രകുമാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് ദിലീപ് തള്ളിയിരുന്നു. ഈ ശബ്ദങ്ങള്‍ ദിലീപിന്റേത് തന്നെയാണോയെന്ന തിരിച്ചറിയാനും മഞ്ജുവിനോട് ആവശ്യപ്പെട്ടേക്കും. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ മൊഴി അതിപ്രധാനമാണ്.

മഞ്ജുവിനെ വിസ്തരിച്ച് കഴിഞ്ഞാല്‍ വീണ്ടും ബാലചന്ദ്രകുമാറിനെ വിസ്തരിക്കും. ഇതിനോടകം ബാലചന്ദ്രകുമാറിന്റെ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി ക്രോസ് വിസ്താരമാണ് പൂര്‍ത്തിയാക്കാന്‍ ഉള്ളത്. എന്നാല്‍ വൃക്കാരോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ് ബാലചന്ദ്രകുമാര്‍.

തിരുവനന്തപുരത്താണ് അദ്ദേഹത്തിന്റെ ചികിത്സ നടക്കുന്നത് എന്നത് കൊണ്ട് തന്നെ കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നും വിചാരണ നടപടികള്‍ തിരുവനന്തപുരത്തേക്ക് മാറ്റി തരണമെന്നും ബാലചന്ദ്രകുമാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് വിചാരണ കോടതി അനുമതി നല്‍കിയിട്ടുണ്ട്. അതിപ്രധാനമായ കാര്യങ്ങളാണ് തനിക്ക് ഇനി കോടതിയില്‍ പറയാനുള്ളതെന്ന് പറയുകയാണ് ബാലചന്ദ്രകുമാര്‍. ഏറ്റവും പ്രധാനപ്പെട്ട ഏരിയ കവര്‍ ചെയ്യുന്ന മൊഴിയാണതെന്നും ഒരു അഭിമുഖത്തില്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞു. നീതിക്കായി ഏതറ്റം വരേയും പോരാടുമെന്നും ബാലചന്ദ്രകുമാര്‍ നേരത്തേ വ്യക്തമാക്കയിരുന്നു.

Vijayasree Vijayasree :