മോഹൻലാൽ യാതൊരുവിധ ബുദ്ധിമുട്ടുകളും നിർമ്മാതാക്കൾക്ക് ഉണ്ടാക്കാത്ത നടൻ, ജോലിയെ ദൈവമായി കാണുന്ന ആളാണ് അദ്ദേഹം; മണിയൻപിള്ള രാജു

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ പ്രായത്തിൽ തന്നെ നാടകത്തിലൂടെ അഭിനയം തുടങ്ങിയ നടൻ പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് മണിയൻപിള്ള രാജു. നായകൻ, സഹനടൻ, കൊമേഡിയൻ, വില്ലൻ, നിർമാതാവ് എന്ന് തുടങ്ങി മണിയൻപിള്ള രാജു കൈവെയ്ക്കാത്ത മേഖലകളില്ല.

മണിയൻപിള്ള രാജുവിന്റെ സംവിധാനത്തിൽ പുറത്തെത്തിയ സൂപ്പ‍ർഹിറ്റ് ചിത്രമായിരുന്നു ചോട്ടാ മുംബൈ. മലയാളികൾ ഒരുകാലത്ത് ഏറ്റവും വലിയ രീതിയിൽ ഏറ്റെടുത്ത ചിത്രമായിരുന്നു ഛോട്ടാ മുംബൈ. മോഹൻലാലിനെ മുൻപ് ഒരിക്കലും കാണാത്ത രീതിയിലുള്ള വ്യത്യസ്‌തമായ വേഷത്തിലാണ് ഈ ചിത്രത്തിൽ സംവിധായകൻ അൻവർ റഷീദ് അവതരിപ്പിച്ചത്. വമ്പൻ താരനിര തന്നെ അണിനിരന്ന ചിത്രം വീണ്ടും തിയ്യേറ്ററുകളിൽ എത്തുകയാണ്.

ഈ വേളയിൽ ഈ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ മണിയൻപിള്ള രാജു. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയും മണിയൻപിള്ള രാജു തന്നെയാണ് അവതരിപ്പിച്ചത്. ചിത്രം റീറിലീസ് ചെയുന്ന വേളയിലാണ് ഷൂട്ടിംഗ് വിശേഷങ്ങൾ ഉൾപ്പെടെ പങ്കുവച്ചുകൊണ്ട് മണിയൻപിള്ള രാജു രംഗത്ത് വരുന്നത്. മോഹൻലാൽ യാതൊരുവിധ ബുദ്ധിമുട്ടുകളും നിർമ്മാതാക്കൾക്ക് ഉണ്ടാക്കാത്ത നടൻ ആണെന്നും ജോലിയെ ദൈവമായി കാണുന്ന ആളാണെന്നും മണിയൻപിള്ള രാജു പറയുന്നു.

2007ലെ പ്രസാദ് ലാബിലെ എല്ലാ ഡിജിറ്റലുകളും ഡാമേജ് ആയിപ്പോയി, ഈശ്വരാധീനം എന്ന് പറഞ്ഞാൽ മതിയല്ലോ ഛോട്ടാ മുംബൈയുടേത് മാത്രം ഒന്നും ആയില്ല. സൗണ്ട് പിന്നെ ഞാനൊരു ഹാർഡ് ഡിസ്‌കിലേക്ക് മാറ്റിയിരുന്നു. സിനിമാസ്കോപ് ആയിരുന്നു ഇത്, അതുകൊണ്ട് മാറ്റങ്ങൾ ഒന്നും വരുത്തേണ്ടി വന്നിരുന്നില്ല. ഇതൊരു തിയേറ്റർ എക്‌സ്‌പീരിയൻസ് വേണ്ട പടമാണ്. എല്ലാവരും കണ്ട സിനിമയാണ്, എന്നാലും ഒടിടിയിൽ ഒന്നും വരാത്തത് കൊണ്ട് ഇത് കാണാൻ താൽപര്യപ്പെടും.

