സിനിമാ തിയേറ്ററുകള്‍ അടച്ചിടുവാനുള്ള തീരുമാനം പുനഃപരിശോധിക്കണം, ഫിയോക്കിന്റെ ഹര്‍ജിയ്ക്ക് പിന്നാലെ മന്ത്രിയ്ക്ക് നിവേദനം നല്‍കി മലയാള ചലച്ചിത്ര പ്രേക്ഷക സമിതി

സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ അടച്ചിടുവാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് മലയാള ചലച്ചിത്ര പ്രേക്ഷക സമിതി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനോട് അഭ്യര്‍ത്ഥിച്ചു. ചലച്ചിത്ര പ്രവര്‍ത്തകരുടേയും തിയേറ്ററര്‍ ജീവനക്കാരുടേയും അനുബന്ധ തൊഴില്‍ ചെയ്യുന്നവരുടേയും അവരെ ആശ്രയിച്ച് ജീവിക്കുന്നവരുടേയും നിലനില്പിനെ ആശങ്കപ്പെടുത്തുന്ന രീതിയാണ് തിയേറ്റര്‍ അടച്ചിടല്‍ എന്നും നിവേദനത്തില്‍ പറയുന്നു.

അതേസമയം, കൊറോണ വ്യാപനത്തെ തുടര്‍ന്ന് സി കാറ്റഗറിയിലെ ജില്ലകളില്‍ സിനിമ തീയറ്ററുകള്‍ അടച്ചിട്ട സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് ഫിയോക് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തീയറ്ററുകള്‍ തുറക്കില്ലെന്നും, തുറന്നാല്‍ രോഗവ്യാപനം കൂടുമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ സത്യവാങ്മൂലം നല്‍കി.

ഇപ്പോഴത്തെ സാഹചര്യത്തില്‍ അടച്ചിട്ട എസി ഹാളിനുള്ളില്‍ രണ്ട് മണിക്കൂറിലധികം തുടര്‍ച്ചയായി ഇരിക്കുന്നത് അപകടകരമാണെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ആളുകള്‍ ഒത്തുകൂടുന്ന മാളുകള്‍ക്കടക്കം നല്‍കിയ ഇളവ് വിവേചനപരമായ തീരുമാനമാണെന്നാണ് തീയറ്റര്‍ ഉടമകളുടെ നിലപാട്.

ഞായറാഴ്ചകളില്‍ സിനിമ തീയറ്ററുകള്‍ അടച്ചിടണമെന്ന ഉത്തരവാണ് ഫിയോക് ഹര്‍ജിയിലൂടെ ചോദ്യം ചെയ്യുന്നത്. 50 ശതമാനം ആളുകളെ ഉള്‍ക്കൊള്ളിച്ച് തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ഫിയോക്കിന്റെ പ്രധാന ആവശ്യം. അതേസമയം, നിലവിലെ സാഹചര്യം തീയറ്റര്‍ ഉടമകള്‍ മനസ്സിലാക്കണമെന്ന് കോടതി പറഞ്ഞിരുന്നു.

Vijayasree Vijayasree :