അതിനുള്ള ധൈര്യം എനിക്ക് 36 വർഷത്തെ സിനിമ ജീവിതത്തിൽ നിന്നും ലഭിച്ചു – മമ്മൂട്ടി

പ്രത്യേകതരം സിനിമകളിലേ അഭിനയിക്കുവെന്ന് പറയുന്നത് ഒളിച്ചോട്ടമോ അല്ലെങ്കില്‍ കഴിവില്ലായ്മയോ ആണെന്ന് നടന്‍ മമ്മൂട്ടി. നടനാകുമ്പോള്‍ എല്ലാത്തരം സിനിമകളിലും അഭിനയിക്കണം, എല്ലാ കഥാപാത്രങ്ങളും വഴങ്ങണം അതിനുള്ള ധൈര്യം കഴിഞ്ഞ 36 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ പ്രേക്ഷകര്‍ തന്നിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മധുരരാജയുടെ പ്രചരണാര്‍ഥം സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ വച്ച് പേരന്‍പ്, യാത്ര തുടങ്ങിയ ചിത്രങ്ങള്‍ അന്യഭാഷകളില്‍ ചെയ്യുമ്പോള്‍ എന്തുകൊണ്ട് മലയാളത്തില്‍ മസാലചിത്രം ചെയ്യുന്നുവെന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

നല്ല സിനിമയ്ക്ക് കാല-ദേശ-ഭാഷാന്തരങ്ങള്‍ ഇല്ലെന്നും അതിനാലാണ് പത്തുവര്‍ഷത്തിനു ശേഷം പോക്കിരി രാജയിലെ കഥാപാത്രങ്ങളുടെ തുടര്‍ച്ചയായ മധുരരാജയില്‍ അഭിനയിച്ചതെന്നും മമ്മൂട്ടി പറഞ്ഞു. എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണ് മധുരരാജ . ന്യൂ ജനറേഷന്‍ സിനിയ്ക്കു പകരം ഫ്രീ ജനറേഷന്‍ സിനിമ എന്ന രീതിയിലാണ് ചലച്ചിത്രത്തെ നോക്കികാണുന്നത്. പത്തുവര്‍ഷത്തിനു ശേഷം വരുമ്പോള്‍ നായകന് പ്രായമേറെ ആകില്ലേ എന്ന ചോദ്യത്തിന് ജയിംസ് ബോണ്ട് രീതിയാണ് ഇതിനുള്ളതെന്നും മമ്മൂട്ടി ചിരിച്ചുകൊണ്ട് മറുപടി നല്‍കി.

അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. നെടുമുടി വേണു, വിജയരാഘവന്‍,സലിം കുമാര്‍, എന്നിങ്ങനെ ആദ്യ ഭാഗത്തിലുള്ള കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലുമുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.ആക്ഷനും ഹ്യൂമറുമെല്ലാം നിറഞ്ഞ മാസ്സ് എന്റര്‍ടൈനറായിരിക്കും മധുരരാജയെന്നാണ് അണിയറപ്രവര്‍ത്തകര്‍ ഉറപ്പു നല്‍കുന്നത്. മലയാളം , തമിഴ് , തെലുങ്ക് ഭാഷകളില്‍ ഏപ്രില്‍ 12ന് ചിത്രം റിലീസ് ചെയ്യും.

mammootty about movie selection

Sruthi S :