ആ പടത്തിൽ ഞാൻ കൊണ്ടുവന്ന പുതുമുഖങ്ങൾ ആയിരുന്നു സംഗീത സംവിധായകൻ രാഹുൽ രാജ്, അയാൾ ഈ പടത്തോടെ വലിയ ആളായി. പിന്നെ പോസ്‌റ്ററുകൾ ഡിസൈൻ ചെയ്‌ത കോളിൻസ്. മനോഹരമായ പോസ്‌റ്റർ ആയിരുന്നു. മോഹൻലാലിന്റെ ലുക്ക് ഒക്കെ അൻവർ റഷീദിന്റെ ഐഡിയ ആയിരുന്നു. ആദ്യം മോഹൻലാലിന്റെ ഡ്രസ് വന്നത് ബോംബെയിൽ നിന്നായിരുന്നു.

അതിൽ അൻവർ തൃപ്‌തനായില്ല. അങ്ങനെ അതൊക്കെ മാറ്റുകയായിരുന്നു. വില കുറഞ്ഞ ഡ്രസുകൾ വാങ്ങുന്ന സ്ഥലത്ത് നിന്ന് വാങ്ങിയയാണ് ഉപയോഗിച്ചത്. പെന്റാ മേനകയിൽ നിന്നും വാങ്ങിയവ ആയിരുന്നു, അന്നത്തെ വില കുറഞ്ഞ ഡ്രസുകൾ ആയിരുന്നു ലാലിന് നൽകിയത്. അദ്ദേഹത്തിന് പിന്നെ ചുളിഞ്ഞത് ആയാലും ചെളി ഉള്ളതായാലും പഴയത് ആയാലും ഒന്നും ഒരു പ്രശ്‌നവുമില്ല.

ജനുവരി ഒരു ഓർമ്മ എന്ന സിനിമയിൽ മോഹൻലാൽ ഉപയോഗിക്കുന്നത് ശരിക്കും റോഡിൽ ഇട്ട് വിൽക്കുന്ന സ്വറ്ററുകൾ ഒക്കെയാണ്. ചെട്ടികുളങ്ങര എന്ന പാട്ടിൽ ജയൻ ആയിരുന്നില്ല ശരിക്കും പറഞ്ഞാൽ ഞങ്ങളുടെ റഫറൻസ്. അതിൽ ഒരു തെലുഗു സ്‌റ്റൈൽ പിടിക്കാമെന്നാണ് വിചാരിച്ചത്. അങ്ങനെയാണ് അതിന് പറ്റിയആളുകളെ കൊണ്ട് വന്നത്.

മോഹൻലാലിന് വ്യത്യസ്‌തമായി അവതരിപ്പിക്കണം എന്നതായിരുന്നു പ്ലാൻ. വാസ്കോ ഡി ഗാമ എന്നുള്ള പാട്ട് എടുക്കാൻ ഏതാണ്ട്‌ മൂന്ന് നൈറ്റ് വേണ്ടി വന്നു. അതുകഴിഞ്ഞിട്ടാണ് ആക്ഷൻ സീക്വൻസ് എടുക്കുന്നത്. അതിന് ഏതാണ്ട് എട്ട് ദിവമെടുത്തു. അന്ന് പാപ്പാനി ഒക്കെ റെഡി ആക്കി നിർത്തിയിരുന്നു. പിന്നെ ഈ പാട്ട് എടുക്കാൻ നമ്മൾ ഒരു ഡാൻസ് മാസ്‌റ്ററെ കൊണ്ട് വരികയായിരുന്നു. പുള്ളിയുടെ ഡേറ്റുകൾ ഒക്കെ വിചാരിച്ചത് പോലെയായില്ല, മാറി.

പുള്ളി രാത്രി എത്തിയിട്ട് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പോവണം. ഞാൻ പറഞ്ഞു എന്തേലും പൈസ കൊടുത്തു വിട്ടേക്കാം എന്ന്. അപ്പോൾ മോഹൻലാൽ പറഞ്ഞു അതുവേണ്ട വലിയ ആളല്ലേ നമുക്ക് എടുക്കാമെന്ന്. ഫൈറ്റ് തീരുമ്പോൾ പുലർച്ചെ ആറ് മണിയാവുമെന്ന് ഞാൻ പറഞ്ഞപ്പോൾ എട്ട് മണിക്ക് തിരിച്ചു വന്നാൽ പോരെ എന്നായിരുന്നു ലാൽ ചോദിച്ചത്. പുലർച്ചെ ആറ് മണിക്ക് പോവുന്ന പുള്ളി എട്ട് മണിക്ക് ഉറക്കവും പോലുമില്ലാതെ എത്തി.

