കലാഭവന്‍ ഹനീഫിനെ കാണാനെത്തി മമ്മൂട്ടി, മകനെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച് നടന്‍

അന്തരിച്ച പ്രിയ കലാകാരന്‍ കലാഭവന്‍ ഹനീഫിനെ അവസാനമായി കാണാനെത്തി മമ്മൂട്ടി. ആന്റോ ജോസഫിനും പിഷാരടിക്കും ഒപ്പമാണ് മമ്മൂട്ടി ഹനീഫിന്റെ വീട്ടില്‍ എത്തിയത്. സങ്കടത്തോടെ നില്‍ക്കുന്ന മകനെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ചാണ് മമ്മൂട്ടി മടങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു കലാഭവന്‍ ഹനീഫ് മരണപ്പെട്ടത്.

ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കലാഭവന്‍ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്. എറണാംകുളം ജില്ലയിലെ മട്ടാംചേരിയില്‍ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്.

വിദ്യാഭ്യാസത്തിന് ശേഷം ഒരു സെയില്‍സ്മാനായി അദ്ദേഹം ജോലിചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനില്‍ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവന്‍ ട്രൂപ്പിലെ പ്രധാന മിമിക്രി ആര്‍ട്ടിസ്റ്റായി അദ്ദേഹം മാറി.1990ല്‍ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് കലാഭവന്‍ ഹനീഫ് സിനിമയില്‍ തുടക്കംകുറിയ്ക്കുന്നത്.

ഈ പറക്കും തളിക, പാണ്ടിപ്പട, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ഉസ്താദ് ഹോട്ടല്‍, ദൃശ്യം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായി. സിനിമകള്‍ കൂടാതെ അറുപതോളം ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ‘കോമഡിയും മിമിക്‌സും പിന്നെ ഞാനും’ അടക്കം പല ടെലിവിഷന്‍ ഷോകളുടെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും വിദേശത്തുമായി നിരവധി മിമിക്രി ഷോകളില്‍ ഹനീഫ് പങ്കെടുത്തിട്ടുണ്ട്.

Vijayasree Vijayasree :