പിടിയിലായ തൃശൂരുകാരന്‍ കള്ളന്‍, മലേഷ്യയില്‍ ഹോട്ടല്‍ മുതലാളി;മൂന്നാം വിവാഹത്തിനായുള്ള ഒരുക്കത്തിനിടെയാണ് ചെന്നൈ റെയില്‍വേ സെന്‍ട്രലില്‍ നിന്നും പിടിയിലാകുന്നത്!!

കേരള റൂട്ടിലെ ട്രെയിനുകളില്‍ സ്ഥിരം മോഷ്ടാവായിരുന്ന തൃശൂര്‍ സ്വദേശി ചെന്നൈ റെയില്‍വേ പൊലീസിന്റെ പിടിയിലായി. മലേഷ്യയിലെ ക്വാലാലംപൂരില്‍ ഹോട്ടല്‍ മുതലാളിയായ 39-കാരനായ ഷാഹുല്‍ ഹമീദാണ് പിടിയിലായത്. ഇയാള്‍ രണ്ടു തവണ വിവാഹിതനുമാണ്. മൂന്നാം വിവാഹത്തിനായുള്ള ഒരുക്കത്തിനിടെയാണ് ചെന്നൈ റെയില്‍വേ സെന്‍ട്രലില്‍ നിന്നും പിടിയിലാകുന്നത്.

മാന്യമായി വസ്ത്രം ധരിച്ച് റെയില്‍വേ സ്റ്റേഷനിലൂടെ അലക്ഷ്യമായി നടന്ന ഹമീദിനെ വലയിലാക്കിയത്  റയില്‍വേ ഡിജിപി സി.ശൈലേന്ദ്രബാബു, ഡിഐജി വി.ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വന്‍ മോഷണ പരമ്പര വെളിപ്പെട്ടത്. ഇയാളില്‍ നിന്ന് 28 ലക്ഷം രൂപ വില വരുന്ന 110 ആഭരണങ്ങളടക്കമുള്ള വസ്തുക്കള്‍ കണ്ടെടുത്തു. ഒരേ ട്രെയിനില്‍ തന്നെ സ്ലീപ്പര്‍ ക്ലാസ്, എസി ടിക്കറ്റുകള്‍ അടക്കമെടുത്ത് കോച്ച് മാറി മാറിയിരുന്നാണ് ഇയാള്‍ മോഷണം തുടര്‍ന്നത്.

കൊള്ളയടിക്കാന്‍ പറ്റിയ യാത്രക്കാരെ കണ്ടുപിടിച്ച് പിന്‍തുടരുന്നതിനായി ട്രെയിന്‍ പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഹമീദ് സ്റ്റേഷനിലെത്തും. മോഷണത്തിനിരയാകുന്ന യാത്രക്കാരുടെ വിവരങ്ങള്‍ സ്വന്തം ലാപ്‌ടോപില്‍ കൃത്യമായി രേഖപ്പെടുത്തുക കൂടി ചെയ്യുന്ന അപൂര്‍വ കള്ളനാണിയാള്‍. മോഷ്ടിക്കപ്പെടുന്ന ആഭരണങ്ങള്‍ പണയം വച്ചും വിറ്റും പണമാക്കി മാറ്റും. ഈ പണവുമായാണ് മലേഷ്യയിലെ ഹോട്ടല്‍ സാമ്രാജ്യത്തിലേക്കുള്ള യാത്ര.

പതിനൊന്ന് വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ ഷാഹുല്‍ ഹമീദ് ഫ്രഞ്ചും സ്പാനിഷും ഉള്‍പ്പെടെ ആറോളം ഭാഷകളും സംസാരിക്കും. നെഥര്‍ലാന്റ്‌സില്‍ നിന്ന് മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യയ്ക്കും മറ്റൊരു സുഹൃത്തിനുമൊപ്പമാണ് ഇയാള്‍ മലേഷ്യയില്‍ ഹോട്ടല്‍ നടത്തുന്നത്.

maleshiyan hotel owner arrested for theft


HariPriya PB :