എങ്ങനെയുണ്ട് എന്നൊക്കെ ചോദിച്ച് അവിടെയുണ്ടായിരുന്നു. ആ സമയത്ത് ഒൻപത് ദിവസം ഉറങ്ങാതെ നിന്ന ആളാണ് ഫുൾ എനർജിയിൽ ഡാൻസ് കളിക്കുന്നത്. മോഹൻലാൽ ഒരാൾക്ക് പോലും ബുദ്ധിമുട്ട് ഉണ്ടാക്കാറില്ല. തുടരും എന്ന ചിത്രത്തിൽ പോലും വയ്യാതെയാണ് പുള്ളി ഫൈറ്റ് ചെയ്യുന്നത്. മാർട്ടിൻ പ്രക്കാട്ടിനെ ആദ്യ സിനിമയിൽ തന്നെ കൊന്നത് കൊണ്ട് പിന്നെ പുള്ളി എന്നെ വിളിച്ചിട്ടേ ഇല്ല എന്നും മണിയൻപിള്ള രാജു പറയുന്നു.

അതേസമയം, ക്യാൻസർ രോഗബാധിതനായിരുന്നെങ്കിലും ഇപ്പോൾ ആരോഗ്യവാനായിരിക്കുന്നുവെന്നും മണിയൻപിള്ള രാജു പറഞ്ഞിരുന്നു. തൊണ്ടയിൽ ക്യാൻസർ ആയിരുന്നു. ക്യാൻസർ സർവൈവർ എന്ന് പറയാം. 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോൾ ഓക്കെയായി. തുടക്കത്തിൽ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോൾ ഫിറ്റ് ആണ്. ചികിത്സയുടെ സമയത്ത് ചില പടങ്ങളൊക്കെ വന്നെങ്കിലും ചെയ്യാൻ സാധിച്ചില്ല. ഈ മാസം മുതൽ എന്തായാലും പുതിയ പടങ്ങൾ ചെയ്തു തുടങ്ങുമെന്നും അദ്ദേഹം പറയുന്നു.

ചിലര് പറയും അസുഖ കാര്യം ഒന്നും വെളിയിൽ പറയരുതെന്ന്. അതുകൊണ്ട് എന്ത് കാര്യമാണുള്ളത്. നമുക്ക് ഒരു അസുഖം വന്നാൽ പറയണം. അതായത് എന്തുകൊണ്ട് ക്ഷീണിച്ചു എന്നൊക്കെയുള്ള കാര്യം പറയണം. ഇടയ്ക്ക് നന്നായി ക്ഷീണിച്ചു. എനിക്ക് 82 കിലോ ഉണ്ടായിരുന്നു. അസുഖം കഴിഞ്ഞപ്പോഴത്തേക്കും 16 കിലോ കുറഞ്ഞു. അപ്പോൾ 66 ആയി. ഇപ്പം ഏതാണ്ട് 69 അടുത്തത് എത്തി. ഇനി ഒരു 72 ആക്കണം. അതാണ് എന്റെ ഉയരത്തിന് ആവശ്യമായ ഭാരം.

ശ്രീകുമാരൻ തമ്പി സാറിന്റെ മോഹിനിയാട്ടത്തിലൂടെയാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. ഇപ്പോൾ 50 വർഷമായി. മലയാളത്തിൽ ഏറ്റവും നല്ല ഭക്ഷണം കൊടുക്കുന്നത് ഞാനാണ്. യൂണിറ്റിൽ ഒരു നായകൻ ഓറഞ്ച് ജ്യൂസ് കുടിക്കുമെങ്കിൽ എന്റെ സെറ്റിലെ എല്ലാവർക്കും ഓറഞ്ച് ജ്യൂസ് കഴിക്കാൻ ലഭിച്ചിരിക്കണം. അത് നിർബന്ധമാണ്. അല്ലാതെ ഇവരുടെയൊക്കെ മുമ്പിലൂടെ നായികനും നായികയ്ക്കും മാത്രം ജ്യൂസ് കൊടുക്കുന്ന പരിപാടിയില്ല. കാരണം ഞാനൊക്കെ അത് കണ്ട് ഒരുപാട് വിഷമിച്ച് ഇരുന്നിട്ടുണ്ടെന്നും മണിയൻ പിള്ള രാജു പറഞ്ഞിരുന്നു.

