ഞാനൊക്കെ ഒരു കത്തെഴുതാന്‍ തന്നെ 23 ദിവസമെടുക്കും. ഇക്കണക്കിന് 182 പുസ്തകങ്ങള്‍ ഒക്കെ എഴുതുക എന്നുപറഞ്ഞാല്‍…; ശ്രീധരന്‍ പിള്ളയെ കുറിച്ച് പറഞ്ഞ് മമ്മൂട്ടി

ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള എഴുതിയ 182 പുസ്തകങ്ങളുടെ പ്രദര്‍ശനവും സംവാദവും കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ നടന്നു. പുസ്തകങ്ങളുടെ പ്രകാശനവും പുസ്തകപ്രദര്‍ശന ഹാളിന്റെ ഉദ്ഘാടനവും മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് നിര്‍വ്വഹിച്ചത്. ജസ്റ്റിസ് സിറിയക് ജോസഫാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

‘എഴുത്താഴം @182’ എന്ന പേരിലായിരുന്നു ചടങ്ങ്. ‘ശ്രീധരന്‍പിള്ള സര്‍ ഇതുവരെ തയ്യാറാക്കിയത് 182 പുസ്തകങ്ങളാണ്. 182ാം പുസ്തകം ഇപ്പോള്‍ പ്രകാശനം ചെയ്യുന്നു. ഇത് വലിയൊരു അത്ഭുതമാണ്. ഇതെല്ലാം തയ്യാറാക്കാന്‍ ഇതെവിടുന്നാണ് ഇത്രയുമധികം സമയം അദ്ദേഹത്തിന് കിട്ടുന്നത്.

ഞാനൊക്കെ ഒരു കത്തെഴുതാന്‍ തന്നെ 23 ദിവസമെടുക്കും. ഇക്കണക്കിന് 182 പുസ്തകങ്ങള്‍ ഒക്കെ എഴുതുക എന്നുപറഞ്ഞാല്‍ വലിയ ടാസ്‌ക് തന്നെയാണ്. വിറക് കീറുന്നത് പോലെയോ, വെള്ളം കോരുന്നതുപോലെയോ, ചുമട് ചുമക്കുന്നതുപോലെയോ ശാരീരിക അദ്ധ്വാനം കൊണ്ട് നടക്കുന്ന ഒന്നല്ല. അങ്ങനെ പറ്റുമായിരുന്നുവെങ്കില്‍ നമ്മളൊക്കെ എത്ര പുസ്തകം എഴുതുമായിരുന്നു.

തലയില്‍ എന്തെങ്കിലുമൊന്ന് ലയിപ്പിച്ച്, അത് ഉറപ്പിച്ച്, തീരുമാനിച്ച്, സത്യസന്ധതയോടെ എഴുതുക എന്നുള്ളത് വലിയൊരു സപര്യ തന്നെയാണ്. അദ്ദേഹം പല ജോലികള്‍ക്കിടയിലും ഇത് ചെയ്ത് തീര്‍ത്തു.’ എന്നും മമ്മൂട്ടി പറഞ്ഞു.

Vijayasree Vijayasree :