തരുണി മരണം മുന്‍കൂട്ടി കണ്ടിരുന്നു, അപകടത്തിന് തൊട്ടു മുമ്പ് സുഹൃത്തുക്കളോട് പറഞ്ഞത് ഇങ്ങനെയായിരുന്നു!; തെളിവുകളുമായി സുഹൃത്തുക്കള്‍

പൃഥ്വിരാജ് നായകനായി എത്തിയ വെള്ളി നക്ഷത്രം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ കൊച്ചു സുന്ദരി ഓര്‍മ്മയായിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇന്നും പ്രേക്ഷകര്‍ക്ക് തരുണി സച്ച്‌ദേവ് എന്ന കുട്ടികുറുമ്പിയെ ഏറെ ഇഷ്ടമാണ്. തന്റെ പതിന്നാലാം വയസിലാണ് തരുണി ഈ ലോകത്ത് നിന്നും വിട പറഞ്ഞ് പോയത്.

നിരവധി പരസ്യ ചിത്രങ്ങളില്‍ ഭാഗമായിരുന്ന തരുണി വിനയന്‍ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം, സത്യം എന്നീ ചിത്രങ്ങളിലൂടെയാണ് മലയാള സിനിമകളില്‍ അരങ്ങേറ്റം കുറിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പം അഭിനയിച്ച തരുണി അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച പാ എന്ന ഹിന്ദി ചിത്രത്തിലും വേഷമിട്ടിരുന്നു.

ഏറ്റവും ഒടുവില്‍ അഭിനയിച്ച വെട്രി സെല്‍വന്‍ എന്ന ചിത്രം കണ്ട പ്രേക്ഷകരുടെ കണ്ണുകള്‍ നിറയാതിരിക്കില്ല. ഒരുപാട് കാര്യങ്ങള്‍ ബാക്കിയാക്കി അവള്‍ മറഞ്ഞപ്പോള്‍ ഈ ചിത്രത്തിലെ പ്രകടനം പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരുന്നു. ഒരു പക്ഷെ തരുണി ഇന്ന് ജീവനോടെ ഉണ്ടായിരുന്നുവെങ്കില്‍ 23 വയസ്സായിരുന്നു തരുണിയുടെ പ്രായം.

2012 മേയ് 14-ന് നേപ്പാളിലുണ്ടായ വിമാനാപകടത്തിലാണ് തരുണി മരിക്കുന്നത്. മരണസമയത്ത് 14 വയസ്സേ ഉണ്ടായിരുന്നുള്ളൂ. മൂന്നുജോലിക്കാരും 16 ഇന്ത്യന്‍ വിനോദസഞ്ചാരികളും രണ്ട് ഡാനിഷ് പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പൊഖാരയില്‍ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാരമേഖലയിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകര്‍ന്നു വീണത്. തരുണിയുടെ അമ്മ ഗീത സച്ദേവും അപകടത്തില്‍ കൊല്ലപ്പെട്ടു.

തരുണിയുടെ മരണശേഷം സുഹൃത്തുക്കളും ബന്ധുക്കളും സംസാരിച്ച കാര്യങ്ങള്‍ ആണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയ വഴി വൈറല്‍ ആകുന്നത്. ഒരു പക്ഷേ മരണം തരുണി മുന്‍കൂട്ടി അറിഞ്ഞിട്ടുണ്ടാകാം എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പറയുന്നത്. തരുണി സുഹൃത്തുക്കളോട് ഏറ്റവും ഒടുവില്‍ പറഞ്ഞ വാക്കുകള്‍ ആണ് അറം പറ്റിയ വാക്കുകള്‍ പോലെ ആയത്.

നേപ്പാള്‍ യാത്രയ്ക്കായി വെള്ളിയാഴ്ച പുറപ്പെടുന്നതിനുമുമ്പ്, തരുണി തന്റെ എല്ലാ സുഹൃത്തുക്കളെയും കെട്ടിപ്പിടിച്ച് അവരോട് യാത്ര പറഞ്ഞതായി അവളുടെ ഏറ്റവും അടുത്ത സുഹൃത്ത് മെങ്കരാജിനി പറയുന്നു. ‘ഞാന്‍ നിങ്ങളെ അവസാനമായി കാണുകയാണ്’, എന്ന് അവള്‍ പറഞ്ഞതായും മെങ്ക പറയുന്നു.

എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ഞങ്ങള്‍ അവളോട് ചോദിച്ചപ്പോള്‍, അവള്‍ ചിരിച്ചുകൊണ്ട് ജോക്കിങ് എന്ന് പറഞ്ഞതായും പ്രിയ സുഹൃത്ത് പറയുന്നു. എങ്കിലും അവളും ഒരുമിച്ചുള്ള നല്ല നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ തങ്ങള്‍ക്ക് ഹൃദയഭേദകമാണ് എന്നും പ്രിയ കൂട്ടുകാരി വ്യക്തമാക്കുന്നു.

യാത്രയ്ക്ക് പുറപ്പെടും മുന്‍പേ തങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍, ഒരു യാത്ര പോവുകയാണെന്ന് പറഞ്ഞതായി അഹൂജ പറയുന്നു. അവള്‍ക്ക് നമ്മളെയെല്ലാം മിസ് ചെയ്യുമെന്ന് പറഞ്ഞതായും, അവളുടെയും അവളുടെ അമ്മയുടെയും ചിത്രം അയച്ചു തന്നതായും തനൂജ പറയുന്നുണ്ട്. മാത്രമല്ല കുഞ്ഞു പിണക്കങ്ങള്‍ ഉണ്ടായിരുന്ന സുഹൃത്തുക്കളോട് എല്ലാം സന്തോഷത്തോടെ യാത്ര പറഞ്ഞെന്നും ഇപ്പോള്‍ ഇതൊക്കെ അതിശയമായി തോന്നുന്നുവെന്നും തനൂജ പറയുന്നു.

ഫ്‌ലൈറ്റില്‍ കയറുന്നതിന് തൊട്ടുമുമ്പ്, പ്രിയ സുഹൃത്ത് തനുഷ്‌ക പിള്ളയ്ക്ക് അയച്ച സന്ദേശത്തില്‍ ആണ് അറം പറ്റിപ്പോയ വാക്കുകള്‍ ഉള്‍പ്പെടുന്നത്. വിമാനം തകര്‍ന്നാല്‍ എന്ത് സംഭവിക്കുമെന്ന് തമാശയായി തരുണി ചോദിച്ചുവെന്നാണ് തനുഷ്‌ക പറയുന്നത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നതിന് മുമ്പ് തരുണി തനുഷ്ഖയ്ക്ക് അവസാനമായി ഒരു സന്ദേശത്തില്‍ ഐ ലവ് യൂ എന്ന് പറഞ്ഞിരുന്നുവെന്നും തനുഷ്‌ക പറയുന്നു

തനുഷ്‌ക മറുപടി ചെയ്തെങ്കിലും അപ്പോഴേയ്ക്കും തരുണിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയെന്നും തനുഷ്‌ക പറയുന്നു. അതേസമയം കുസൃതി നിറഞ്ഞ അമ്മുക്കുട്ടിയായും, ചിന്നുക്കുട്ടിയായും പ്രേഷകരുടെ കൊച്ചുസുന്ദരിയായി തിളങ്ങിയ തരുണി മരിച്ചെന്ന് ഇന്നും മലയാളികള്‍ അടക്കം പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല.

Vijayasree Vijayasree :