തുടരും എന്ന സിനിമ ഇറങ്ങുന്നതിന് ഒരാഴ്ച മുമ്പ് ഞാൻ ചിപ്പിയോട് പറഞ്ഞിരുന്നു ഇതോടെ രഞ്ജിത് മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡ്യൂസർ ആകുമെന്ന്. അതുപോലെ തന്നെ റിലീസിന്റെ അന്ന് രാവിലെ സമാനമായ ഒരു മെസേജ് തരുൺ മൂർത്തിക്കും അയച്ചിരുന്നു. രാജു ചേട്ടന്റെ പ്രഡിക്ഷൻ കറക്ടായെന്ന് പടം റിലീസ് ചെയ്തതിന് ശേഷം തരൂൺ പറഞ്ഞു.

ഏതാണ് പത്ത് കൊല്ലമായിട്ട് ഈ ഒരു വിഷയവുമായിട്ട് നടക്കുകയാണ് രഞ്ജിത്ത്. പല സംവിധായകർ വന്നെങ്കിലും ഒന്നും മുന്നോട്ട് പോയില്ല. ഒടുവിൽ തരുൺ മൂർത്തി വന്നതോടെയാണ് ആ കോംമ്പോ സെറ്റാകുന്നത്. എന്റെ പേര് അതിന് അകത്ത് സജസ്റ്റ് ചെയ്തത് രഞ്ജിത്താണ്. ഞാൻ മേക്കപ്പ് ഒക്കെ ഇട്ട് ചെന്നപ്പോൾ സംവിധായകൻ ഹാപ്പി ആയിരുന്നില്ല. എന്നാൽ അരമണിക്കൂറിനുള്ളിൽ തന്നെ മേക്കപ്പ് മാന്റെ സഹായത്തോടെ ലുക്ക് മാറ്റി ചെന്നപ്പോൾ എല്ലാവരും ഹാപ്പിയായി.

മോഹൻലാലും ഞാനും ദിവസവും വിളിക്കുന്നവരും തമാശ പറയുന്നുവരും ആണ്. തുടരും റിലീസിന് മുമ്പ് അതുപോലെ അദ്ദേഹത്തെ വിളിച്ച് ഇത് ലാലിന്റെ ശക്തമായ തിരിച്ച് വരവ് ആയിരിക്കുമെന്ന് പറഞ്ഞിരുന്നു. അതിന് ഞാൻ എവിടെയാണ് പോയത് എന്നായിരുന്നു അദ്ദേഹം ചിരിച്ചുകൊണ്ട് ചോദിച്ചതെന്നും മണിയൻപിള്ള പറയുന്നു.

വർഷങ്ങളായി സിനിമയിൽ തുടരുന്ന അദ്ദേഹത്തിന് സിനിമയിൽ നിന്നും നിരവധി സൗഹൃദങ്ങളുമുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവരൊക്കെയായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് മണിയൻപിള്ള രാജു. ഇതിൽ മോഹൻലാലുമായി സിനിമയിൽ എത്തുന്നതിന് മുന്നേയുള്ള സൗഹൃദമാണ് നടന്റെത്. സ്‌കൂൾ കാലഘട്ടത്തിൽ മോഹൻലാലിനെ ആദ്യമായി നാടകത്തിൽ അഭിനയിപ്പിച്ചത് മണിയൻപിള്ള രാജുവാണ്. പിന്നീട് സിനിമയിൽ എത്തിയപ്പോഴും ആ സൗഹൃദം തുടർന്നു നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ചു.

അതേസമയം, 90 കളിലെ പ്രേക്ഷകരെ രസിപ്പിച്ച ഹിറ്റ് കോമ്പോയാണ് മോഹൻലാൽ മണിയൻപിള്ള രാജു കൂട്ടുകെട്ട്. നീണ്ട 13 വർഷങ്ങൾക്ക് ശേഷം ആ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുകയാണ്. എന്നാൽ ഇത്രയും കാലം എന്തുകൊണ്ട് മോഹൻലാലിനൊപ്പം സിനിമകൾ ചെയ്തില്ല എന്ന ചോദ്യത്തിനും മണിയൻപിള്ള രാജു മറുപടി പറഞ്ഞു.

