വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ എന്നിവരുള്‍പെടെ 387 രക്തസാക്ഷികളുടെ പേര് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യും

മലബാര്‍ സമരത്തിന്റെ നേതാക്കളായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ എന്നിവരുള്‍പെടെ 387 രക്തസാക്ഷികളുടെ പേര് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യപ്പെടുമെന്ന് റിപ്പോര്‍ട്ട്.  ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറികല്‍ റിസര്‍ച്ച് പുറത്തുവിട്ട നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എന്‍ട്രികള്‍ അവലോകനം ചെയ്ത മൂന്നംഗ സമിതിയുടേതാണ് തീരുമാനം.

1921 ലെ സമരം ഒരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്ന് തോന്നിയതിനാല്‍ നീക്കം ചെയ്യാന്‍ സമിതി ശുപാര്‍ശ ചെയ്തതായാണ് വിവരം. മലബാര്‍ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്നതല്ലെന്നും മത പരിവര്‍ത്തനം ലക്ഷ്യമിട്ട് നടന്ന മതമൗലികവാദി പോരാട്ടമായിരുന്നുവെന്നും വകമാറ്റിയാണ് പുതിയ നീക്കം. 

സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളൊന്നുപോലും ദേശീയതയിലൂന്നിയതോ ബ്രിട്ടീഷ് വിരുദ്ധമോ ആയിരുന്നില്ലെന്ന് സമിതി പറയുന്നു. ഇന്ത്യയില്‍ ഖിലാഫത്ത് ഭരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടന്ന സമരമായാണ് ഐ സി എച് ആര്‍ പാനല്‍ മലബാര്‍ സമരത്തെ കാണുന്നത്. 

സമരം വിജയിച്ചിരുന്നുവെങ്കില്‍ പ്രദേശം ഖിലാഫത്ത് ഭരണത്തിന് കീഴിലാകുമായിരുന്നുവെന്നും ആ ഭാഗം ഇന്‍ഡ്യക്ക് എന്നെന്നേക്കുമായി നഷ്ടമാകുമായിരുന്നുവെന്നും പാനല്‍ അഭിപ്രായപ്പെട്ടതായാണ് റിപോര്‍ട്ട്. സമിതിയുടെ ശുപാര്‍ശ പ്രകാരം സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക പരിഷ്‌കരിക്കുമെന്നും ഒക്ടോബര്‍ അവസാനത്തോടെ നിഘണ്ടു പുറത്തിറക്കുമെന്നും ഐ സി എച് ആര്‍ ഡയറക്ടര്‍ (ഗവേഷണ, ഭരണ നിര്‍വഹണ വിഭാഗം) ഓം ജീ ഉപാധ്യായ് പറഞ്ഞു.

അതേസമയം, 2020 ല്‍ പ്രധാനമന്ത്രി പുറത്തിറക്കിയ രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരും ഉള്‍പെട്ടിരുന്നു. ഡിക്ഷണറി ഓഫ് മാര്‍ടയേഴ്സ് ഇന്‍ ഇന്‍ഡ്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന് പേരിട്ട പ്രസിദ്ധീകരണത്തിലാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്ല്യാരുടെയും പേര് ഉള്‍പെട്ടിരുന്നത്. 

അടുത്തിടെ നടന്ന മലബാര്‍ സമര ഇരകളുടെ അനുസ്മരണ പരിപാടിയില്‍, ഇത് ഇന്‍ഡ്യയില്‍ താലിബാന്‍ മനസിന്റെ ആദ്യ പരസ്യപ്പെടുത്തലുകളില്‍ ഒന്നായിരുന്നുവെന്ന് ആര്‍ എസ് എസ് നേതാവ് രാം മാധവ് അഭിപ്രായപ്പെട്ടിരുന്നു. 

എന്നാല്‍, പരിപാടിയില്‍ സംസാരിച്ച എം ബി രാജേഷ് വാരിയം കുന്നത്ത് ബ്രിടീഷുകാര്‍ക്ക് മാപ്പപേക്ഷ നല്‍കാന്‍ വിസമ്മതിച്ചയാളാണെന്നും മക്കയിലേക്ക് നാടുകടത്തപ്പെടുന്നതിന് പകരം രക്തസാക്ഷിത്വം വരിച്ചയാളാണെന്നും പറഞ്ഞു.


Vijayasree Vijayasree :