ജീവിച്ചരിക്കുമ്പോള്‍ തന്നെ മരണവാര്‍ത്തയും അറിയാന്‍ കഴിഞ്ഞു, മലയാളം വാര്‍ത്തയായതിനാല്‍ ‘മരണവാര്‍ത്ത’ വായിക്കാന്‍ കഴിഞ്ഞില്ല, ജീവിച്ചിരിക്കുന്നവരെ ദയവായി കൊല്ലരുത്; അപേക്ഷയുമായി പഴയകാല നടി സുരേഖ

പദ്മരാജന്റെ തകര എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തിയ താരമാണ് സുരേഖ. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലും സുരേഖ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം തന്റെ പേരില്‍ വന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസമായിരുന്നു സുരേഖ മരണപ്പെട്ടു എന്ന തരത്തില്‍ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തന്റെ ചിത്രങ്ങളടക്കം വന്ന വാര്‍ത്തയായതിനാല്‍ തന്നെ എല്ലാവരും അത് വിശ്വസിച്ചുവെന്നും വാര്‍ത്ത കൊടുക്കുമുന്‍പേ സത്യമാണോയെന്ന് ആരും അന്വേഷിച്ചില്ല എന്നും താരം പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുരേഖ ഇതേ കുറിച്ച് പറഞ്ഞത്.

‘ഞാന്‍ മരിച്ചിട്ടില്ല. ജീവിച്ചിരിപ്പുണ്ട്. സമൂഹമാദ്ധ്യമങ്ങള്‍ എന്നെ കൊന്ന വിവരം അറിഞ്ഞു. തകരയുടെ നിര്‍മാതാവ് ബാബുസാറും പ്രതാപ് പോത്തനും സംവിധായകന്‍ ജയരാജുമെല്ലാം വിളിച്ചു. ജീവിച്ചരിക്കുമ്പോള്‍ തന്നെ മരണവാര്‍ത്തയും അറിയാന്‍ കഴിഞ്ഞു. വാര്‍ത്ത കൊടുക്കുമുന്‍പേ സത്യമാണോയെന്ന് ആരും അന്വേഷിച്ചില്ല. വാര്‍ത്തയുടെ ലിങ്ക് ലഭിച്ചിരുന്നു. മലയാളം വാര്‍ത്തയായതിനാല്‍ ‘മരണവാര്‍ത്ത’ വായിക്കാന്‍ കഴിഞ്ഞില്ല. ജീവിച്ചിരിക്കുന്നവരെ ദയവായി കൊല്ലരുത്. എന്റെ മോളെ വിളിച്ചും ചോദിച്ചവരുണ്ട്. ഉച്ചവരെ ഫോണിന് വിശ്രമമില്ലായിരുന്നു എന്നും സുരേഖ പറയുന്നു.

നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇനി അഭിനയലോകത്തേയ്ക്ക് ഇല്ല എന്നാണ് പറയുന്നത്. നിരവധി അവസരങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ ഇനി അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് സുരേഖ പറയുന്നു. പദ്മരാജന്‍ സാറും ഭരതന്‍ സാറും നല്‍കിയ കഥാപാത്രമാണ് തകരയിലെ സുഭാഷിണി. അതിനാല്‍ ആ കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യത ഒരിക്കലും നഷ്ടപ്പെടില്ല. എന്നെ കാണുമ്പോള്‍ ആളുകള്‍ക്ക് സുഭാഷിണിയെ ഓര്‍മ്മവരും. തകരയെ ഓര്‍മ്മ വരും. ചെല്ലപ്പനാശാരിയെ ഓര്‍മ്മ വരും. നാല്പതുവര്‍ഷം പിന്നിടുമ്പോഴും സുഭാഷിണിയെ മറന്നില്ലെന്ന് അറിയുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. എന്നാല്‍ ഞാന്‍ ഒരു അഭിനേത്രിയായിരുന്നെന്ന് പോലും ഇപ്പോള്‍ ഓര്‍ക്കാറില്ലെന്നാണ് സുരേഖ പറയുന്നത്.

