മമ്മൂട്ടിയുടെ ബാപ്പയുടെ ആഗ്രഹം നടക്കാതെ പോയതിങ്ങനെ;മമ്മുട്ടി പറയുന്നു!

48 വര്‍ഷത്തോളം സിനിമാ ജീവിതം പൂര്‍ത്തിയാക്കിയിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. 1971 ലെ ആഗസ്റ്റ് ആറിനായിരുന്നു മമ്മൂട്ടിയുടെ ആദ്യ ചിത്രമെത്തുന്നത്. 2019 ലെത്തുമ്പോള്‍ 48 വര്‍ഷം പൂര്‍ത്തിയായി. ഈ സന്തോഷത്തിലായിരുന്നു മമ്മൂട്ടി ആരാധകരും മലയാള സിനിമാപ്രേമികളും. മമ്മൂട്ടിയെ ഒരു ഡോക്ടര്‍ ആക്കണമെന്നയിരുന്നു അദ്ദേഹത്തിന്റെ ബാപ്പയുടെ ആഗ്രഹം. എന്നാല്‍ വക്കീല്‍ ആയ മമ്മൂട്ടി പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു.

2010 ല്‍ കേരള സര്‍വ്വകലാശാലയാണ് ഹോണററി ഡോക്ടറേറ്റ് നല്‍കി മമ്മൂട്ടിയെ ആദരിച്ചത്. 9 വര്‍ഷങ്ങള്‍ക്ക് നടന്ന ചടങ്ങിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. അന്നാണ് തന്നെ ഒരു ഡോക്ടറാക്കണമെന്നായിരുന്നു ബാപ്പയുടെ സ്വപ്നമം സിനിമ തലയ്ക്ക് പിടിച്ച് നടന്നത് കൊണ്ട് അതോക്കെ നഷ്ടപ്പെട്ടതെന്നുമടക്കം മെഗാസ്റ്റാര്‍ മനസ് തുറന്നത്.

മമ്മൂട്ടിയ്ക്ക് അല്‍പ്പം അഹങ്കാരമുണ്ടെന്ന് സുഹൃത്തുക്കള്‍ പോലും പറയും. എന്നാല്‍ അത് കെട്ടിലും മട്ടിലും മാത്രമേയുള്ളു. ഉള്ളൊന്ന് ചികഞ്ഞാല്‍ നിങ്ങളെ പോലെ സ്‌നേഹവും കാരുണ്യവും വാത്സല്യവും വികാര വായ്പുമെല്ലാമുള്ള മനുഷ്യനാണ് ഞാനും… മമ്മൂട്ടി പറയുന്നു. ഇല്ലാത്ത പാണ്ഡിത്യത്തിന് കിട്ടിയ ആദരവ് എന്ന് വിനയത്തോടെ തനിക്ക് കിട്ടിയ ഡോക്ടറേറ്റിനെ വിശേഷിപ്പിച്ച താരം, തന്നെ ഒരു ഡോക്ടറായി കാണമെന്നായിരുന്നു ബാപ്പയുടെ ആഗ്രഹമെന്നും പറയുന്നു.

സിനിമാമോഹം തലയ്ക്ക് പിടിച്ച് തിയറ്ററുകളില്‍ അലയുന്നതിനിടയില്‍ കെമിസ്ട്രി പരീക്ഷയില്‍ തോറ്റ് പോവുകയും അതോടെ ബാപ്പയുടെ ഡോക്ടര്‍ മോഹം തകരുകയും ചെയ്തുവെന്ന് മമ്മൂട്ടി പറയുന്നു. തന്നെ ഡോക്ടറായി കാണാന്‍ ആഗ്രഹിച്ച ബാപ്പയ്ക്കാണ് ഡോക്ടറേറ്റ് ബിരുദം മമ്മൂട്ടി സമര്‍പ്പിച്ചത്. ഒരു വ്യക്തിയുടെ സ്വഭാവത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് വിദ്യാഭ്യാസ കാലഘട്ടമണ്.

എന്റെ തലമുറയിലെ ശരാശരി വിദ്യാര്‍ഥി കടന്ന് പോയ ദുര്‍ഘടം പിടിച്ച പാതയിലൂടെ തന്നെയാണ് ഞാനും ചവിട്ടി കയറിയത്. അലഞ്ഞും തിരഞ്ഞും പഠിച്ചും പഠിക്കാതെയും ചിരിച്ചും കരഞ്ഞും കലഹിച്ചും സ്‌നേഹിച്ചും നീങ്ങിയ ആ ദിനങ്ങള്‍ മനസില്‍ ചിരപ്രതിഷ്ഠ നേടിയിരിക്കുന്നു. ഇതിനെല്ലാം ഇടയില്‍ ജാതിയ്ക്കും മതത്തിനും അതീതമായി ചിന്തിക്കുന്ന വികാരവിക്ഷോഭങ്ങളുടെയും മൂല്യങ്ങളുടെയും ശക്തിയാണ് നിങ്ങളറിയുന്ന മമ്മൂട്ടി എന്ന ജേതാവിനെ സൃഷ്ടിച്ചത്.

സങ്കുചിതവും വിഭാഗീയവും പ്രാകൃതവുമായ വഴിത്താരയില്‍ നിന്ന് കേരളം മാറി നടന്നതിന്റെ ഉത്പന്നമാണ് മമ്മൂട്ടി എന്ന നടന്‍. മലയാളിയായി പിറന്നതാണ് എന്റെ ഏറ്റവും വലിയ ശക്തി. മമ്മൂട്ടിയുടെ രാഷ്ട്രീയമെന്താണെന്ന് പലരും ചോദിക്കാറുണ്ട്. ജാതിയ്ക്കും മതത്തിനും മറ്റ് വേര്‍ത്തിരിവുകള്‍ക്കും അതീതമായി ചിന്തിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയാണ് എന്റെ രാഷ്ട്രീയം. ഈ അവസ്ഥയോട് പൊരുത്തപ്പെടാന്‍ കഴിയുന്ന ഏതൊരു വ്യക്തിയോടും പ്രസ്ഥാനത്തോടും ഞാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

പഠിച്ച് കൊണ്ടിരുന്നപ്പോള്‍ എന്റെ ഇടതും വലതുമുണ്ടായിരുന്ന സഹപാഠിയുടെ ജാതിയോ മതമോ സാമൂഹിക സാമ്പത്തിക സാഹചര്യമോ ഞാന്‍ ആരാഞ്ഞിട്ടില്ല. എന്റെ തലമുറയുടെ പ്രത്യേകതയും അതായിരുന്നു. മമ്മൂട്ടിയുടെ നിലപാടുകള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് വരവേറ്റത്. മമ്മൂട്ടി എന്ന നടനോടുള്ള സ്വീകാര്യത വ്യക്തിയുടെ നേട്ടമല്ല, മറിച്ച് അയാള്‍ പ്രതിനിധാനം ചെയ്യുന്ന മാധ്യമത്തിന്റെ ശക്തിയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

mammootty share memories

Sruthi S :