സിനിമാ സംഘടനകളുടെ യോഗം വിളിച്ച് മന്ത്രി സജി ചെറിയാന്‍; സെക്കന്‍ഡ് ഷോ അനുവദിക്കുക, നികുതി കുടിശ്ശിക ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്ന് തിയേറ്റര്‍ ഉടമകള്‍

കോവിഡി പിടിമുറുക്കിയതോടെ പണിമുടക്കിലായ സിനിമാ തിയേറ്ററുകള്‍ തുറക്കുന്നതിനു മുന്നോടിയായി സര്‍ക്കാര്‍ സിനിമാ സംഘടനകളുടെ യോഗം വിളിച്ചു. സിനിമ, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വിളിച്ചിരിക്കുന്ന യോഗം തിങ്കളാഴ്ചയാണ്. സെക്കന്‍ഡ് ഷോ അനുവദിക്കുക, നികുതി കുടിശ്ശിക ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെടും. അന്‍പത് ശതമാനം സീറ്റില്‍ മാത്രം പ്രവേശനം അനുവദിക്കുന്നതിന്റെ പ്രയാസവും സര്‍ക്കാരിനെ അറിയിക്കും.

ഈ മാസം രണ്ടാം തീയതിയാണ് സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറക്കാനുള്ള അനുമതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ഈ മാസം 25 മുതലാണ് തിയറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാനാവുക. ജീവനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാണെന്നും 50 ശതമാനം സീറ്റുകളിലേക്ക് മാത്രമായിരിക്കും പ്രവേശനമെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം 50 ശതമാനം പ്രവേശനത്തോടെ റിലീസ് നഷ്ടമായിരിക്കുമെന്ന് അറിയിച്ചുകൊണ്ട് ബിഗ് ബജറ്റ് ചിത്രങ്ങള്‍ ആരംഭസമയത്തെ റിലീസില്‍ നിന്ന് പിന്മാറിയിരുന്നു. കാവല്‍, അജഗജാന്തരം, മിഷന്‍ സി, സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങളാണ് മലയാളത്തില്‍ നിന്ന് ആദ്യം തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത്. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം റ്റു ഡൈ കൂടാതെ ദീപാവലിക്ക് മറുഭാഷകളില്‍ നിന്ന് വമ്പന്‍ റിലീസുകളുമുണ്ട്.

കൊവിഡ് പശ്ചാത്തലത്തില്‍ 2020 ഫെബ്രുവരി മാസം പൂട്ടിയ തിയറ്ററുകള്‍ ഈ വര്‍ഷം ജനുവരിയില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു. വിജയ് നായകനായ തമിഴ് ചിത്രം മാസ്റ്റര്‍ ആയിരുന്നു ആദ്യ ബിഗ് റിലീസ്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം പിടിമുറുക്കിയതോടെ തിയേറ്ററുകള്‍ വീണ്ടും അടയ്‌ക്കേണ്ടിവന്നു.

Vijayasree Vijayasree :