മുഴുവന്‍ സമയവും വീട്ടില്‍ തന്നെയാണ്. ഒഴിവുസമയത്ത് പ്രാര്‍ത്ഥനയില്‍ മുഴുകും. എല്ലാം ദൈവഹിതമെന്ന് കരുതുന്നു. വിജയങ്ങള്‍, പരാജയങ്ങള്‍ എന്നിവയെപ്പറ്റി ചിന്തിക്കാറുണ്ട്, ജീവിതത്തെപ്പറ്റിയും. ആളുകളുടെ മനസില്‍ സുഭാഷിണി ഉറച്ചുപോയി. അതില്‍ നിന്നു പുറത്തുകടക്കാന്‍ കഴിഞ്ഞില്ല. ഈ നാടിലെ ചെമ്പകത്തിനെതടാകത്തിലെ സുലേഖയെ നവംബറിന്റെ നഷ്ടത്തിലെ അംബികയെ അവതരിപ്പിച്ചപ്പോഴും സുഭാഷിണിയുമായി താരതമ്യം ചെയ്തു. നഗരത്തില്‍ ജീവിക്കുന്ന പെണ്‍കുട്ടിയുടെ വേഷത്തില്‍ വന്നാല്‍ എന്നെ കാണാന്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടില്ല. സുഭാഷിണിക്ക് മുകളില്‍ നില്‍ക്കുന്ന കഥാപാത്രം ലഭിക്കാതെ പോയി.

അനുയോജ്യമായ കഥാപാത്രങ്ങള്‍ ശശി സാറിന്റെ സിനിമകളില്‍ ഉണ്ടായതാവാം കാരണം. ഈ നാട്, തടാകം, ഇന്നല്ലെങ്കില്‍ നാളെ,അങ്ങാടി, സിന്ധൂര സന്ധ്യയ്ക്ക് മൗനം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ആ സിനിമകളിലൂടെ സീമചേച്ചി നല്ല സുഹൃത്തായി മാറി.മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചില്ലെങ്കിലും ശശിസാറിന്റെ കുറേ സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. ജിയോ മൂവീസ് കുട്ടപ്പന്‍ സാര്‍ നിര്‍മ്മിച്ച മിക്ക സിനിമയിലും അഭിനയിച്ചു. കന്യാമറിയത്തിന്റെ വേഷമാണ് അഭിനയജീവിതത്തില്‍ ഏറ്റവും സംതൃപ്തി നല്‍കിയത്. സിനിമ കണ്ടവര്‍ എന്നെ കന്യാമറിയമായി കണ്ടു. തകരുടെ നിര്‍മാതാവ് ബാബു അങ്കിളും ഭാര്യ നിര്‍മ്മല ആന്റിയും വിളിക്കാറുണ്ട്. ഒരു മകളുടെ സ്‌നേഹം തരുന്നു അവര്‍ എന്നും സുരേഖ പറയുന്നു.

അമ്മ സിനിമ നടിയാണെന്ന് പത്തു വയസ് വരെ മകള്‍ കാതറിന് അറിയില്ലായിരുന്നുവെന്നാണ് സുരേഖ പറയുന്നത്. സിനിമയില്‍ മികച്ച അഭിനയം അമ്മ കാഴ്ചവച്ചിട്ടുണ്ടെന്ന് ഒരിക്കല്‍ ചെന്നൈയില്‍ വച്ച് ജയറാമും മണിയന്‍പിള്ള രാജുവും പറഞ്ഞപ്പോഴാണ് വിശ്വാസം വന്നത്. കാതറിന് സിനിമയോട് താത്പര്യമില്ലായിരുന്നു. ഇപ്പോള്‍ അതു മാറി. പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍നിന്ന് അവസരം വരുന്നുണ്ട്.അഭിനയിക്കണോ വേണ്ടയോ എന്നു അവള്‍ തീരുമാനിക്കട്ടെ. മകള്‍ ചെയ്യുന്ന നല്ലതിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് അമ്മ എന്ന നിലയില്‍ എന്റെ കര്‍ത്തവ്യം. ബയോടെക്‌നോളജിയില്‍ ബിരുദം പഠനം കഴിഞ്ഞു നില്‍ക്കുകയാണ് കാതറിന്‍.

Vijayasree Vijayasree :