വിജയുടെ ആഡംബരക്കാര്‍; ഒരു ലക്ഷം രൂപ പിഴയിട്ട മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഡിവിഷന്‍ ബെഞ്ചിന്റെ താല്‍ക്കാലിക സ്റ്റേ

തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാര്‍ വിജയ്ക്ക് ആഡംബരക്കാറിന്റെ നികുതി വിഷയത്തില്‍ ഒരു ലക്ഷം രൂപ പിഴയിട്ട മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഡിവിഷന്‍ ബെഞ്ചിന്റെ താല്‍ക്കാലിക സ്റ്റേ. ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി ഒഴിവാക്കണമെന്ന ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

കൂടാതെ സിനിമയിലെ ഹീറോ ജീവിതത്തില്‍ വെറും റീല്‍ ഹീറോ ആയി മാറരുതെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. പ്രവേശന നികുതി ഒഴിവാക്കുന്നതിനോ പിഴ നല്‍കാതിരിക്കാനോ വേണ്ടിയല്ല അപ്പീല്‍. മറിച്ച് ജഡ്ജിയുടെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ക്കെതിരാണ് അപ്പീലെന്ന് നേരത്തെ താരത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം കേസ് അധികകാലം നീട്ടിക്കൊണ്ട് പോകാന്‍ വിജയ് ആഗ്രഹിക്കുന്നില്ല. അതിനാല്‍ ആദായനികുതി വകുപ്പിനോട് ഒരാഴ്ചയ്ക്കുള്ളില്‍ ചെല്ലാന്‍ അയക്കാന്‍ ആവശ്യപ്പെടണമെന്നും അഭിഭാഷകന്‍ അറിയിച്ചു. ഇക്കാര്യം ആദായനികുതി വകുപ്പിനോട് ഹൈക്കോടതി ആവശ്യപ്പെട്ടുണ്ട്.

2012ല്‍ വിജയ് ഇംഗ്ലണ്ടില്‍ നിന്നും വിജയ് റോള്‍സ് റോയ്‌സിന്റെ ഗോസ്റ്റ് സീരിസില്‍പ്പെട്ട കാര്‍ ഇറക്കുമതി ചെയ്തത്. ഒമ്പത് കോടിയോളം രൂപ മുതല്‍ മുടക്കുള്ള കാറിന് നികുതി ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈ കോടതി നടനെതിരെ പിഴ ഈടാക്കിയത്.

സിനിയമയിലെ സൂപ്പര്‍താരങ്ങള്‍ ജീവിതത്തില്‍ വെറും റീല്‍ ഹീറോയാകരുത് എന്നും സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പോരാടുന്ന നായകന്മാരെ അവതരിപ്പിക്കുന്ന നടന്‍മാര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ന്യായീകരിക്കാന്‍ സാധിക്കുകയില്ലെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം അധ്യക്ഷനാകുന്ന ബെഞ്ച് അറിയിച്ചത്. പിഴയായി ഒരു ലക്ഷം രൂപം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

Vijayasree Vijayasree :