” അതിനു ശേഷം ഇന്നുവരെ ഞാന്‍ ബ്രെയിന്‍ ഫ്രൈ കഴിച്ചിട്ടില്ല.കഴിക്കുകയുമില്ല ” – സുരേഷ് ഗോപിയുടെ ആ തീരുമാനത്തിന് പിന്നിലെ വേദനിപ്പിക്കുന്ന സംഭവം പങ്കു വെച്ച് മണിയൻപിള്ള രാജു

” അതിനു ശേഷം ഇന്നുവരെ ഞാന്‍ ബ്രെയിന്‍ ഫ്രൈ കഴിച്ചിട്ടില്ല.കഴിക്കുകയുമില്ല ” – സുരേഷ് ഗോപിയുടെ ആ തീരുമാനത്തിന് പിന്നിലെ വേദനിപ്പിക്കുന്ന സംഭവം പങ്കു വെച്ച് മണിയൻപിള്ള രാജു

മണിയൻപിള്ള രാജുവും സുരേഷ് ഗോപിയും അടുത്ത സുഹൃത്തുക്കളാണ്. ആ സൗഹൃദം തുടങ്ങിയത് തന്നെ മണിയൻപിള്ള രാജുവിന്റെ വിശപ്പോടെയാണ്. രസകരവും ഒപ്പം നൊമ്പരപെടുത്തുകയും ചെയ്യുന്ന ആ സംഭവം പങ്കു വെയ്ക്കുകയാണ് മണിയൻപിള്ള രാജു.

“അക്കരെനിന്നൊരു മാരന്‍’ എന്ന സിനിമയുടെ സംവിധായകന്‍ ഗിരീഷായിരുന്നു. ഗിരീഷിന്റെ ‘കട്ടുറുമ്പിനും കാതുകുത്ത്’ എന്ന സിനിമയിലും ഞാനായിരുന്നു നായകന്‍. കൊല്ലത്ത് ഷൂട്ടിങ്. എനിക്ക് അന്ന് അത്യാവശ്യമായി ചെന്നൈയില്‍ ഷൂട്ടിങ്ങിന് പോകണം. എന്റെ ഷൂട്ടിങ് രാവിലെ പത്തുമണിക്ക് കഴിയുമെന്ന് പറഞ്ഞിരുന്നു. ഒടുവില്‍ ഉച്ചയ്ക്കു രണ്ടു മണിയായപ്പോള്‍ വല്ലവിധവും ഷൂട്ടിങ് കഴിഞ്ഞു. രണ്ടേകാലോടുകൂടി എന്നെ അവര്‍ കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തിച്ച് മദ്രാസ് മെയിലില്‍ കേറ്റിവിട്ടു. ഭക്ഷണം കഴിക്കാനായില്ല. വിശന്നു തളര്‍ന്ന് ട്രെയിനില്‍ കയറി. ഞാനാണെങ്കില്‍ കൃത്യസമയത്തു ഭക്ഷണം കഴിക്കുന്ന ആളാണ്.

അന്നു ട്രെയിനിലും ഭക്ഷണമൊന്നും കിട്ടിയില്ല. ഇനി കോട്ടയത്തു ചെന്നാലെ ഭക്ഷണം കിട്ടൂ. അങ്ങനെ വിഷമിച്ചു നില്ക്കുമ്പോള്‍ വെളുത്തു സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ എന്റെ അടുത്തു വന്നു ചോദിച്ചു:
‘ രാജുച്ചേട്ടനല്ലേ?’
‘ അതേ’
‘ എന്റെ പേര് സുരേഷ് ഗോപി’
‘നീ എന്തു ചെയ്യുന്നു?’
‘എനിക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ചെന്നൈയില്‍ പോകുകയാണ്. ഞാന്‍ രാജുച്ചേട്ടന്റെ പടങ്ങളൊക്കെ കാണാറുണ്ട്. രാജുച്ചേട്ടനുള്ള ടി.പി. ബാലഗോപാലന്‍ എം.എയില്‍ ഞാന്‍ ചാന്‍സ് ചോദിച്ചു വന്നിരുന്നു. പരിചയപ്പെടാന്‍ പറ്റിയില്ല.’
പറയുന്നതിനിടയില്‍ അവന്‍ തിരക്കി: ‘എന്താ രാജുച്ചേട്ടന്റെ കയ്യൊക്കെ വിറയ്ക്കുന്നത്. വല്ലാതെ ഇരിക്കുന്നല്ലോ?’
‘എനിക്ക് വിശപ്പ് സഹിക്കാന്‍ പറ്റുന്നില്ല. രാവിലെമുതല്‍ ഷൂട്ടിങ്ങായിരുന്നു. നല്ല വിശപ്പുണ്ട്.’ ഞാന്‍ പറഞ്ഞു.
അവന്‍ ബാഗില്‍നിന്ന് ഒരു പൊതിയെടുത്ത് മുന്‍പില്‍ വെച്ചു; ‘രാത്രി കഴിക്കാന്‍ അമ്മ തന്നയച്ചതാണ്. ചേട്ടന്‍ കഴിക്ക്; രാത്രി നമുക്ക് പുറത്തുനിന്ന് എന്തെങ്കിലും വാങ്ങാം.’

കവര്‍ തുറന്നപ്പോള്‍ നല്ല മണം. നാവില്‍ വെള്ളമൂറി. ചപ്പാത്തിയും ആടിന്റെ ബ്രെയിന്‍ ഫ്രൈയുമാണ്. ആര്‍ത്തിയോടെ കഴിച്ചു. ആ സംഭവം ഞാന്‍ ഒരിക്കലും മറക്കില്ല. അതിനുശേഷം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. സുരേഷ് ഗോപി മലയാള സിനിമയിലെ സജീവസാന്നിധ്യമായി.

അങ്ങനെ ഇരിക്കെയാണ് സുരേഷ് ഗോപിയുടെ മകള്‍ തിരുവനന്തപുരത്തിനും കഴക്കൂട്ടത്തിനുമിടയ്ക്ക് പള്ളിപ്പുറത്തുവെച്ച് കാര്‍ ആക്‌സിഡന്റില്‍ മരിച്ച ദുഖകരമായ സംഭവം നടക്കുന്നത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം. വേറെ മുറിവൊന്നുമില്ല. അറിഞ്ഞയുടനെ ഞാന്‍ മെഡിക്കല്‍ കോളേജില്‍ പോയി മോളെ കണ്ടു. സുന്ദരിക്കുട്ടി. മരിച്ചെന്നു തോന്നില്ല. ഉറങ്ങിക്കിടക്കുകയാണെന്നേ തോന്നു. അന്നു ഞാന്‍ പുറത്തുപോയി അവള്‍ക്കിടാന്‍ ഒരു മഞ്ഞ ഫ്രോക്ക് വാങ്ങി. അവള്‍ക്ക് മഞ്ഞ ഫ്രോക്ക് ഇഷ്ടമാണെന്ന് കേട്ടിട്ടുണ്ട്. അതിട്ടാണ് കൊല്ലത്തേക്കു കൊണ്ടുപോയത്. വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ സുരേഷ് ഗോപി പറഞ്ഞു; ‘മോളുടെ മരണശേഷം ഇന്നുവരെ ഞാന്‍ ബ്രെയിന്‍ ഫ്രൈ കഴിച്ചിട്ടില്ല. ഇനി കഴിക്കുകയുമില്ല.”.

maniyanpilla raju about suresh gopi

Sruthi S :