എല്ലാ ദിവസവും താനും ലാലും ഫോണിലൂടെ സംസാരിക്കാറുണ്ടെന്നും, തമാശകൾ പറയാറുണ്ടെന്നും മണിയൻപിള്ള രാജു പറഞ്ഞു. ഇടക്കൊക്കെ തമ്മിൽ കാണാറുണ്ടെന്നും, എന്നാൽ സംസാരിച്ചു കഴിഞ്ഞ ശേഷം അടുത്ത സിനിമയിൽ എന്നെക്കൂടെ ഉൾപ്പെടുത്തണമെന്ന് പറയാൻ തോന്നാറില്ലെന്നും താരം പറഞ്ഞു. ഒന്നുകിൽ തനിക്ക് പറ്റിയ വേഷം ആ സിനിമയിൽ ഉണ്ടാകാറില്ലെന്നായിരിക്കാം അല്ലെങ്കിൽ തന്റെ അഭിനയം മോശമായതുകൊണ്ടാകാം തന്നെ വിളിക്കാത്തതെന്നും മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു.

‘മോഹൻലാലും ഞാനും ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട് 13 വർഷമായി. ഞങ്ങള് തമ്മിൽ എന്നും ഫോൺ വിളിച്ച് സംസാരിക്കു, തമാശകൾ പറയും, ഇടയ്‌ക്കൊക്കെ കാണും. പക്ഷേ എല്ലാം കഴിഞ്ഞ് അടുത്ത സിനിമയിൽ എനിക്ക് കൂടി ഒരു വേഷം തരണമെന്ന് പറയാൻ ഒരു മടി ഉണ്ട്. അതുകൊണ്ട് അങ്ങോട്ട് കയറി ചാൻസ് ചോദിക്കാറില്ല.

അങ്ങനെ എല്ലാ സിനിമയിലും ചാൻസ് ചോദിക്കുന്നവരുണ്ട്. എല്ലാ സിനിമയിലും അവർ അഭിനയിക്കുന്നുമുണ്ട് എനിക്ക് എന്തോ അങ്ങനെ ചെയ്യാൻ തോന്നാറില്ല. ഒന്നുകിൽ എനിക്ക് പറ്റിയ വേഷം ആ സിനിമയിൽ ഉണ്ടാകാത്തതു കൊണ്ടാകാം, അല്ലെങ്കിൽ എന്റെ അഭിയം മോശമായതുകൊണ്ടാകാം എന്നെ വിളിക്കാത്തത്. എനിക്ക് അതിൽ വിഷമമൊന്നുമില്ല,’ മണിയൻപിള്ള രാജു പറഞ്ഞു.

മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മണിയൻപിള്ള രാജു എത്തിയപ്പോഴുള്ള ചിത്രങ്ങളും വീഡിയോകളും കണ്ടപ്പൊഴായിരുന്നു മണിയൻപിള്ള രാജുവിന്റെ രൂപ മാറ്റം എല്ലാവരും ശ്രദ്ധിച്ചത്. കോവിഡിന് പിന്നാലെ ന്യുമോണിയ ബാധിച്ച് മരണത്തിനും ജീവനും ഇടയിലുള്ള നൂൽപാലത്തിലൂടെ നടക്കേണ്ടി വന്ന അവസ്ഥയുണ്ടായതിനെ കുറിച്ച് ഒരു വർഷം മുമ്പ് മണിയൻ പിള്ള രാജു തുറന്ന് പറഞ്ഞിരുന്നു. രോഗത്തിന്റെ ഒരു ഘട്ടത്തിൽ ശബ്ദം പോലും നഷ്ടപ്പെട്ടിരുന്നു. കോവിഡ് രോഗം നൽകിയ ഏകാന്തതയും ശബ്ദം നഷ്ടപ്പെട്ടതിന്റെ വേദനയും ചേർന്നപ്പോൾ ആകെ വിഷമിച്ചു. മനസ് ദുർബലമാകാതെ പിന്തുണച്ചത് ഡോക്ടർമാർ ആയിരുന്നുവെന്നും നടൻ പറഞ്ഞിട്ടുണ്ട്.

Vijayasree Vijayasree :