മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇരുവരും സിനിമയിൽ ഒന്നിച്ചെത്തുന്നത് കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ മഹേഷ് നാരായണൻ ചിത്രത്തിനായി ഇരുതാരങ്ങളും ഡേറ്റ് നൽകി കഴിഞ്ഞുവെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്.
മമ്മൂട്ടി 100 ദിവസത്തെയും മോഹൻലാൽ 30 ദിവസത്തെയും ഡേറ്റാണ് നൽകിയിരിക്കുന്നത്. താരങ്ങളുടെ ഫ്‌ലാഷ്ബാക്ക് ചിത്രീകരിക്കാനായി ഡീഏജിങ് ടെക്‌നോളജിയും ചിത്രത്തിൽ ഉപയോഗിക്കുമെന്നും ചില റിപ്പോർട്ടുകളുണ്ട്. എന്നാൽ കുഞ്ചാക്കോ ബോബന്റെ ഡേറ്റ് ലൈൻ ഇതുവരെ വ്യക്തമായിട്ടില്ല.
അതേസമയം, സിനിമയെ കുറിച്ചുള്ള മറ്റ് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തെത്തിയിട്ടില്ല. 80 കോടി ചെലവിൽ ആണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടി കമ്പനിയും ആശീർവാദ് സിനിമാസും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്. കേരളത്തിലും ഡൽഹിയിലും ലണ്ടനിലും ചിത്രീകരണമുണ്ടാകുമെന്നും വിവരമുണ്ട്.
16 വർഷത്തെ ഇടവേളയ്ക്കുശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന സിനിമ കൂടിയാണിത്. 2008-ൽ ജോഷി സംവിധാനം ചെയ്ത ‘ട്വന്റി:20’-യിലാണ് ഇരുവരും അവസാനമായി ഒരുമിച്ചത്. 1982-ലാണ് ഇരുവരും ആദ്യമായി പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. നവോദയയുടെ ‘പടയോട്ടം’ എന്ന സിനിമയിലായിരുന്നു അത്.
തുടർന്ന് അഹിംസ, സിന്ധൂരസന്ധ്യയ്ക്ക് മൗനം, ഇതാ ഇന്നുമുതൽ, അതിരാത്രം, അടിയൊഴുക്കുകൾ, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, കരിമ്പിൻ പൂവിനക്കരെ, കണ്ടു കണ്ടറിഞ്ഞു, കരിയിലകാറ്റു പോലെ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, അടിമകൾ ഉടമകൾ തുടങ്ങി 51 സിനിമകളിൽ ഇരുവരും ഒരുമിച്ചെത്തിയിട്ടുണ്ട്.